റോം: ന്യുമോണിയ ബാധയെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി.
ഫ്രാൻസിസ് മാർപ്പാപ്പയുടെ ജീവൻ അപകടത്തിലാകുന്ന സ്ഥിതി നിലവിലില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് ഡോക്ടർമാർ ഇക്കാര്യം അറിയിച്ചത്.
അതേസമയം, മാർപാപ്പക്ക് ആശുപത്രിയിൽത്തന്നെ ചികിത്സ തുടരുമെന്ന് വത്തിക്കാൻ പറഞ്ഞു.
ജീവന് ആപത്തില്ലെങ്കിലും മാർപാപ്പയുടെ പ്രായവും ഇതുവരെയുള്ള രോഗാവസ്ഥയും കണക്കിലെടുത്താണ് ആശുപത്രിയിൽ തുടരാൻ തീരുമാനിച്ചിരിക്കുന്നത്.
‘‘മാർപാപ്പയുടെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. അദ്ദേഹത്തിന് മെക്കാനിക്കൽ വെന്റിലേഷൻ ഇനി ആവശ്യമില്ല, പകരം ഓക്സിജൻ മാത്രമേ ആവശ്യമായുള്ളൂ. അദ്ദേഹത്തിന് ഇപ്പോൾ പനി ഇല്ല.’’ – എന്നാണ് വാർത്താ കുറിപ്പിലൂടെ അറിയിച്ചത്. ആശുപത്രിയിൽ വെച്ച് മാർപാപ്പ വിശുദ്ധ കുർബാനയിൽ പങ്കെടുത്തതായും അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചു.
മാർപാപ്പ ഭക്ഷണം കഴിക്കുകയും രാത്രി സുഖമായി ഉറങ്ങുകയും ചെയ്തെന്നും ഓഫിസ് വ്യക്തമാക്കി. ശനിയാഴ്ച 20 മിനിറ്റ് അദ്ദേഹം സ്വകാര്യ ചാപ്പലിൽ ചെലവഴിച്ചിരുന്നു. ഫെബ്രുവരി 14 മുതൽ ശ്വാസകോശ അണുബാധ മൂലമാണ് ഫ്രാൻസിസ് മാർപാപ്പ റോമിലെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചത്.