യു.കെ.യിൽ വടക്കൻ മാഞ്ചസ്റ്ററിൽ കൗമാരക്കാരൻ കൊല്ലപ്പെട്ടതിനെ തുടർന്ന് അന്വേഷണം ശക്തമാക്കി പോലീസ്. കുട്ടി ചലനമില്ലാതെ കിടക്കുന്നത് പോലീസ് അറിഞ്ഞതോടെ ഗ്രേറ്റർ മാഞ്ചസ്റ്റർ പോലീസ് മാഞ്ചസ്റ്ററിലെ ന്യൂ മോസ്റ്റൺ പ്രദേശത്തെ നെവിൻ റോഡിലേക്ക് ഉദ്യോഗസ്ഥരെയും പാരാമെഡിക്കുകളെയും എയർ ആംബുലൻസിനെയും ഉടൻ തന്നെ വിളിച്ചു വരുത്തിയിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
കുട്ടി എങ്ങനെയാണ് മരിച്ചതെന്നുള്ള കാര്യം പോലീസ് മാധ്യമങ്ങൾക്ക് മുന്നിൽ ഇതുവരെ പുറത്തു വിട്ടിട്ടില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി സൂചനയുണ്ട്. സംഭവത്തിൽ ഏതെങ്കിലും തരത്തിൽ വിവരം അറിയാവുന്നവർ പോലീസിന് സൂചന നൽകണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
അന്വേഷണത്തിനും പിന്തുണയ്ക്കും ആൺകുട്ടിയുടെ കുടുംബത്തിന് സ്‌പെഷ്യലിസ്റ്റ് ഓഫീസർമാരുടെ പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഡിറ്റക്ടീവുകൾ പറഞ്ഞു. അന്വേഷണത്തിന്റെ പുരോഗതി പിന്നീട് വ്യക്തമാക്കുമെന്നാണ് പോലീസ് പറയുന്നത്.
വനിതാ ജീവനക്കാരോട് മോശമായി പെരുമാറി; ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു, ഗുരുതര പരിക്ക്
ആലപ്പുഴ: വനിതാ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചു. ആലപ്പുഴ മാന്നാറിൽ ഇന്നലെ വൈകീട്ടാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ തലവടി സ്വദേശി ബൈജുവിനെ(40) പൊലീസ് കസ്റ്റഡിയിലെടുത്തു.
മാന്നാറിലെ എൻആർസി സൂപ്പർ മാർക്കറ്റിലേക്ക് ബ്ലീച്ചിങ് പൗഡർ അന്വേഷിച്ചെത്തിയതായിരുന്നു ബൈജു. തുടർന്ന് അവിടെയുണ്ടായിരുന്ന ജീവനക്കാരികളോട് മോശമായി പെരുമാറുകയായിരുന്നു.
ഇക്കാര്യം ചോദ്യം ചെയ്തതോടെ ഇയാൾ സൂപ്പർമാർക്കറ്റിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ തടയാൻ ശ്രമിച്ചപ്പോഴാണ് ജീവനക്കാരനെ ബൈക്കിൽ വലിച്ചിഴച്ചത്. ഗുരുതരമായ പരിക്കേറ്റ ജീവനക്കാരൻ ചികിത്സയിലാണ്.
നാട്ടുകാർ പിടികൂടിയാണ് ബൈജുവിനെ പൊലീസിൽ ഏൽപ്പിച്ചത്. ഇയാളെ അറസ്റ്റ് ചെയ്യുന്ന നടപടിയിലേക്ക് കടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
തലവടി സ്വദേശിയായ ഇയാൾ എന്തിനാണ് മാന്നാറിൽ സാധനം വാങ്ങാനെത്തിയതെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. ഇയാൾ മദ്യപിച്ചാണ് സ്ഥാപനത്തിലെത്തിയതെന്ന് ജീവനക്കാരികൾ ആരോപിച്ചു.