പാലക്കാട്: നെല്ലിയാമ്പതിയിൽ കിണറ്റിൽ വീണ പുലിയെ പുറത്തെത്തിച്ചു. ആറര മണിക്കൂർ നീണ്ട രക്ഷാ ദൗത്യത്തിന് പിന്നാലെയാണ് മയക്കുവെടിവെയ്ക്കാതെ പുലിയെ കൂട്ടിൽകയറ്റി പുറത്തെത്തിച്ചത്.
പുലിയുടെ ആരോഗ്യ നില പരിശോധിച്ച ശേഷം ഉൾകാടിനുള്ളിലേക്ക് വിടാനാനാണ് വനംവകുപ്പിന്‍റെ തീരുമാനം. ഇന്നലെ രാത്രിയോടെയാണ് പുലയമ്പാറ സ്വദേശി ജോസിന്‍റെ വീട്ടിലെ കിണറ്റിലാണ് പുലി വീണത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. കിണറ്റിലേക്കിറക്കുന്നതിനായി കൂടും കൊണ്ടുവന്നു. ഡിഎഫ്ഒയും എംഎൽഎയും ഉള്‍പ്പെടെയുള്ളവരും സ്ഥലത്തെത്തി.
പുലിയെ കൂട്ടിൽ കയറ്റി പുറത്തെത്തിക്കാനുള്ള ദൗത്യം പരാജയപ്പെട്ടാൽ മാത്രം മയക്കുവെടിവെച്ച് പുറത്തെത്തിക്കാനും തീരുമാനിച്ചിരുന്നു.
ഇതിനായി വെറ്ററിനറി ഡോക്ടര്‍ ഡേവിഡ് എബ്രഹാമും സ്ഥലത്തെത്തി. എന്നാൽ, ഇതിനിടെ അര്‍ധരാത്രി 12.20ഓടെ പുലിയെ കൂട്ടിൽ കയറ്റിയ ശേഷം പുറത്തെത്തിക്കുകയായിരുന്നു. ആറര മണിക്കൂര്‍ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിക്കാനായത്.