ന്യൂഡൽഹി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പിലാക്കാനുള്ള സന്ദേശം ജയിൽ അധികൃതർക്ക് ലഭിച്ചെന്ന് റിപ്പോർട്ട്. ജയിലിലേക്ക് ഒരു അഭിഭാഷക ഫോൺ ചെയ്‌ത് അറിയിച്ചതായി നിമിഷ പ്രിയ തന്നെയാണ് ഇക്കര്യം അറിയിച്ചത്.
ആക്ഷൻ കൗൺസിൽ അധികൃതർക്കാണ് ഇത്തരത്തിൽ സന്ദേശം ലഭിച്ചത്. ആക്ഷൻ കാൺസിൽ കൺവീനർ ജയൻ എടപ്പാളിനാണ് ശബ്ദ സന്ദേശം ലഭിച്ചത്.
നേരത്തെ യെമൻ പ്രസിഡന്റ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയെന്ന് മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഒരു മാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യതയെന്നും ഈ റിപ്പോർട്ട് പറഞ്ഞിരുന്നു. തലാൽ അബ്ദുമഹ്ദിയെന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ട് 2017 മുതൽ ജയിലിൽ കഴിയുകയാണ് ഇവർ.
മകളുടെ മോചനശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ വർഷം യെമനിലേക്കു പോയ നിമിഷപ്രിയയുടെ അമ്മ അവിടെതന്നെ തുടരുകയാണ്.
2017ലായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. പുതിയതായി തുടങ്ങിയ ക്ലിനിക്കിലെ സാമ്പത്തിക കാര്യങ്ങളിൽ തുടങ്ങിയ തർക്കങ്ങളും മർദനവും അകൽച്ചയും നിയമനടപടികളുമാണ് മഹ്ദിയെ മയക്കുമരുന്ന് കുത്തിവെക്കുന്നതിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്.
നിമിഷയുടെ സഹപ്രവർത്തകയായിരുന്ന ഹനാൻ എന്ന യെമനി യുവതിയും മഹ്ദിയുടെ മർദനത്തിന് നിരന്തരം ഇരയായിരുന്നു എന്നാണ് പുറത്തുവന്ന റിപ്പോർട്ട്.
പാസ്‌പോർട്ട് വീണ്ടെടുത്തശേഷം രക്ഷപ്പെടാനുള്ള മാർഗം നിമിഷയ്ക്ക് പറഞ്ഞുകൊടുത്തതും ഹനാനാണ്. ഇതിനായി മഹ്‌ദിന് അമിത ഡോസിൽ മയക്കു മരുന്നു കുത്തിവെയ്ക്കുകയായിരുന്നു.
മഹ്ദിക്ക് ബോധം പോയ നേരം പാസ്‌പോർട്ടും എടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ അതിർത്തിയിൽവെച്ചാണ് ഇവർ പിടിയിലായത്.
എന്നാണ് നിമിഷപ്രിയ കോടതിയിൽ പറഞ്ഞത്. എന്നാൽ മഹ്ദിയുടെ മൃതദേഹം അവർ താമസിച്ചിരുന്ന വീടിന് മുകളിലെ ജലസംഭരണിയിൽ വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തിയതാണ് നിമിഷ പ്രിയയെ കുടുക്കിയത്.