പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് കർണാടകയിൽ പ്രതിഷേധപ്രകടനം നടത്തിയ ബജ്‌റംഗ്ദൾ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു.
പ്രതിഷേക്കാർ വിവിധയിടങ്ങളിൽ പാകിസ്താൻ പതാകകൾ സ്ഥാപിച്ചും റോഡിൽ പാകിസ്താൻ പതാകകൾ ഒട്ടിച്ചുമാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജഗത് സർക്കിൾ, സാത്ത് ഗുംബാദ് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പാക് പതാകകൾ കണ്ടത്.
പാക് അനുകൂല സംഘടനകളാണ് പതാക ഒട്ടിച്ചത് എന്നാണ് ആദ്യം പ്രചരിപ്പിക്കപ്പെട്ടിരുന്നത്.
ഇതോടെ സംഘർഷാവസ്ഥയായി. എന്നാൽ ബജ്റംഗ്ദൾ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് പിന്നീട് കണ്ടെത്തി.
പഹൽഗാം ഭീകരാക്രമണത്തിലെ പ്രതിഷേധത്തിൻ്റെ ഭാഗമായിട്ടാണ് പാക് പതാക റോഡിൽ പതിപ്പിച്ചതെന്നാണ് ബജ്റംഗ്ദൾ പറയുന്നത്.
“പഹൽഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് ബജ്‌റംഗ്ദൾ പ്രവർത്തകർ റോഡിൽ പാകിസ്താൻ പതാകകൾ ഒട്ടിച്ചു പ്രതിഷേധിച്ചു.
എന്നാൽ, അവർ അതിന് ആരുടെയും അനുമതി വാങ്ങിയിരുന്നില്ല. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചു. ആറ് പേരെ മുൻകരുതൽ അറസ്റ്റ് ചെയ്ത് പിന്നീട് വിട്ടയച്ചു” -പൊലീസ് കമീഷണർ പറഞ്ഞു.
സിറ്റി പൊലീസ് കമീഷണർ എസ്.ഡി. ശരണപ്പയും മറ്റ് പൊലീസുകാരും സ്ഥലങ്ങൾ സന്ദർശിച്ച് പതാകകളും പോസ്റ്ററുകളും നീക്കം ചെയ്തു.