ന്യൂഡൽഹി: ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുറയുന്ന സാഹചര്യത്തിൽ പെട്രോളിനും ഡീസലിനും രണ്ടുരൂപ കുറയ്ക്കാൻ തീരുമാനമായി. Proposal to reduce the price of petrol and diesel
മൂന്ന് പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രം ഇതിനോടകം തന്നെ നിർദ്ദേശം നൽകിയതായി റിപ്പോർട്ട്. ബ്രെന്റ് ക്രൂഡോയിലിന്റെ വില 70 ഡോളറിൽ താഴെയെത്തി.
2021ന് ശേഷം ഇതാദ്യമായാണ് ബ്രെന്റ് ക്രൂഡോയിലിന്റെ വില ഇത്തരത്തിൽ കുറയുന്നത്. എന്നാൽ എപ്പോൾമുതലാണ് ഈ വിലക്കുറവ് നിലവിൽ വരുന്നതെന്ന് വ്യക്തമല്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കഴിഞ്ഞ മാർച്ചിൽ ഇന്ധനവില കുറച്ചിരുന്നു. അതിനുശേഷം നിരവധി തവണ ക്രൂഡ് വില താഴ്‌ന്നെങ്കിലും ഇന്ധനവില കുറയ്ക്കാൻ സർക്കാർ തയ്യാറായില്ല.
കേരളം ഉൾപ്പടെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് നൂറുരൂപയ്ക്ക് മുകളിലാണ്. ഡീസലിനും നൂറുരൂപയ്ക്കടുത്തുതന്നെയാണ് വില. ഇന്ധനവില കുറയുന്നത് പണപ്പെരുപ്പം കുറയുന്നതിന് ഇടയാക്കും.
ചൈനയിലെയും അമേരിക്കയിലെയും സാമ്പത്തിക മാന്ദ്യം എണ്ണ ഉപഭോഗം കുറയ്ക്കുകയാണ്. അമേരിക്കയിൽ എണ്ണ ശേഖരം കുറഞ്ഞുവെന്ന വാർത്തകളും ഉത്പാദനം നിയന്ത്രിക്കാനുള്ള ഒപ്പെക് രാജ്യങ്ങളുടെ തീരുമാനവും ക്രൂഡിന് പിന്തുണയായില്ല.
ഇതോടെ പൊതു മേഖല കമ്പനികളുടെ റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടു. എണ്ണ വില 90 ഡോളറിനടുത്ത് തുടർന്നതിനാൽ ഒരു വർഷത്തിലധികമായി കമ്പനികൾ കടുത്ത പ്രതിസന്ധിയിലാണ്. ക്രൂഡ് വില കുറഞ്ഞതോടെ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാനുള്ള അനുകൂല സാഹചര്യമാണെന്ന് പെട്രോളിയം ഡീലർമാർ പറയുന്നു.
എണ്ണ ഇറക്കുമതിയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ആവശ്യകതയുടെ 87 ശതമാനത്തിലധികം വിദേശ സ്രോതസ്സുകളെ ആശ്രയിച്ചാണ് രാജ്യത്തിന്റ 87 ശതമാനം എണ്ണ ആവശ്യകതയും നടക്കുന്നത്. റഷ്യ ഉൾപ്പെടെയുള്ള ഏറ്റവും ചെലവ് കുറഞ്ഞ വിതരണക്കാരിൽ നിന്നാണ് ഇന്ത്യ ക്രൂഡ് ഓയിൽ വാങ്ങുന്നത്.