യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ചർച്ചകളിൽ പങ്കാളിയാകാൻ യൂറോപ്യൻ യൂണിയനും
വാഷിങ്ടൺ: റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേതൃത്വത്തിലുള്ള ചർച്ചകളിൽ യൂറോപ്യൻ യൂണിയനും പങ്കെടുക്കും. വാഷിങ്ടൺ ഡിസിയിലെ വൈറ്റ് ഹൗസിൽ തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കിയും പങ്കുചേരും.
ട്രംപിനും സെലൻസ്കിക്കും പുറമേ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി കിയർ സ്റ്റാമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, ജർമൻ ചാൻസലർ ഫ്രീഡ്റിച്ച് മേർട്സ്, ഫിൻലാൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് എന്നിവർ പങ്കെടുക്കും.
കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെലൻസ്കിയോട് കടുത്ത ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇത്തവണ യുക്രൈൻ ഒറ്റപ്പെടില്ലെന്നും, ശക്തമായ ഐക്യമുന്നണി ഉണ്ടാകുമെന്നുമുള്ള സന്ദേശമാണ് യൂറോപ്യൻ നേതാക്കളുടെ സാന്നിധ്യം നൽകുന്നത്.
“യുക്രെയ്‌നിന്റെ ശേഷിക്കുന്ന പ്രദേശങ്ങൾക്ക് സുരക്ഷാ ഉറപ്പ് ലഭിക്കണം. ഒരുരാജ്യത്തിനും സ്വന്തം ഭൂമി നഷ്ടപ്പെടുന്നത് അംഗീകരിക്കാനാകില്ല. യൂറോപ്പ് ദുർബലമായാൽ നാളെ വലിയ വില കൊടുക്കേണ്ടിവരും,” എന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ വ്യക്തമാക്കി.
അലാസ്ക ഉച്ചകോടിക്ക് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ നിലപാട് സമയമെടുപ്പാണെന്ന് യൂറോപ്യൻ യൂണിയനും യുക്രൈനും വിമർശിച്ചിരുന്നു. എന്നാൽ യുദ്ധം അവസാനിപ്പിക്കുന്നതിനായി റഷ്യക്ക് ഭൂമിപ്രദേശങ്ങൾ വിട്ടുകൊടുക്കുന്ന കരാറിനുള്ള സാധ്യതകളാണ് ഇപ്പോൾ ലോകം ഉറ്റുനോക്കുന്നത്.
ഡൊണെറ്റ്സ്ക് റഷ്യക്ക് നൽകി യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ്; വഴങ്ങാതെ സെലൻസ്കി
വാഷിങ്ടൺ: റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നീക്കങ്ങൾക്ക് തിരിച്ചടി. അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ തന്റെ കൂടുതൽ പ്രദേശങ്ങൾ വിട്ടുനൽകണമെന്നും ആവശ്യപ്പെട്ടു. ഡൊണെറ്റ്സ്ക് റഷ്യയ്ക്ക് കൈമാറിയാൽ സമാധാനത്തിന് വഴി തുറക്കാമെന്ന് ട്രംപ് നിർദ്ദേശിച്ചെങ്കിലും, യുക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമിർ സെലൻസ്കി അത് തള്ളിക്കളഞ്ഞു.
ട്രംപ്, “യുദ്ധം അവസാനിപ്പിക്കാൻ ഡൊണെറ്റ്സ്ക് വിട്ടുനൽകണം” എന്ന നിലപാട് മുന്നോട്ടുവച്ചപ്പോൾ, സെലൻസ്കി “ഭൂപ്രദേശം വിട്ടുകൊടുക്കാൻ തയാറല്ല” എന്നും വ്യക്തമാക്കി. റഷ്യ ഒരു മഹാശക്തിയായതിനാൽ യുക്രെയ്ൻ കരാറിന് മുന്നോട്ട് വരണമെന്നാണ് ട്രംപിന്റെ വാദം. എന്നാൽ, കീഴടങ്ങൽ വഴിയല്ല സമാധാനത്തിന് കഴിയുകയെന്ന് സെലൻസ്കി പറഞ്ഞു.
റഷ്യ ഇതിനകം യുക്രെയ്‌നിന്റെ അഞ്ചിൽ ഒരു ഭാഗം, അതിൽ ഡൊണെറ്റ്സ്കിന്റെ ഭൂരിഭാഗവും, നിയന്ത്രണത്തിലാക്കിയിരിക്കുകയാണ്. വ്യവസായിക മേഖലയായ ഡൊണെറ്റ്സ്ക് റഷ്യയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. അതു കൈമാറിയാൽ മുന്നേറ്റം മരവിപ്പിക്കാമെന്ന് പുടിൻ സൂചന നൽകി.
മൂന്നു മണിക്കൂർ നീണ്ടു നിന്ന ട്രംപ്–പുടിൻ ചർച്ചകൾക്ക് ശേഷമാണ് സംയുക്ത വാർത്താസമ്മേളനം നടന്നത്. “യുദ്ധം അവസാനിപ്പിക്കുന്നതിൽ അന്തിമ ധാരണയായിട്ടില്ലെങ്കിലും, ചർച്ച ശുഭപ്രതീക്ഷ നൽകുന്നുണ്ട്,” എന്ന് ട്രംപ് പറഞ്ഞു. ഉടൻ തന്നെ സെലൻസ്കിയുമായും നാറ്റോ രാജ്യങ്ങളുമായും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “യുക്രെയ്ൻ സഹോദര രാഷ്ട്രമാണ്, പക്ഷേ റഷ്യയ്ക്കും ആശങ്കകളുണ്ട്,” എന്നാണ് പുടിന്റെ പ്രതികരണം. അടുത്ത ചർച്ച മോസ്‌കോയിൽ നടക്കാമെന്നും അദ്ദേഹം അറിയിച്ചു.
അലാസ്കയിലെ ആങ്കറേജ് പട്ടണത്തിലെ ജോയിന്റ് ബേസ് എൽമൻഡോർഫ്–റിച്ചഡ്സണിലാണ് ഉച്ചകോടി നടന്നത്. ട്രംപിനൊപ്പം സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രത്യേകദൂതൻ സ്റ്റീവ് വിറ്റ്കോഫ് എന്നിവർ പങ്കെടുത്തു. പുടിനൊപ്പം വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവ്, ഉപദേഷ്ടാവ് യൂറി ഉഷകോവ് എന്നിവർ ഉണ്ടായിരുന്നു. 6 വർഷത്തിന് ശേഷമാണ് ട്രംപും പുടിനും നേരിട്ട് കണ്ടുമുട്ടുന്നത്.
ഉച്ചകോടിയിൽ സെലൻസ്കിയെ ക്ഷണിക്കാത്തത് വലിയ വിമർശനങ്ങൾക്കിടയാക്കി. “യുദ്ധം അവസാനിപ്പിക്കാൻ തീരുമാനിക്കുന്നത് റഷ്യയാണ്, അമേരിക്കയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്,” എന്ന് സെലൻസ്കി പ്രതികരിച്ചു. അദ്ദേഹത്തെ ഉൾപ്പെടുത്തി രണ്ടാമത്തെ ചർച്ച ഉടൻ നടക്കാനിടയുണ്ടെന്ന് ട്രംപ് സൂചന നൽകി.
അതേസമയം, അലാസ്ക സന്ദർശനത്തിനിടെ റഷ്യൻ നേതാക്കളുടെ പ്രവർത്തികൾ ലോകത്തെ വീണ്ടും സോവിയറ്റ് കാലത്തെ ഓർമ്മിപ്പിച്ചു. വിദേശകാര്യമന്ത്രി ലാവ്റോവ് “CCCP” (USSR) എന്ന് എഴുതി ചേർത്ത ടി-ഷർട്ട് ധരിച്ചതും, പുടിൻ സോവിയറ്റ് സൈനികരുടെ ശവകുടീരം സന്ദർശിച്ചതുമാണ് ഇതിന് ഉദാഹരണങ്ങൾ. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്കയിൽ നിന്ന് സോവിയറ്റ് യൂണിയനിലേക്ക് ഉപകരണങ്ങൾ കൊണ്ടുപോകുന്നതിനിടെ മരിച്ച സോവിയറ്റ് സൈനികർക്കാണ് പുടിൻ ആദരവ് അർപ്പിച്ചത്.
English Summary :
U.S. President Donald Trump will host peace talks in Washington to end the Russia–Ukraine war. Ukrainian President Volodymyr Zelensky and top European Union leaders will join the discussions.
russia-ukraine-war-trump-peace-talks-eu-leaders
Russia Ukraine War, Donald Trump, Volodymyr Zelensky, European Union, NATO, Emmanuel Macron, Washington Talks, World News