വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാ സഭയുടെ 267ാമത്തെ മാർപ്പാപ്പയായി തെരഞ്ഞെടുത്തത് കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റിനെ. യുഎസിൽനിന്നുള്ള റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് ഇനി ലിയോ പതിനാലാമൻ മാർപാപ്പ എന്ന് അറിയപ്പെടും. യുഎസിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ മാർപാപ്പയാണ് ഇദ്ദേഹം.
‘ഹബേമൂസ് പാപ്പം’–നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു എന്ന വാർത്ത കർദിനാൾമാരുടെ ഡീൻ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ ബാൽക്കണിയിൽ നിന്ന് വിശ്വാസികളെ അറിയിച്ചു. നിയുക്ത മാർപാപ്പ വിശ്വാസികളെ കാണാനായി ബാൽക്കണിയിലെത്തി.
സിസ്റ്റീൻ ചാപ്പലിലെ ചിമ്മിനിയിൽ നിന്ന് വെളുത്ത പുക ഉയർന്നതോടെയാണ് പുതിയ മാർപാപ്പയെ തിരഞ്ഞെടുത്തെന്ന സ്ഥിരീകരണം പുറത്തു വന്നത്. ഇതോടെ ഇന്നലെ മുതൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ ജനം ആരവം മുഴക്കി. വലിയ ശബ്ദത്തിൽ മണികൾ മുഴങ്ങുകയും ചെയ്തു.
ഫ്രാൻസിസ് മാർപ്പാപ്പയുടെ തിരഞ്ഞെടുപ്പിനേക്കാൾ വേഗത്തിലാണ് പുതിയ മാർപ്പാപ്പയുടെ തെരഞ്ഞെടുപ്പ് നടന്നത്. നാലു റൗണ്ട് വോട്ടെടുപ്പിലൂടെ പുതിയ മാർപ്പാപ്പയെ തിരഞ്ഞെടുക്കാനായത് സഭയുടെ ഐക്യത്തെയാണ് സൂചിപ്പിക്കുന്നതെന്ന് ഇറ്റാലിയൻ കർദിനാൾ ഗിസെപ്പെ വെർസാൽഡി വത്തിക്കാൻ പ്രസ് ഓഫിസിൽ വച്ച് മാധ്യമങ്ങളോടു പ്രതികരിച്ചു.
വോട്ടവകാശമുള്ള 133 കർദിനാൾമാരും കോൺക്ലേവിൽ പങ്കെടുത്തിരുന്നു. വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമായ കർദിനാൾമാർ ഇന്നലെ രാവിലെ ഇന്ത്യൻ സമയം 10ന് സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ബലിയർപ്പിച്ചു. കർദിനാൾ സംഘത്തിന്റെ ഡീൻ കർദിനാൾ ജിയോവാനി ബറ്റിസ്റ്റ റേയായിരുന്നു മുഖ്യകാർമികനായത്.