കോഴിക്കോട്: സാഹിത്യകാരന്‍ എം ടി വാസുദേവൻ നായരുടെ വീട്ടിൽ നിന്നും സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ രണ്ടുപേര്‍ പൊലീസ് കസ്റ്റഡിയില്‍. വീട്ടിലെ പാചകക്കാരിയായ ശാന്ത, ഇവരുടെ അകന്ന ബന്ധു പ്രകാശന്‍ എന്നിവരെയാണ് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചു വര്‍ഷമായി എംടിയുടെ വീട്ടിലെ പാചകക്കാരിയായി ശാന്ത ജോലി ചെയ്യുന്നുണ്ട്.(Robbery at MT’s house; Two persons including the cook of the house were in custody)
വീട്ടിൽ സൂക്ഷിച്ചിരുന്ന സ്വർണം പല തവണയായി ശാന്ത മോഷ്ടിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ സഹായിച്ചിരുന്നത് പ്രകാശനാണെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെയാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം സമ്മതിച്ചതായാണ് വിവരം.
കോഴിക്കോട് നടക്കാവ് കോട്ടാരം റോഡിലെ സിത്താര എന്ന വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ മാസം 22 നും 30 നും ഇടയിലാണ് മോഷണം നടന്നതെന്നാണ് നിഗമനം. ആ സമയത്ത് എംടിയും ഭാര്യയും വീട്ടിലുണ്ടായിരുന്നില്ല. അലമാരയില്‍ സൂക്ഷിച്ചിരുന്ന 26 പവന്‍ സ്വര്‍ണമാണ് മോഷണം പോയത്.