കൊച്ചി: യു.ഡി.എഫിൽനിന്നു നായർ, ക്രൈസ്തവ വോട്ടുകളും എൽ.ഡി.എഫിൽനിന്ന് ഈഴവ വോട്ടുകളും എൻ.ഡി.എയിലേക്ക് ചോർന്നതായി വിലയിരുത്തൽ.( Nair and Christian votes from UDF and Ezhava votes from LDF to NDA) എൻ.ഡി.എ. മുന്നേറിയ നിയമസഭാ മണ്ഡലങ്ങളെല്ലാം ഇടതുമുന്നണി എം.എൽ.എമാരുടേതാണ്.
എൻ.ഡി.എയിൽ വിജയം കുറിച്ച സുരേഷ് ഗോപി (4,12,338), തിരുവനന്തപുരത്ത് രണ്ടാമതെത്തിയ രാജീവ് ചന്ദ്രശേഖർ (342078), ആറ്റിങ്ങലിൽ മൂന്നാം സ്ഥാനത്തു വന്ന വി. മുരളീധരൻ (311779, 31.64 ശതമാനം) എന്നിവരെ മാറ്റി നിർത്തിയാൽ രണ്ടു ലക്ഷം വോട്ട് കടന്നവർ എൻ.ഡി.എയിൽ നാലു പേരുണ്ട്.
കാസർഗോഡ് മത്സരിച്ച എം.എൽ. അശ്വിനി (219558, 19.73 ശതമാനം), പാലക്കാട് സി.കൃഷ്ണകുമാർ (251578, 24.31 ശതമാനം), ആലപ്പുഴ ശോഭ സുരേന്ദ്രൻ (299648, 28.3 ശതമാനം), പത്തനംതിട്ട അനിൽ ആന്റണി(234406, 25.49 ശതമാനം) എന്നിവർ. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനം ഉയർത്തി ബി.ജെ.പി. നയിക്കുന്ന എൻ.ഡി.എ. ഇക്കുറി ലഭിച്ചത് 19.24 ശതമാനം.
2019ലെ തെരഞ്ഞെടുപ്പിൽ കിട്ടിയത് 15.56 ശതമാനം. വർധന 3.68 ശതമാനം. 37,40,952 വോട്ടാണ് എൻ.ഡി.എയ്ക്ക് സംസ്ഥാനത്ത് ലഭിച്ചത്. 2019ൽ എൻ.ഡി.എയ്ക്ക് കിട്ടിയത് 31,71,792 വോട്ട്. 5,69,160 വോട്ടിന്റെ വർധന.
അതേസമയം യു.ഡി.എഫിനും എൽ.ഡി.എഫിനും വോട്ടു ശതമാനം കുറയുകയും ചെയ്തു. യു.ഡി.എഫിന് 2.24 ശതമാനവും എൽ.ഡി.എഫിനും 3.21 ശതമാനവും വോട്ടു കുറഞ്ഞു. 2019ൽ യു.ഡി.എഫിന് ലഭിച്ചത് 47.34 ശതമാനം വോട്ടായിരുന്നു. എൽ.ഡി.എഫിന് 35.15 ശതമാനവും.
തെക്കോട്ടുള്ള ജില്ലകളിൽ എൻ.ഡി.എ. കാര്യമായ തോതിൽ വോട്ടു വിഹിതം വർധിപ്പിച്ചിട്ടുണ്ട്. ആലപ്പുഴയിൽ എൻ.ഡി.എ. സ്ഥാനാർഥി ശോഭ സുരേന്ദ്രൻ 29 ശതമാനം വോട്ടു നേടിയത് ഇതര മുന്നണികളെ ഞെട്ടിച്ചു. അതുപോലെ ആറ്റിങ്ങലിൽ എൻ.ഡി.എ. സ്ഥാനാർഥി വി. മുരളീധരനും അമ്പരിപ്പിക്കുന്ന മുന്നേറ്റമാണ് കാഴ്ചവച്ചത്.
പുതുക്കാട്, ഇരിങ്ങാലക്കുട, നേമം, ആറ്റിങ്ങൽ, നാട്ടിക, തൃശൂർ, ഒല്ലൂർ, മണലൂർ, കാട്ടാക്കട, വട്ടിയൂർക്കാവ്, കഴക്കൂട്ടം എന്നീ 11 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി. മുന്നിലെത്തി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻ.ഡി.എ. നേമം നിയമസഭാ മണ്ഡലത്തിൽമാത്രമാണ് ലീഡ് നേടിയിരുന്നത്. അഞ്ചു വർഷം പിന്നിടുമ്പോൾ നേട്ടം 11 നിയമസഭാ മണ്ഡലങ്ങളിലേക്ക് വ്യാപിപ്പിക്കാൻ അവർക്കു കഴിഞ്ഞു.
അതേസമയം എൻ.ഡി.എ. ഘടകകക്ഷിയായ ബി.ഡി.ജെ.എസിന് തെരഞ്ഞെടുപ്പിൽ ഇക്കുറിയും ചലനമുണ്ടാക്കാൻ കഴിഞ്ഞില്ല. എൻ.ഡി.എ. കൺവീനർ കൂടിയായ ബി.ഡി.ജെ.എസ്. നേതാവ് തുഷാർ വെള്ളാപ്പള്ളിക്ക് കോട്ടയത്ത് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതാണ് വലിയ തിരിച്ചടിയായത്.
ഇടുക്കി, മാവേലിക്കര, ചാലക്കുടി എന്നിവിടങ്ങളിലും ബി.ഡി.ജെ.എസ്. മത്സരിച്ചെങ്കിലും പ്രകടനം മങ്ങി. ചാലക്കുടിയിൽ ട്വന്റി 20ക്കു കിട്ടിയതിൽനിന്ന് 758 വോട്ടുമാത്രമേ എൻ.ഡി.എയ്ക്കു കൂടുതലായി നേടാനായുള്ളൂ.