ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുന്നത് തടയാന്‍ സ്വന്തമായി ഡേറ്റിംഗ് ആപ്പ് തുടങ്ങാനൊരുങ്ങി ജപ്പാന്‍. ടോക്കിയോ മെട്രോപൊളിറ്റന്‍ അധികൃതരാണ് ഈ വര്‍ഷം അവസാനത്തോടെ ഡേറ്റിംഗ് ആപ്പ് തുടങ്ങുമെന്ന് അറിയിച്ചത്.Population growth rate is declining. Japan is about to launch its own dating app as a solution.
എന്നാല്‍ വിവാഹം കഴിഞ്ഞവരോ സിംഗിള്‍ അല്ലാത്തവരോ ഡേറ്റിംഗ് ആപ്പില്‍ കയറാമെന്ന് വിചാരിച്ചാല്‍ നടക്കില്ല. സിംഗിളാണെന്ന് തെളിയിക്കുന്ന രേഖകളും വിവാഹത്തിന് ഒരുക്കമാണെന്ന സമ്മതപത്രവും നല്‍കിയാല്‍ മാത്രമേ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയൂ.
ലഭിക്കുന്ന ശമ്പളത്തെക്കുറിച്ചറിയാന്‍ നികുതിയടച്ച രസീതും സമര്‍പ്പിക്കണം. മാത്രവുമല്ല രജിസ്റ്റര്‍ ചെയ്യുന്നയാളിന്റെ ഉയരം, വിദ്യാഭ്യാസ യോഗ്യത, ജോലി തുടങ്ങിയ പതിനഞ്ചോളം വ്യക്തിഗത വിവരങ്ങളും രേഖപ്പെടുത്തണം.
തുടര്‍ന്ന് ഡേറ്റിംഗ് ആപ്പിലെ ഓപ്പറേറ്ററുമായി നടത്തുന്ന അഭിമുഖത്തിന് ശേഷമാണ് അംഗത്വം ലഭിക്കുക. രണ്ട് വര്‍ഷത്തേക്ക് ആപ്പിന്റെ പ്രവര്‍ത്തനത്തിന് 700 മില്യന്‍ ജാപ്പനീസ് യെന്‍ (ഏകദേശം 37 കോടി രൂപ)ആണ് അധികൃതര്‍ വകയിരുത്തിയിരിക്കുന്നത്.
വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടായിട്ടും അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനാകാതെ വിഷമിക്കുന്നവര്‍ക്ക് വേണ്ടിയാണ് ആപ്പിന്റെ പ്രവര്‍ത്തനമെന്നാണ് അധികൃതരുടെ വിശദീകരണം.
സാധാരണ ഡേറ്റിംഗ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ ചിലര്‍ക്കുണ്ടാക്കുണ്ടാകുന്ന സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തുടങ്ങുന്ന ആപ്പിന് കഴിയുമെന്നും അവര്‍ പറയുന്നു.
തുടര്‍ച്ചയായ എട്ടാമത്തെ വര്‍ഷവും ജപ്പാനിലെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറഞ്ഞതോടെയാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയത്. കഴിഞ്ഞ വര്‍ഷം 5.6 ശതമാനം ഇടിവാണ് ജനസംഖ്യയിലുണ്ടായത്.
വിവാഹങ്ങള്‍ കുറഞ്ഞതാണ് ഇതിന് കാരണമെന്നാണ് അധികൃതരുടെ വിലയിരുത്തല്‍. കൂടാതെ 50 വയസിന് താഴെയുള്ള 32 ശതമാനം പുരുഷന്മാരും 24 ശതമാനം സ്ത്രീകളും അവിവാഹിതരുമാണ്.
നവജാത ശിശുക്കളുടെ മരണനിരക്കിലെ വര്‍ദ്ധനവും പ്രായമായവരുടെ എണ്ണം കൂടുന്നതും ജപ്പാനെ അലട്ടുന്നുണ്ട്.2070 ആകുമ്പോള്‍ ജനസംഖ്യയിലെ 10ല്‍ നാല് പേരും 60 വയസ് കഴിഞ്ഞവരാകുമെന്നാണ് പ്രവചനം. ഇതിനെ മറികടക്കാന്‍ നിരവധി പരിഹാര മാര്‍ഗങ്ങള്‍ നടപ്പിലാക്കാനൊരുങ്ങുകയാണ് ജപ്പാന്‍.
അതേസമയം ജപ്പാന്റെ നീക്കത്തെ പിന്തുണച്ച് സ്‌പേസ് എക്‌സ് സി.ഇ.ഒ എലോണ്‍ മസ്‌ക് രംഗത്തെത്തി. ഇത്തരമൊരു കാര്യത്തിന്റെ ഗൗരവം ജപ്പാനിലെ അധികൃതര്‍ മനസിലാക്കിയത് തന്നെ സന്തോഷിപ്പിച്ചെന്ന് അദ്ദേഹം സാമൂഹ്യ മാധ്യമമായ എക്‌സില്‍ കുറിച്ചു.
ശരിയായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്ത കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ജപ്പാന്‍ അടക്കമുള്ള ചില രാജ്യങ്ങള്‍ ലോകത്ത് നിന്നും അപ്രത്യക്ഷമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭൂമിയില്‍ മനുഷ്യരാശി നിലനില്‍ക്കണമെങ്കില്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്ന് വാദിക്കുന്ന മസ്‌ക് 11 കുട്ടികളുടെ പിതാവാണ്.
പല ലോകരാഷ്ട്രങ്ങളുടെയും സാമ്പത്തികസ്ഥിതി തകര്‍ക്കാന്‍ പോകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരം ജനസംഖ്യാ വര്‍ദ്ധനവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Read Also:കടലെടുക്കുമോ വൈപ്പിൻ; ആശങ്കയില്‍ രണ്ട് ലക്ഷത്തിലധികം ജനങ്ങള്‍