ഐപിഎല്ലിന്റെ പ്ലേഓഫ് ബെർത്തിനായുള്ള പോരാട്ടം ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്. ഇനി ഏഴു മൽസരങ്ങൾ ബാക്കിനിൽക്കെ പ്ലേഓഫ് ഉറപ്പിക്കാനായത് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു മാത്രമാണ്. ഏഴു ടീമുൾക്കു ഇപ്പോഴും സാധ്യത നിലനിൽക്കുന്നുണ്ട്. പുറത്തായത് മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സുമാണ്.
ഇത്തവണത്തെ ഐപിഎൽ മാമാങ്കം തുടങ്ങിയ രാജാക്കൻമാരായിരുന്ന രാജസ്ഥാൻ റോയൽസിനു തുടർച്ചയായി തിരിച്ചടികൾ നേരിടുകയാണ് ഇപ്പോൾ. ആദ്യ പകുതിയിലെ മികവ് രണ്ടാംപകുതിയിൽ റോയൽസിനു പുറത്തെടുക്കാനായിട്ടില്ല. കഴിഞ്ഞ ദിവസത്തെ തോൽവിയോടെ ഹാട്രിക്ക് പരാജയമാണ് സഞ്ജു സാംസണിനും സംഘത്തിനും നേരിട്ടത്. ഒരൊറ്റ വിജയം മാത്രമകലെ പ്ലേഓഫ് ടിക്കറ്റുണ്ടായിട്ടും അതു നേടിയെടുക്കാൻ റോയൽസിനു സാധിക്കുന്നില്ല എന്നത് ആരാധകരെ ചൊടിപ്പിക്കുന്നുണ്ട്.
പ്ലേഓഫിലെത്താൻ ഒരു ജയം മാത്രം ആവശ്യമാണെന്നിരിക്കെ തുടർച്ചയായി മൂന്നു കളികളാണ് രാജസ്ഥാൻ തോറ്റിരിക്കുന്നത്. നിലവിൽ 12 മൽസരങ്ങളിൽ നിന്നും 16 പോയിന്റോടെ റോയൽസ് രണ്ടാംസ്ഥാനത്തു തന്നെയാണ്.
ശേഷിച്ച രണ്ടു കളികളിൽ ഒന്നിലെങ്കിലും ജയിച്ചാൽ 18 പോയിന്റോടെ അവർക്കു പ്ലേഓഫ് ഉറപ്പിക്കാം. എന്നാൽ അടുത്ത രണ്ടു മൽസരങ്ങളിലും തോറ്റാലും റോയൽസ് അധികം ഭയക്കേണ്ടതില്ല. സിഎസ്‌കെ, സൺറൈസേഴ്‌സ് ഹൈദരാബാദ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് എന്നിവർക്കെല്ലാം 16 പോയിന്റ് നേടാൻ ഇനിയും അവസരമുണ്ട്.
നിലവിലെ ചാംപ്യൻമാരായ ചെന്നൈ സൂപ്പർ കിങ്‌സ് കഴിഞ്ഞ ദിവസം നടന്ന കളിയിൽ രാജസ്ഥാൻ റോയൽസിനെയും റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു ഡൽഹി ക്യാപ്പിറ്റൽസിനെയും തോൽപ്പിച്ചിരുന്നു. രണ്ടു ടീമുകളും ഇതോടെ പ്ലേഓഫ് പ്രതീക്ഷകൾ കാക്കുകയും ചെയ്തു. ഓരോ ടീമിന്റെയും പ്ലേഓഫ് സാധ്യതകൾ എങ്ങനെയാണെന്നു പരിശോധിക്കാം.
ഒരു മൽസരം മാത്രം ബാക്കിനിൽക്കെ 14 പോയിന്റുമായി മൂന്നാംസ്ഥാനത്താണ് സിഎസ്‌കെ. ആർസിബിയുമായുള്ള അവസാന മൽസരം നിർണായകമാണ്. അതിൽ ജയിച്ചാൽ സിഎസ്‌കെയ്ക്കു 16 പോയിന്റാവും. എന്നാൽ എസ്ആർഎച്ചിനു പരമാവധി 18ഉം എൽഎസ്ജിക്കു 16ഉം പോയിന്റ് ഇനി നേടാം.
അടുത്ത കളി ജയിക്കുകയും എസ്ആർഎച്ചും എൽഎസ്ജിയും 14 പോയിന്റിനു മുകളിൽ നേടാതിരിക്കുകയും ചെയ്താൽ സിഎസ്‌കെയ്ക്കു മൂന്നാംസ്ഥാനം നിലനിർത്തി പ്ലേഓഫിലെത്താമെന്നാണ് കണക്കുകൾ പറയുന്നത്. എസ്ആർഎച്ചും എൽഎസ്ജിയും 14 പോയിന്റ് വീതം നേടുകയും ആർസിബിയോടു സിഎസ്‌കെ തോൽക്കുകയും ചെയ്താൽ നാലു ടീമുകൾക്കും ഒരേ പോയിന്റാവും. അപ്പോൾ നെറ്റ് റൺറേറ്റ് നിർണായകമാവുകയും ചെയ്യും.
ഹൈദരാബാദിനു രണ്ടു കളികൾ ബാക്കിനിൽക്കെ 14 പോയിൻ്റാണുള്ളത്. ഇനിയുള്ള മൽസരങ്ങൾ ജയിച്ചാൽ 18 പോയിന്റോടെ അവർക്കു പ്ലേഓഫിലെത്താം. ശേഷിച്ച രണ്ടു കളിയിൽ ഒന്നിൽ തോറ്റാൽ എസ്ആർഎച്ചിനു 16 പോയിന്റുണ്ടാവും. സിഎസ്‌കെ, എൽഎസ്ജി എന്നിവർക്കും 16 പോയിന്റിലെത്താം. അങ്ങനയെങ്കിൽ നെറ്റ് റൺറേറ്റാണ് പ്ലേഓഫിലെത്തുന്നവരെ തീരുമാനിക്കുക. എസ്ആർഎച്ച് ശേഷിച്ച രണ്ടു കളിയും തോറ്റാൽ പ്ലേഓഫ് കാണാതെ പുറത്തായേക്കും. കാരണം സിഎസ്‌കെ, എൽഎസ്ജി ടീമുകൾക്കു അവരെ മറികടക്കാനാകും.
ആർസിബിയുടെ അടുത്ത കളിയിൽ സിഎസ്‌കെയെ എന്തു വില കൊടുത്തും വലിയ മാർജിനിൽ തോൽപ്പിക്കണം. തോറ്റാൽ 12 പോയിന്റ് മാത്രമുള്ള ആർസിബി പുറത്താവും. എന്നാൽ വിജയിക്കാൻ കഴിഞ്ഞാൽ അവർക്കു 14 പോയിന്റാവും. അതു കൊണ്ടും പ്ലേഓഫ് ഉറപ്പില്ല. മറ്റു മൽസരഫലങ്ങൾ അനുകൂലമായി വരാൻ ആർസിബിക്കു കാത്തിരിക്കേണ്ടി വരും. ആർസിബിയെക്കൂടാതെ സിഎസ്‌കെ, എസ്ആർഎച്ച്, എൽഎസ്ജി എന്നിവരെല്ലാം 14 പോയിന്റിൽ തുല്യത പാലിക്കാൻ സാധ്യത നിലനിൽക്കുന്നുണ്ട്. അവിടെയാണ് മികച്ച നെറ്റ് റൺറേറ്റുള്ളവർ രക്ഷപ്പെടുക.