ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം
മൂന്നാറിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ജനവാസ മേഖലകളിലും ഒരുപോലെ ഭീതിയുണർത്തി കാട്ടാന ഒറ്റക്കൊമ്പൻ. കഴിഞ്ഞ ദിവസം മാട്ടുപ്പെട്ടിയിലെത്തിയ ഒറ്റക്കൊമ്പൻ ഏറെനേരം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
പ്രദേശത്ത് എത്തിയ തൊഴിലാളികളും നാട്ടുകാരും വലിയ ശബ്ദം ഉണ്ടാക്കിയതോടെ ആന പ്രദേശത്തു നിന്നും മടങ്ങി. മുൻപ് അരിക്കൊമ്പനും, പടയപ്പയുമായിരുന്നു നാട്ടുകാരിൽ ഭീതിയുണർത്തിയിരുന്നത്.
എന്നാൽ ഇപ്പോൾ വനമേഖലയിൽ നിന്നും ഒറ്റക്കൊമ്പനും ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ്.
മൂന്നാർ മേഖലയിൽ നാൾക്കുനാൾ കാട്ടാനശല്യം വർധിക്കുകയാണ്.
കാട്ടാനക്കൂട്ടവും ഒറ്റയാൻമാരും ഇതിൽപെടും. പ്രദേശത്തെ റേഷൻകടകളും വ്യാപാര കേന്ദ്രങ്ങളും ഉൾപ്പെടെ ഭക്ഷണത്തിനായി ആനകൾ തകർക്കാറുണ്ട്.
വ്യാപകമായി കൃഷിയും നശിപ്പിക്കും. ലയങ്ങൾക്ക് സമീപം കാട്ടാനകൾ എത്തുന്നതോടെ തൊഴിലാളികളും ഭീതിയിലാണ്.
പലപ്പോഴും കുട്ടികളെ ഒറ്റയ്ക്ക് സ്‌കൂളിൽ അയക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്. പ്രദേശവാസികളിൽ ഭീതി ഉണർത്തിയതിനെ തുടർന്ന് 2023 ജൂണിലാണ് അരിക്കൊമ്പൻ എന്ന ഒറ്റയാനെ മയക്കുവെടിവെച്ച് വനംവകുപ്പ് പിടികൂടി മാറ്റിയത്.
നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം
വൈക്കം നാനാടത്ത് നിയന്ത്രണംവിട്ട കാര്‍ അഞ്ച് സ്‌കൂട്ടറില്‍ ഇടിച്ചു തകര്‍ത്തു. മകളുടെ സ്‌കൂട്ടറിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം. അപകടത്തില്‍ റോഡരികില്‍ നിന്ന വൈക്കം ബ്ലോക്ക് പഞ്ചായത്ത് അംഗത്തിനും പരിക്കേറ്റു.
വൈക്കം ആറാട്ടുകുളങ്ങര പാലച്ചുവട് മഠത്തില്‍ റിട്ട ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ കൃഷ്ണനാചാരിയുടെ ഭാര്യ ചന്ദ്രികദേവി(72) ആണ് മരിച്ചത്.
മകള്‍ സജിക(50), ബ്ലോക്ക് പഞ്ചായത്ത് അംഗം വൈക്കം അക്കരപ്പാടം ഒടിയില്‍ ഒ.എം.ഉദയപ്പന്‍(59) എന്നിവര്‍ക്ക് പരിക്കേറ്റു.
കാലിന് ഗുരുതരമായി പരിക്കേറ്റ സജികയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
വ്യാഴാഴ്ച രാവിലെ 11.30-ന് വൈക്കം- പൂത്തോട്ട റോഡില്‍ നാനാടം മാര്‍ക്കറ്റിന് സമീപമാണ് അപകടം. സജികയും അമ്മ ചന്ദ്രികയും സ്‌കൂട്ടറില്‍ വൈക്കത്ത് നിന്നും പൂത്തോട്ട ഭാഗത്തേക്ക് പോകുകയായിരുന്നു.
പൂത്തോട്ട ഭാഗത്ത് നിന്നും മറ്റൊരു വാഹനത്തെ മറികടന്ന് എത്തിയ കാര്‍ നിയന്ത്രണംവിട്ട് ഇവര്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ ഇരുവരും തെറിച്ചു റോഡില്‍ വീണു. കാര്‍ റോഡിന്റെ വലതുവശത്തേക്ക് പാഞ്ഞുകയറി.
പച്ചക്കറികടയ്ക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന നാല് സ്‌കൂട്ടറുകളില്‍ ഇടിച്ച ശേഷം ഓടയില്‍ കുടുങ്ങി നില്‍ക്കുകയായിരുന്നു.
കാര്‍ ഇടിച്ചാണ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഒ.എം. ഉദയപ്പന്റെ വലതുകൈക്ക് പരിക്കേല്‍ക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ ഉദയപ്പന്‍ തെറിച്ച് ഓടയില്‍ വീണു.
ഓടിക്കൂടിയ നാട്ടുകാര്‍ പരിക്കേറ്റവരെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചന്ദ്രികദേവിയുടെ ജീവന്‍ രക്ഷിക്കാനായില്ല.
വൈക്കം കാളിയമ്മനട സ്വദേശിയുടെ കാറാണ് അപകടം ഉണ്ടാക്കിയതെന്ന് പോലീസ്് അറിയിച്ചു. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. ചന്ദ്രികദേവിയുടെ മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മകന്‍: സജീഷ്(കാനഡ).