ലീഡ്സ്∙ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി നേടി റെക്കോർഡിട്ട് ഋഷഭ് പന്ത്.
ഒരു ടെസ്റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന റെക്കോഡാണ് ഋഷഭ് പന്ത് സ്വന്തമാക്കിയത്.
ഒരു ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും സെഞ്ചുറി നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ താരവും ഇംഗ്ലണ്ടിൽ ഈ നേട്ടത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാണ് പന്ത്.
ലോക ക്രിക്കറ്റിൽ തന്നെ ഒരു ടെസ്റ്റിൽ രണ്ട് സെഞ്ചറികൾ സ്വന്തമാക്കുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പർ ബാറ്ററാണ് ഋഷഭ് പന്ത്.
മുൻ സിംബാബ്‍വെ താരം ആൻഡി ഫ്ലവറാണ് ഈ നേട്ടത്തിൽ ആദ്യമെത്തിയത്. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിൽ ഒരു ടെസ്റ്റിൽ രണ്ട് സെഞ്ചറിയുള്ള അഞ്ചാമത്തെ ഏഷ്യൻ താരമാണ് ഋഷഭ് പന്ത്.
വിരാട് കോലി, രാഹുൽ ദ്രാവിഡ്, അസങ്ക ഗുരുസിൻഹ, വിജയ് ഹസാരെ എന്നിവരാണ് ഇക്കാര്യത്തിൽ പന്തിനു മുന്നിലുള്ളത്.
രണ്ടാം ഇന്നിങ്സിൽ 140 പന്തുകൾ നേരിട്ട ഋഷഭ് പന്ത് 118 റൺസെടുത്താണു പവലിയൻ കയറിയത്.
15 ഫോറുകളും മൂന്നു സിക്സുകളും നേടിയ താരത്തെ ശുഐബ് ബഷീറിന്റെ പന്തിൽ സാക് ക്രൗലി ക്യാച്ചെടുത്താണു പുറത്താക്കിയത്.
ആദ്യ ഇന്നിങ്സിൽ 178 പന്തുകൾ നേരിട്ട താരം 134 റൺസടിച്ചു പുറത്തായിരുന്നു.
English Summary:
Rishabh Pant set a new record by scoring a century in the second innings of the first Test against England.