‘ഓണാഘോഷത്തിൽ മുസ്ലീം വിദ്യാർഥികൾ പങ്കെടുക്കരുത്’; തൃശ്ശൂരിൽ വർഗീയ പരാമർശം നടത്തിയ അധ്യാപികക്കെതിരെ കേസ്
തൃശ്ശൂർ: സ്കൂളിലെ ഓണാഘോഷത്തിനെതിരെ വർഗീയ പരാമർശം നടത്തിയ അധ്യാപികക്കെതിരെ കുന്നംകുളം പോലീസ് കേസെടുത്തു. തൃശ്ശൂർ പെരുമ്പിലാവ് കല്ലുംപുറം സിറാജുൽ ഉലൂം സ്കൂളിലെ അധ്യാപിക ഖദീജയ്ക്കെതിരെയാണ് കേസെടുത്തത്.
മതസ്പർദ്ധ വളർത്തൽ തുടങ്ങിയ വകുപ്പുകൾ ആണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഡിവൈഎഫ്‌ഐ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ ഡിവൈഎഫ്‌ഐ അടക്കം സ്‌കൂളിലേക്ക് മാർച്ച് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം എത്തിയതിന് പിന്നാലെ സ്‌കൂളിനെതിരെയും അധ്യാപികക്കെതിരെയും രൂക്ഷ വിമർശനമാണ് ഉയർന്നു വരുന്നത്. എന്നാൽ ശബ്ദ സന്ദേശം അധ്യാപികയുടെ വ്യക്തിപരമായ അഭിപ്രായമാണെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നുമാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം.
ഓണാഘോഷത്തിൽ മുസ്ലീം വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾ പങ്കെടുക്കരുതെന്നാണ് അധ്യാപിക രക്ഷിതാക്കളുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശം അയച്ചിരുന്നത്. ഓണം ഹിന്ദുക്കളുടെ ഉത്സവമാണെന്ന് പറഞ്ഞാണ് അധ്യാപിക സന്ദേശമയച്ചത്.
ഓണവും അതുമായി ബന്ധപ്പെട്ട ആചാരങ്ങളും ഹിന്ദുക്കളുടേതായതിനാൽ അതിനെ മുസ്ലീം വിഭാഗത്തിലുള്ളവർ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് അധ്യാപികയുടെ വിദ്വേഷ സന്ദേശം.
സ്‌കൂളിൽ ഇന്ന് ഓണാഘോഷ പരിപാടികൾ നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അധ്യാപികയുടെ സന്ദേശം.
Summary: Kunnamkulam police have registered a case against teacher Khadeeja of Sirajul Uloom School, Perumpilavu, Thrissur, for making a communal remark against school Onam celebrations.