കൊച്ചി: പീഢന കേസുകളടക്കം ഫോറൻസിക് പരിശോധന ഫലം കാത്ത് കിടക്കുന്നത് 28,272 കേസുകൾ. സംസ്ഥാനത്തെ ഫോറൻസിക് ലബോറട്ടറികളിൽ പരിശോധനയ്ക്കായി എത്തിയ 28,272 കേസുകളാണ് കെട്ടിക്കിടക്കുന്നത്. വേണ്ടത്ര ഉദ്യോഗസഥരില്ലാത്തതാണ് പരിശോധനകൾ വൈകാൻ കാരണമെന്നാണ് ഔദ്യോഗീക വിശദീകരണം. 2018-ൽ രജിസ്റ്റർ ചെയ്തതിൽ 6506 കേസുകൾ മാത്രമാണ് ആദ്യഘട്ടത്തിൽ കെട്ടിക്കിടന്നതെങ്കിൽ തുടർവർഷങ്ങളിൽ ഇത് വർധിച്ചു. 2019-ൽ 7335 കേസുകളും 2020-ൽ 8062 കേസുകളും 2021-ൽ 11368 കേസുകളും 2022-ൽ 13273 കേസുകളുമാണ് കെട്ടിക്കിടക്കുന്നത്. 2023-ലെ കണക്ക് പ്രകാരം 28,272 കേസുകളാണ് കെട്ടിക്കിടക്കുന്നത്. നിരവധി സുപ്രധാന കേസുകളിൽ നിർണ്ണായകമായ തെളിവുകൾ കണ്ടെത്തിയിട്ടുള്ള ഫോറൻസിക് സയൻസ് ലബോറട്ടറി 1961 ലാണ് തിരുവനന്തപുരത്ത് പ്രവർത്തനം തുടങ്ങിയത്. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ.തങ്കവേലു ആയിരുന്നു ആദ്യത്തെ ഓണററി ഡയറക്ടർ. കെമിക്കൽ, ബാലിസ്റ്റിക്, ഡോക്യൂമെൻറ്, ബയോളജി, സെറോളജി, എക്പ്ലോസീവ്, സൈബർ, ഡി.എൻ.എ എന്നീ വിഭാഗങ്ങളിലായി നിരവധി ആധുനികസാങ്കേതിക ഉപകരണങ്ങളും സാങ്കേതികവിദഗ്ധരും ഇപ്പോൾ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ ഉണ്ട്.
തൃശൂർ, കണ്ണൂർ എന്നിവിടങ്ങളിൽ മേഖലാ ഫോറൻസിക് സയൻസ് ലബോറട്ടറി നിലവിലുണ്ട്. തൃശൂരിലെ ലബോറട്ടറിയിൽ നർകോട്ടിക് വിഭാഗവും പോളിഗ്രാഫ് വിഭാഗവും പ്രവർത്തിച്ചുവരുന്നു. കൂടാതെ എല്ലാ പോലീസ് ജില്ലകളിലും ജില്ലാ മൊബൈൽ ഫോറൻസിക് യൂണിറ്റുകൾ നിലവിലുണ്ട്. എല്ലാ ജില്ലകളിലും ജില്ലാ ഫോറൻസിക് ലബോറട്ടറികൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
ജീവനക്കാരുടെ അഭാവം കണക്കിലെടുത്ത് 28 പുതിയ സയന്റിഫിക് ഓഫീസർ തസ്തികകൾ കൂടി സൃഷ്ടിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. നിലവിൽ ലബോറട്ടറികളിലെ സാങ്കേതിക വിഭാഗത്തിൽ 140 അംഗങ്ങൾ മാത്രമാണ് പ്രവർത്തിക്കുന്നത്. 28 പുതിയ തസ്തികകൾ കൂടി സൃഷ്ടിച്ചാലും പരിശോധനാ ഫലംവേഗത്തിൽ ലഭിക്കുമോ എന്നത് കാത്തിരുന്ന് കാണാം.