വറുതിയുടെ കര്‍ക്കടമാസം പിന്നിട്ട് ചിങ്ങം എത്തുമ്പോള്‍ മലയാളിയുടെ പ്രതീക്ഷകള്‍ വാനോളമാണ്. ചിങ്ങം പിറന്നാല്‍ പിന്നെ ഓണത്തിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കും.New year with new hopes for Malayalam
മലയാളം കലണ്ടര്‍ പ്രകാരം കൊല്ലവര്‍ഷം 1200 നാളെ പിറക്കും. ഓഗസ്റ്റ് 17 (ശനി) നാണ് ചിങ്ങം ഒന്ന്. ഇന്ന് കര്‍ക്കിടകം 32 തികഞ്ഞ് കൊല്ലവര്‍ഷം 1199 അവസാനിക്കും. മലയാള വര്‍ഷത്തിലെ ആദ്യ മാസമാണ് ചിങ്ങം.
പുതുവര്‍ഷപ്പിറവി ആയതിനാല്‍ ചിങ്ങം ഒന്നിന് ഏറെ പ്രത്യേകതകള്‍ ഉണ്ട്. ദുരിതങ്ങളുടെ മാസമായ കര്‍ക്കടകം കഴിഞ്ഞുവരുന്ന മാസമാണ് ചിങ്ങം.
ഐശ്വര്യത്തിന്റേയും സമ്പല്‍സമൃദ്ധിയുടേയും മാസമെന്നാണ് ചിങ്ങ മാസത്തെ കരുതുന്നത്. സ്ത്രീകള്‍ കേരള സാരി ധരിച്ച് അണിഞ്ഞൊരുങ്ങിയാണ് ചിങ്ങ മാസത്തെ വരവേല്‍ക്കുക. കൃഷിക്ക് അനുയോജ്യമായ മാസമാണ് ചിങ്ങം.
ചിങ്ങ മാസത്തിലെ തിരുവോണ നാളിലാണ് മലയാളികള്‍ ഓണം ആഘോഷിക്കുന്നത്. ആഘോഷങ്ങള്‍ക്ക് അനുയോജ്യമായ മാസമെന്നാണ് ചിങ്ങത്തെ പൊതുവെ അറിയപ്പെടുന്നത്.
ചിങ്ങം ഒന്നിനാണ് ഗൃഹപ്രവേശം, പുതിയ സ്ഥാപനങ്ങളുടെ ഉദ്ഘാടനം, പുതിയ വ്യവസായം ആരംഭിക്കല്‍ എന്നിവ കൂടുതല്‍ നടക്കുന്നത്. ചിങ്ങം ഒന്നിന് പുതിയ കാര്യങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് ഐശ്വര്യമാണെന്നാണ് പൊതുവെയുള്ള വിശ്വാസം. ചിങ്ങ മാസത്തില്‍ നിരവധി വിവാഹങ്ങളും വീട് പാര്‍ക്കലുകളും നടക്കുന്നു.
സെപ്റ്റംബര്‍ ആറിനാണ് ഇത്തവണ ചിങ്ങ മാസത്തിലെ അത്തം നാള്‍. സെപ്റ്റംബര്‍ 15 ഞായറാഴ്ചയാണ് തിരുവോണം.
മലയാളക്കരയ്‌ക്ക് പുത്തന്‍ പ്രതീക്ഷകളും നിറമാര്‍ന്ന കാഴ്‌ചകളുമായാണ് ചിങ്ങമാസമെത്തുന്നത്. മലയാളികളുടെ പുതുവര്‍ഷ ദിനം കൂടിയാണ് ചിങ്ങം ഒന്ന്.
ഒപ്പം കാര്‍ഷിക സമൃദ്ധി ഓര്‍മപ്പെടുത്തി കര്‍ഷകദിനം കൂടിയാണ്.ചിങ്ങം ഒന്ന് പിറന്നാല്‍ പിന്നെ മലയാളിയുടെ ഓണ തയ്യാറെടുപ്പുകള്‍ക്ക് ആരംഭമാകും.
കൃഷിക്ക് ഏറ്റവും അനുയോജ്യമായ മാസമായാണ് ചിങ്ങ മാസത്തെ കണക്കാക്കുന്നത്. മലയാള ഭാഷ മാസമെന്ന വിളിപ്പേര് കൂടിയുണ്ട് ചിങ്ങ മാസത്തിന്.
അറുതിയുടെയും വറുതിയുടെയും കർക്കടക മാസ ദുരിതങ്ങൾക്ക് ശേഷമെത്തുന്നുന്ന ചിങ്ങത്തിന് മധുരം കൂടുന്നു. തിരിമുറിയാതെ പെയ്‌ത് കര്‍ക്കടം സമ്മാനിച്ച ദുരിതങ്ങള്‍ മലയാളി മറക്കാന്‍ തുടങ്ങുന്ന മാസം.
ചിങ്ങമാസം വര്‍ണങ്ങളുടെ മാസം കൂടിയാണ്. മാനം വെളുത്തു തുടങ്ങുന്നതോടെ പാടത്തും പറമ്പിലും പൂവിടുന്ന തുമ്പയും മുക്കുറ്റിയും കാക്കപ്പൂവുമെല്ലാം നിറംചാര്‍ത്തുന്ന ചിങ്ങം. തിരുവോണത്തിനെത്തുന്ന മാവേലിത്തമ്പുരാനെ വരവേല്‍ക്കാന്‍ ചെടികള്‍ പൂത്തൊരുങ്ങുന്നു എന്നാണ് വാമൊഴി.
തൊടിയില്‍ പൂക്കള്‍ സമൃദ്ധമാകുന്നതിനൊപ്പം പാടത്ത് സ്വര്‍ണ നിറമുള്ള കതിരുമായി നെല്‍ച്ചെടികളും തലപൊക്കി തുടങ്ങും. സമൃദ്ധിയുടെ വരവറിയിച്ച് പ്രകൃതിയും മനുഷ്യനൊപ്പം കൂടുന്ന അസുലഭ സമയമാണ് ചിങ്ങം പിറക്കുന്നതോടെ വന്നെത്തുന്നത്.
എന്നാല്‍ ഇപ്പോഴത്തെ ചിങ്ങത്തിന് പഴമയുടെ മാറ്റ് ഇല്ല എന്നുവേണം പറയാന്‍. പാടങ്ങളും കാര്‍ഷിക സംസ്‌കാരവും അപ്രത്യക്ഷമാകാന്‍ തുടങ്ങിയിട്ട് കാലം കുറച്ചായിരിക്കുന്നു. മഴക്കെടുതിയുടെ മാസമായാണ് ചിങ്ങത്തിന് മുമ്പുള്ള കർക്കടക മാസത്തെ സാധാരണ വിലയിരുത്തുന്നത്.
വിളവെടുപ്പിന്‍റേതെന്ന് അറിയപ്പെട്ടിരുന്ന ചിങ്ങ മാസത്തിൽ സദ്യ സമൃദ്ധമാകാൻ ഇന്ന് അന്യ സംസ്ഥാനത്ത് നിന്നും പച്ചക്കറി, പലവ്യഞ്ജന ലോറികളെ കേരളത്തിലേക്കെത്തണം.
വിളകളുടെ വിലയിടിവും അവശ്യ വസ്‌തുക്കളുടെയും അസംസ്‌കൃത വസ്‌തുക്കളുടെയും മറ്റും വില വര്‍ധിച്ചതും കാര്‍ഷിക ജീവിതത്തിന്‍റെ നിറം മങ്ങാന്‍ ഇടയായി.
കാണം വിറ്റും ഓണം ഉണ്ണണം എന്ന് പഠിച്ച മലയാളിക്ക് എല്ലാ പ്രതിസന്ധികളും തരണം ചെയ്‌ത് ഓണമുണ്ണണമെന്ന ഇച്ഛാശക്തിയാണ് ചിങ്ങ മാസം നൽകുന്ന ഊർജം.
ക്രിസ്തു വർഷം അഥവാ യേശുക്രിസ്തുവിന്റെ ജനനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കാലഗണനാ രീതി പിൽക്കാലത്ത് ലോകം മുഴുവൻ പ്രചരിച്ചെങ്കിലും ഓരോ നാട്ടിലും അതാത് രീതിയിലുള്ള ചാന്ദ്ര, സൗര മാസക്കണക്കുകൾ ഉണ്ടായിരുന്നു.
ഭാരത വർഷം എന്ന് വിവക്ഷിക്കപ്പെടുന്ന ഈ ദേശത്ത് ബി സി 76ൽ നിലവിൽ വന്ന സപ്തർഷി വർഷം, ബിസി 65ൽ തുടങ്ങിയ വിക്രമവർഷം, എഡി 78 മുതലുള്ള ശകവർഷം, എഡി 320 മുതലുള്ള ഗുപ്തവർഷം, എഡി 606ൽ ഉണ്ടായ ഹർഷവർഷം എന്നിവയൊക്കെ ഉണ്ടായിരുന്നു. ഈ ഗണത്തിൽ കേരളത്തിൽ ഉയിർകൊണ്ട കലണ്ടറാണ് നമ്മുടെ കൊല്ലവർഷം. ഇത് ആരംഭിക്കുന്നത് എഡി 824-825 കാലത്താണ്.
കേരളത്തിന്റേതു മാത്രമായ ഈ കാലഗണനാരീതിയെ കൊല്ലവർഷം എന്നും മലയാള വർഷം എന്നും അറിയപ്പെടുന്നു. എ.ഡി. 825-ൽ ആണ് കൊല്ലവർഷത്തിന്റെ തുടക്കം എന്ന് രേഖപ്പെടുത്തിയിട്ടുണ്ട് .
ഭാരതദേശത്തിലെ മറ്റു പഞ്ചാംഗങ്ങൾ സൗരവർഷത്തെയും ചാന്ദ്രമാസത്തെയും അടിസ്ഥാനമാക്കി കാലനിർണ്ണയം ചെയ്തപ്പോൾ, കൊല്ലവർഷപ്പഞ്ചാംഗം സൗരവർഷത്തെയും സൗരമാസത്തെയും ഉപയോഗിച്ചു. വേണാട്ടിലെ രാജാവായിരുന്ന രാജ ശേഖരവർമ്മയാണ് ഈ കലണ്ടർ തുടങ്ങിയതെന്ന് വിശ്വസിക്കപ്പെടുന്നു.
ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കർക്കടകം എന്നിങ്ങനെ 28 മുതൽ 32 വരെ ദിവസങ്ങൾ ഉണ്ടാകാവുന്ന പന്ത്രണ്ട് മാസങ്ങളായാണ് കൊല്ലവർഷത്തെ തിരിച്ചിരിക്കുന്നത്.
ഇതെല്ലാം ഓരോ സൗരരാശികളുടെ പേരുകളാണ്. ഓരോ മാസത്തിലും സൂര്യൻ അതത് രാശിയിൽ പ്രവേശിച്ച് സഞ്ചരിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ പേരുകൾ മാസങ്ങൾക്ക് നൽകിയിരിക്കുന്നത്.
ആദ്യം മേടമാസത്തിലായിരുന്നു വർഷാരംഭം, ഇന്നത് ചിങ്ങമാസത്തിലാണ്. മലയാളികൾ പിറന്നാൾ, ശ്രാദ്ധം, ഉത്സവം സുപ്രധാനകാര്യങ്ങൾക്ക് ഇപ്പോഴും കൊല്ലവർഷത്തെ അടിസ്ഥാനമാക്കിയാണ് നാളുകൾ നിശ്ചയിക്കുന്നത്.AD 825 ആഗസ്ത് 25 ന് ആണ് കൊല്ല വർഷം ആദ്യമായി കണക്കുകൂട്ടി തുടങ്ങിയത്.
കൊല്ലം എന്ന സ്ഥലനാമവുമായി ബന്ധപ്പെട്ടാണ് കൊല്ലവർഷം ഉണ്ടായിരിക്കുന്നത്. കൊല്ലം നഗരം സ്ഥാപിച്ചതിന്റെ ഓർമ്മയ്‌ക്കാണ് കൊല്ലവർഷം ആരംഭിച്ചതെന്നാണ് ചില പണ്ഡിതന്മാരുടെ അഭിപ്രായം. ശങ്കരാചാര്യരുമായി ബന്ധപ്പെട്ടും കൊല്ലവർഷത്തിന്റെ തുടക്കം പറയുന്നുണ്ട്.
മലയാളം കലണ്ടർ പ്രകാരം പൊതുവെ നാം ആചരിച്ചു വരാറുള്ള വർഷാരംഭം ചിങ്ങമാസത്തിലെ ഒന്നാംതിയതിയാണ്. ഇത് കൊല്ലവർഷ പ്രകാരമുള്ള പുതുവർഷമാണ്.
കേരളത്തിലെ പല രാജാക്കന്മാരും അവരുടെ രേഖകളും ശാസനങ്ങളും കൊല്ലവർഷം അനുസരിച്ചാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കേരളത്തിൽ മാത്രമല്ല സമീപപ്രദേശങ്ങളായ മധുര, തിരുനെൽവേലി, ശ്രീലങ്ക എന്നിവിടങ്ങളിലും കൊല്ലവർഷം ഉപയോഗിച്ചിട്ടുണ്ട്.
നാളെ പിറക്കുന്ന മലയാള പുതുവർഷത്തിന്റെ പ്രാധാന്യം , അത് പുതിയ നൂറ്റാണ്ടു കൂടിയാണെന്നാണ്. അതായത് കൊല്ലവർഷം ആരംഭിച്ചിട്ട് 12 നൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു എന്നർത്ഥം.”