യുകെയിൽ ആശുപത്രികളുടെയും ജിപികളുടെയും കമ്യൂണിറ്റി ഹെൽത്ത് സർവീസിന്റെയുമെല്ലാം ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്ന എന്‍എച്ച്എസ് ഇംഗ്ലണ്ട് നിര്‍ത്തലാക്കുമെന്ന് ഇംഗ്ലണ്ട്. ആരോഗ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിനു തുടക്കം കുറിക്കുന്ന ഈ തീരുമാനം പ്രധാനമന്ത്രി സർ കിയേർ സ്റ്റാമെറാണ് ഇന്നലെ പ്രഖ്യാപിച്ചത്.
ട്രസ്റ്റുകളുടെ പ്രവർത്തന നിയന്ത്രണം ആരോഗ്യമന്ത്രാലയത്തിനു കീഴിലാക്കും. ഇനിമുതൽ ഈ ഈ സ്വതന്ത്ര വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ കൂട്ടിച്ചേര്‍ക്കുകയാണ് ലേബര്‍ ഗവണ്‍മെന്റ് ചെയ്തിരിക്കുന്നത്.
ലോകത്തിലെ ഏറ്റവും വലിയ അര്‍ദ്ധസര്‍ക്കാര്‍ സംഘത്തിന്റെ വെട്ടിനിരത്തലെന്നാണ് മന്ത്രിമാര്‍ തന്നെ ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. സിവിൽ സർവീസ് കഴിഞ്ഞാൽ സർക്കാരിൽനിന്നും നേരിട്ട് ഫണ്ട് ലഭിച്ച് പ്രവർത്തിച്ചിരുന്ന രാജ്യത്തെ ഏറ്റവും വലിയ സ്വതന്ത്ര ഭരണസംവിധാനമായിരുന്നു എൻഎച്ച്എസ് ഇംഗ്ലണ്ട്.
എന്‍എച്ച്എസ് ഇംഗ്ലണ്ട് ജീവനക്കാരുടെയും, ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ജീവനക്കാരുടെയുംജോലിക്ക് ഭീഷണിയാണ് ഈ നടപടി എന്നാണു പൊതുവെ വിലയിരുത്തുന്നത്. കാരണം ഏകദേശം 10000 ജീവനക്കാര്‍ ഇരുവിഭാഗങ്ങളിലുമായി ഇതുമൂലം പിരിച്ചുവിടല്‍ ഭീഷണി നേരിടും എന്നാണ് പുറത്തുവരുന്ന വിവരം.
എന്‍എച്ച്എസ് ഇംഗ്ലണ്ടും, എന്‍എച്ച്എസും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ നേരിട്ട പ്രയാസമാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ആശങ്കയിലേക്ക് വഴിതിരിച്ചുവിടാന്‍ കാരണമായത്. ഹെല്‍ത്ത് സര്‍വ്വീസ് സേവനങ്ങളെ തിരികെ ജനാധിപത്യ നിയന്ത്രണത്തിലേക്ക് കൊണ്ടുവരാന്‍ ഈ നടപടികള്‍ സഹായിക്കുമെന്ന് കീര്‍ സ്റ്റാര്‍മര്‍ അവകാശപ്പെടുന്നു.
ഹോസ്പിറ്റല്‍ ട്രസ്റ്റുകളുടെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥ സംഘമായ എന്‍എച്ച്എസ് ഇംഗ്ലണ്ട് ആണ് മാറ്റത്തിന് വിധേയമാകുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം സോഷ്യല്‍ മീഡിയയില്‍ മറ്റൊരു തരത്തിലാണ് പ്രചരിച്ചത്. ബ്രിട്ടന്റെ എന്‍എച്ച്എസ് ഹെല്‍ത്ത് സര്‍വ്വീസ് അപ്പാടെ അടച്ചുപൂട്ടുന്നുവെന്നാണ് പ്രചരണം നടന്നത്.
എന്നാൽ, ഉദ്യോഗസ്ഥ തലത്തില്‍ മാത്രമാണ് അഴിച്ചുപണിയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതായത്, ഫ്രണ്ട്‌ലൈന്‍ ജീവനക്കാരായ നഴ്‌സുമാര്‍ക്കും, ഡോക്ടര്‍മാര്‍ക്കും ഉള്‍പ്പെടെയുള്ളവര്‍ക്ക് യാതൊരു വ്യത്യാസവും നേരിടുന്നില്ല. അതായത് നിലവിൽ അവരുടെ ജോലിസാധ്യതകൾക്ക് യാതൊരു പ്രശ്നവും നേരിടുന്നില്ല എന്നർത്ഥം.