അഹമ്മദാബാദ്: ഐപിഎൽ കിരീടത്തിൽ വിരാട് കോലി മുത്തമിട്ടതോടെ അവസാനിച്ചത് നീണ്ട 18 വർഷത്തെ കാത്തിരിപ്പാണ്. കലാശ പോരാട്ടത്തിൽ പഞ്ചാബിനെ ആറു റൺസിനാണ് ബെംഗളുരു കീഴടക്കിയത്.
അത്യന്തം ആകാംക്ഷ നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോലിയും കൂട്ടരും കിരീടം സ്വന്തമാക്കുകയായിരുന്നു.
ഐപിഎലിൽ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർസിബിയുടെ കന്നിക്കിരീടം നേടിയത് എന്നതും ശ്രദ്ധേയമാണ്.
ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ.
ഐപിഎൽ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങും വെടിക്കെട്ട് ബാറ്റിങ് ആണ് കാഴ്ചവെച്ചത്.
ടീം നാലോവറിൽ 32 റൺസെടുത്തു. പ്രിയാൻഷ് ആര്യയുടെ വിക്കറ്റഅ നഷ്ടമായെങ്കിലും പഞ്ചാബ് പവർ പ്ലേയിൽ സ്‌കോർ അമ്പത് കടത്തിയിരുന്നു. 19 പന്തിൽ 24 റൺസെടുത്താണ് താരം പുറത്തായത്.
പിന്നീട് രണ്ടാം വിക്കറ്റിൽ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാൻ സിങ്ങും ചേർന്ന് സ്‌കോറുയർത്തി. എന്നാൽ ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്.
പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകൻ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആർസിബിക്ക് ജയപ്രതീക്ഷ വന്നിരുന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകർത്തടിച്ചിരുന്ന ഇംഗ്ലിസും പുറത്തായി. ക്രുണാൽ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തിൽ നിന്ന് ഇംഗ്ലിസ് 39 റൺസെടുത്തു.
എന്നാൽ പിന്നീട് നേഹൽ വധേരയും ശശാങ്ക് സിങ്ങും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറിൽ 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്.
നാലോവറിൽ ജയിക്കാൻ വേണ്ടത് 55 റൺസ്. പിന്നാലെ നേഹൽ വധേരയെയും(15) മാർക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വർ ആർസിബിയെ വിജയതീരത്തിനടുത്തെത്തിച്ചു.
അസ്മത്തുള്ള ഒമർസായ് ഒരു റണ്ണെടുത്ത് പുറത്താവുകയായിരുന്നു. ഒടുക്കം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 184 റൺസെടുത്തു.
ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് സ്വരുകൂട്ടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് കരുതലോടെയുള്ള തുടക്കമായിരുന്നു. ആദ്യ ഓവറിൽ കത്തിക്കയറിയ ഓപ്പണർ ഫിൽ സാൾട്ട് രണ്ടാം ഓവറിൽ തന്നെ മടങ്ങുകയായിരുന്നു.
ഒമ്പത് പന്തിൽ നിന്ന് സാൾട്ട് 16 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളും വിരാട് കോലിയും ചേർന്ന് സ്‌കോറുയർത്തുകയായിരുന്നു.
മായങ്കിന്റെ വെടിക്കെട്ടിൽ ടീം ആറോവറിൽ 55-ലെത്തി. പിന്നാലെ ചാഹൽ മായങ്കിനെ കൂടാരം കയറ്റുകയായിരുന്നു 18 പന്ത് നേരിട്ട മായങ്ക് 24 റൺസെടുത്തു. അതോടെ ആർസിബി 56-2 എന്ന നിലയിലായി.