പ്രസവ ശസ്ത്രക്രിയയ്ക്കിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് ഡോക്ടർമാർ മൊബൈൽഫോൺ ടോർച്ച് ഉപയോഗിച്ച് സിസേറിയൻ നടത്തിയത് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന് ആരോപണം. മുംബൈയിലെ സർക്കാർ ആശുപത്രിയായ ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആശുപത്രിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയായ 26കാരി സഹിദൂൻ എന്ന യുവതിയാണ് മരിച്ചത്. കുഞ്ഞും മരിച്ചു. ഓപ്പറേഷൻ തിയേറ്ററിൽ വൈദ്യുതി ഇല്ലായിരുന്നെന്നും ജനറേറ്റർ പ്രവർത്തിപ്പിച്ചില്ല എന്നും കുടുംബം ആരോപിക്കുന്നു. പിന്നീട് മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ശസ്ത്രക്രിയ നടത്തിയതെന്നും കുടുംബം ആരോപിക്കുന്നു.
സംഭവത്തെക്കുറിച്ച് കുടുംബാംഗങ്ങളുടെ ആരോപണം ഇങ്ങനെ :
യുവതിയുടെ വിവാഹം കഴിഞ്ഞിട്ട് 11 മാസമേ ആയിട്ടുള്ളൂ. സുഷമ സ്വരാജ് മറ്റേണിറ്റി ഹോമിലാണ് യുവതിയെ പ്രസവത്തിന് പ്രവേശിപ്പിച്ചത്. യുവതി പൂർണ്ണ ആരോഗ്യവതി ആയിരുന്നെന്നും പ്രസവത്തിനായി ഏപ്രിൽ 29ന് രാവിലെ ഏഴുമണിക്കാണ് ആശുപത്രിയിൽ എത്തിച്ചതന്നും ബന്ധുക്കൾ പറയുന്നു. പിന്നീട് എട്ടുമണിക്ക് ബന്ധുക്കൾ യുവതിയെ കാണാൻ എത്തിയപ്പോൾ രക്തത്തിൽ കുളിച്ച അവസ്ഥയിലായിരുന്നു. ഉടൻ യുവതിയെ ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റി. തുടർന്ന് നടന്ന ശസ്ത്രക്രിയയുടെ വൈദ്യുതി നിലച്ചു. പിന്നീട് മൊബൈൽ ടോർച്ച് വെളിച്ചത്തിലാണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത് എന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. ഇതിനിടെ കുട്ടി മരിച്ചെന്ന് അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ ബഹളം വെച്ചപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തതായും പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.