മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു
കൊച്ചി: നടി മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്ന പരാതിയില്‍ പൊലീസ് കേസെടുത്തു. മനേഷ് എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് മാലാ പാര്‍വതിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്.
കൊച്ചി സൈബര്‍ പൊലീസാണ് ഫേസ്ബുക്ക് അക്കൗണ്ടിന്റെ ഉടമയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായസംഹിത 78 (2) 79 ഐടി ആക്ട് 66, 66C, 67 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് അത് മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ചു എന്നാണ് പരാതി.
സ്ത്രീത്വത്തെ അപമാനിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇത്തരമൊരു പ്രചാരണം നടന്നതെന്നും പരാതിയില്‍ നടി ചൂണ്ടിക്കാട്ടിയിരുന്നു.
തന്റെ പേര് ഉള്‍പ്പെടുത്തി ദുരുദ്ദേശത്തോടെ ഗ്രൂപ്പുണ്ടാക്കി അതിലെ അംഗങ്ങളുമായി മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പങ്കുവച്ചുവെന്നാണ് മാലാ പാര്‍വതി പരാതിയിൽ പറയുന്നു.
വികൃതമാക്കപ്പെട്ട ചില ശരീരങ്ങളും തന്റെ മുഖവും ചേര്‍ത്താണ് ചിത്രങ്ങള്‍ നിര്‍മിച്ചതെന്നും വിശദമായ മൊഴി പൊലീസിന് നല്‍കിയിട്ടുണ്ടെന്നും മാലാ പാര്‍വതി പ്രതികരിച്ചു.
തന്റെ ചിത്രങ്ങള്‍ പ്രചരിപ്പിച്ച ഗ്രൂപ്പില്‍ 15K അംഗങ്ങളുണ്ട്. കൊച്ചി സൈബര്‍ പൊലീസ് വിഷയത്തെ ഗൗരവപൂര്‍വം കണ്ടെന്നും താന്‍ കേസുമായി മുന്നോട്ടുപോകുമെന്നും നടി അറിയിച്ചു.
റാപ്പർ വേടനെതിരെ ബലാത്സംഗക്കേസ്
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ റാപ്പര്‍ വേടനെതിരെ പൊലീസ് കേസ് എടുത്തു. യുവ ഡോക്ടറുടെ പരാതിയിലാണ് കൊച്ചി തൃക്കാക്കര പൊലീസ് കേസ് എടുത്തത്. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി.
ഇന്നലെ രാത്രിയാണ് കേസെടുത്തത്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടനുമായി സൗഹൃദം ആരംഭിച്ചതെന്നും പരിചയത്തിനൊടുവില്‍ കോഴിക്കോട്ടെ ഫ്‌ളാറ്റില്‍ വെച്ച് വേടന്‍ ബലാത്സംഗം ചെയ്തുവെന്നുമാണ് യുവഡോക്ടറുടെ മൊഴി.
വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്ത് പിന്നീട് പലയിടത്തുംവെച്ച് വേടന്‍ പീഡിപ്പിച്ചുവെന്നും യുവതി നൽകിയ മൊഴിയിലുണ്ട്. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു.
ടോക്‌സിക് ആണ് സ്വാര്‍ത്ഥയാണ് എന്നുള്‍പ്പെടെ ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്നാണ് ഡോക്ടറുടെ മൊഴി. വേടനെതിരെ നേരത്തെ മീ ടൂ ആരോപണം ഉയര്‍ന്നിരുന്നു.
തൃശൂരിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന കേരളീയം മാസികയിൽ ഏതാനും മാസം മുൻപ് വേടനെതിരെ പീഡനത്തിനിരയായ ഒരു യുവതി ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് ശ്രദ്ധയിൽപെട്ട് അന്വേഷിച്ചപ്പോൾ തനിക്കുണ്ടായതിന് സമാനമായ ക്രൂരമായ ലൈംഗിക ബന്ധത്തിൻ്റെ അനുഭവങ്ങളാണ് എന്ന് ബോധ്യമായി.
സമാന ദുരനുഭവങ്ങൾ നേരിട്ട മറ്റു ചിലരോടും സംസാരിക്കാൻ കഴിഞ്ഞതോടെയാണ് നിയമനടപടിക്ക് തീരുമാനിച്ചതെന്ന് പരാതിയിൽ പറയുന്നു.മീടൂ വെളിപ്പെടുത്തലായും മറ്റും ആരോപണങ്ങളിൽ ചിലത് നേരത്തെ പുറത്തുവന്നപ്പോൾ, ഇരകളോടെല്ലാം താൻ മാപ്പ് പറഞ്ഞിട്ടുണ്ട് എന്ന് പ്രഖ്യാപിച്ച് വേടൻ തലയൂരാൻ ശ്രമിച്ചു.
അടുത്തയിടെ കഞ്ചാവുകേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായപ്പോഴും സമാനമായി പൊതുസമൂഹത്തോട് മാപ്പ് പറയുന്ന മട്ടിൽ വേടൻ ചില പ്രസ്താവനകൾ നടത്തിയിരുന്നു.
പുലിപ്പല്ല് കേസിൽ വനംവകുപ്പ് അമിതാവേശം കാണിച്ചത് വിവാദമായി ഉദ്യോഗസ്ഥർക്കെതിരെ നടപടി വരെ ഉണ്ടായിരുന്നു.ഇത്തവണ പക്ഷെ നടപടി കടുപ്പത്തിലായേക്കും. ബലാത്സംഗ പരാതിയിൽ പൊലീസ് ഉടൻ കേസെടുക്കും എന്നാണ് സൂചന
Summary: Police have registered a case following a complaint by actress Mala Parvathy alleging that her photos were morphed and circulated online. The images were shared via a Facebook account named “Manesh”.