‘തന്ത്രി ജയിലിൽ, മന്ത്രി വീട്ടിൽ, കുറ്റക്കാരെ പിടികൂടണം’; കോൺഗ്രസ് നാണമില്ലാത്ത പാർട്ടി: ബിജെപി
ദില്ലി: ശബരിമല സ്വർണക്കൊള്ള കേസിൽ ഉൾപ്പെട്ട ഉന്നതരെയടക്കം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ തന്ത്രിയെ സംരക്ഷിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, തന്ത്രിയെ ജയിലിലടച്ചപ്പോൾ ബന്ധപ്പെട്ട മന്ത്രി വീട്ടിലിരിക്കുന്നതെന്തുകൊണ്ടാണെന്ന് ചോദിച്ചു.
ആചാരലംഘനം കുറ്റമാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
ശങ്കർ ദാസിനെ സംരക്ഷിക്കാനുള്ള ശ്രമം കോടതി തള്ളിയതായും, മന്ത്രിമാർ നിരപരാധികളാണെന്ന മുഖ്യമന്ത്രിയുടെ വാദമുണ്ടെങ്കിൽ സിബിഐ അന്വേഷണത്തിന് തയ്യാറാകുമോയെന്നും അദ്ദേഹം ദില്ലിയിൽ ചോദിച്ചു.
സോണിയ ഗാന്ധിയുടെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ഫോട്ടോയുമായി ബന്ധപ്പെട്ട വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് വിബി ജി റാംജി സമരം നടത്തുന്നതെന്ന് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു.
ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയുടെ വോട്ടറാണോയെന്നും, അല്ലെങ്കിൽ പിന്നെ എന്തിനാണ് അദ്ദേഹം സോണിയയെ കണ്ടതെന്നതിൽ കോൺഗ്രസ് നേതൃത്വം മറുപടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കോൺഗ്രസ് നാണമില്ലാത്ത പാർട്ടി’
കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. 2014, 2019, 2024 തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് പ്രചരിപ്പിച്ച നുണകൾ ബിജെപി പൊളിച്ചാണ് അധികാരത്തിലേറിയതെന്നും അദ്ദേഹം പറഞ്ഞു.
ഇപ്പോൾ വിബി ജി റാംജി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുമെന്ന കോൺഗ്രസ് പ്രചാരണവും രാജ്യത്ത് തള്ളപ്പെടുകയാണെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
യുപിഎ ഭരണകാലത്ത് തൊഴിലുറപ്പ് പദ്ധതിക്കായി 2.35 ലക്ഷം കോടി രൂപ മാത്രമാണ് നൽകിയതെന്നും, മോദി സർക്കാർ പത്ത് വർഷം കൊണ്ട് 7.83 ലക്ഷം കോടി രൂപ നൽകിയതായും അദ്ദേഹം പറഞ്ഞു.
തൊഴിൽ ദിനങ്ങൾ യുപിഎ കാലത്ത് 100 ആയിരുന്നെങ്കിൽ മോദി സർക്കാർ അത് 125 ആയി ഉയർത്തിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബിജെപിക്കെതിരെ സിപിഎമ്മും കോൺഗ്രസും നുണപ്രചാരണം നടത്തുകയാണെന്നും, കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന സിപിഎം വാദം പൂർണമായി പൊളിഞ്ഞുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
മോദി സർക്കാരിന്റെ പദ്ധതികൾ വഴി പണം നേരിട്ട് തൊഴിലാളികളുടെ അക്കൗണ്ടുകളിലെത്തുന്നതിനാൽ പദ്ധതികളെ അട്ടിമറിക്കാൻ ഇനി സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുന്‍പ് 14 ശതമാനം തൊഴിലുറപ്പ് കാർഡുകൾ വ്യാജമായിരുന്നുവെന്നും, കേരളത്തിൽ മാത്രം 1000 കോടി രൂപയുടെ വ്യാജ പദ്ധതികൾ കണ്ടെത്തിയതായും അദ്ദേഹം ആരോപിച്ചു.
ജിയോ ടാഗിംഗ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ നടപ്പാക്കിയതോടെ ഇനി തട്ടിപ്പ് നടക്കില്ലെന്നും, പാവങ്ങളുടെ പേരിൽ പദ്ധതികൾ ഉണ്ടാക്കി പണം തട്ടുന്ന രീതിക്ക് ഇനി അവസരമില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
English Summary
BJP Kerala state president Rajeev Chandrasekhar has demanded that all those involved, including senior figures, be brought to justice in the Sabarimala gold smuggling case.
sabarimala-gold-smuggling-case-rajeev-chandrasekhar-statement
Rajeev Chandrasekhar, Sabarimala Gold Case, BJP Kerala, Pinarayi Vijayan, Congress, Kerala Politics, Gold Smuggling









