വാഷിങ്ടൺ: ചന്ദ്രനിലെ ട്രാക്കുകളിലൂടെ കൂകിപ്പായുന്ന തീവണ്ടികളെ കുറിച്ച് ചിന്തിച്ചു നോക്കൂ. അങ്ങനെ ഒരു കാര്യം അസാധ്യമെന്ന് പുച്ചിച്ഛ് തള്ളാൻ വരട്ടെ. ചന്ദ്രനിൽ ട്രെയിൻ ഓടിക്കാനുള്ള പരിശ്രമത്തിലാണ് നാസയിപ്പോൾ. ചന്ദ്രോപരിതലത്തിൽ ട്രെയിൻ സർവീസും റെയിൽവേ സ്റ്റേഷനുമെല്ലാം തുടങ്ങാനുള്ള പദ്ധതിയുടെ സാധ്യതാ പഠനങ്ങൾക്ക് നാസ ഇതിനോടകം തുടക്കമിട്ടെന്നാണ് റിപ്പോർട്ട്.
ഫ്‌ളെക്‌സിബിൾ ലെവിറ്റേഷൻ ഓൺ എ ട്രാക്ക്(ഫ്‌ളോട്ട്) എന്ന പേരിലാണ് നാസയുടെ ഈ ട്രെയിൻ സർവീസ് പദ്ധതിക്കു തുടക്കമിട്ടിരിക്കുന്നതെന്ന് ശാസ്ത്ര വെബ് പോർട്ടലായ ‘സയൻസ് ലൈവ്’ പറയുന്നു. ചന്ദ്രനിലേക്കു വിക്ഷേപിക്കുന്ന ഉപഗ്രഹങ്ങളിലെ പേലോഡിന് സുഗമമായി ചന്ദ്രോപരിതലത്തിലൂടെ സഞ്ചരിക്കാനുള്ള സൗകര്യമൊരുക്കുകയാണ് നാസയുടെ ലക്ഷ്യം. റോബോട്ടിനായിരിക്കും ട്രെയിനിന്റെ നിയന്ത്രണ ചുമതല. ബഹിരാകാശത്തെ പുത്തൻ പര്യവേക്ഷണങ്ങളുടെ ഭാഗമായി സയൻസ് ഫിക്ഷൻ സ്വഭാവത്തിലുള്ള പദ്ധതികൾ വികസിപ്പിക്കാനായി ആരംഭിച്ച നാസാസ് ഇനൊവേറ്റിവ് അഡ്വാൻസ്ഡ് കൺസെപ്റ്റ്‌സ് പ്രോഗ്രാം(നിയാക്) ആണ് ചന്ദ്രനിലെ റെയിൽവേ പദ്ധതിയെ കുറിച്ചുള്ള ഗവേഷണങ്ങൾക്കു മേൽനോട്ടം വഹിക്കുക.
2030ഓടെ ചന്ദ്രോപരിതലത്തിലൂടെ ചരക്കുഗതാഗതം സാധ്യമാക്കുകയാണ് നാസ ലക്ഷ്യമിടുന്നത്. ചന്ദ്രനിൽ പേലോഡ് ഗതാഗതത്തിനായി ആശ്രയിക്കാൻ കൊള്ളാവുന്ന സ്വയംനിയന്ത്രിതവും കാര്യക്ഷമവുമായ ആദ്യത്തെ റെയിൽവേ സംവിധാനമൊരുക്കാനാണ് ലക്ഷ്യമെന്ന് പ്രോജക്ട് തലവൻ എഥാൻ സ്‌കാലർ വെളിപ്പെടുത്തി. മാഗ്നെറ്റിക് റോബോട്ടുകളായിരിക്കും ട്രെയിനുകൾ നിയന്ത്രിക്കുക. ചക്രങ്ങളോ കാലുകളോ ട്രാക്കുകളോ ഒക്കെയുള്ള പതിവ് ചാന്ദ്ര റോബോട്ടുകളിൽനിന്ന് വ്യത്യസ്തമായിരിക്കും ഇവ. ഇവയ്ക്ക് ചലിക്കുന്ന അവയവങ്ങളും ഉണ്ടാകില്ല. ചന്ദ്രനിലെ പൊടിപടലമുണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഒഴിവാക്കാനായി ട്രാക്കിനു മുകളിലൂടെ ഒഴുകിനടക്കുകയാകും ഇവ ചെയ്യുകയെന്നും എഥാൻ വ്യക്തമാക്കി.
എന്നാൽ നാം പരിചയിച്ച റെയിൽവേ ട്രാക്കുകളാകില്ല ചന്ദ്രനിൽ നിർമിക്കുക. പരമ്പരാഗത റോഡ്, റെയിൽവേ, കേബിൾവേ സംവിധാനങ്ങളെപ്പോലെ ചന്ദ്രോപരിതലത്തിൽ ട്രാക്കുകൾ നേരത്തെ നിർമിച്ചുവയ്ക്കില്ല. പകരം റോബോട്ട് ഉപരിതലത്തിലൂടെ മുന്നോട്ടു സഞ്ചരിക്കുന്നതിനനുസരിച്ചു പായ പോലെ ചുരുൾ നിവരുന്ന പോലെയായിരിക്കും ട്രാക്കുകളുടെ രൂപീകരണം. ഏതുതരത്തിലുള്ള പേലോജ് സാധനസാമഗ്രികളും ആവശ്യമായ വേഗത്തിൽ കൊണ്ടുപോകാൻ ഫ്‌ളോട്ട് റോബോട്ടുകൾക്കാകും. വൻ സജ്ജീകരണങ്ങളുള്ള ട്രെയിനിൽ 10 ലക്ഷം കിലോ ഗ്രാം ഭാരമുള്ള സാധനങ്ങൾ വരെ ഒരു ദിവസം കിലോ മീറ്ററുകൾ ദൂരം കൊണ്ടുപോകാനാകും.
Read Also: ഉറപ്പിച്ചു; വൻ മതിൽ ഒഴിയും; പകരം ആര്?