താല്‍ക്കാലിക ചുമതല എന്‍ ശക്തന്
തിരുവനന്തപുരം: പാലോട് രവിയുടെ രാജിക്ക് പിന്നാലെ തിരുവനന്തപുരം ഡിസിസി പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല കെപിസിസി വൈസ് പ്രസിഡന്റ് എന്‍ ശക്തന്.
മറ്റ് ഡിസിസി പ്രസിഡന്റുമാരെ മാറ്റുന്ന സമയത്താണ് തിരുവനന്തപുരത്തും സ്ഥിരം ഡിസിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തുക. അതുവരെ എന്‍ ശക്തനായിരിക്കും ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കുക.
ഇന്നലെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കുന്ന തരത്തില്‍ തിരുവനന്തപുരം ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയുടെ ഫോണ്‍ സംഭാഷണം പുറത്തു വന്നത്. പിന്നാലെ രാത്രിയോടെ പാലോട് രവി രാജി സമർപ്പിക്കുകയായിരുന്നു.
പാലോട് രവിക്ക് ശ്രദ്ധക്കുറവുണ്ടായെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു. രാജിയില്‍ ചര്‍ച്ചയുണ്ടായെന്നും രാജി നല്‍കി, സ്വീകരിച്ചുവെന്നും സണ്ണി ജോസഫ് പറഞ്ഞിരുന്നു.
പാലോട് രവിയുടേത് പ്രവചനമോ രോദനമോ?
തിരുവനന്തപുരം: നിലവിലെ സ്ഥിതിയിൽ പോയാൽ സംസ്ഥാനത്ത് വീണ്ടും മാർക്‌സിസ്റ്റ് പാർട്ടി അധികാരത്തിലേറുമെന്ന് കോൺഗ്രസ് നേതാവും തിരുവനന്തപുരം ഡിസിസി പ്രസിഡന്റുമായ പാലോട് രവി.
മൂന്നാമതും എൽഡിഎഫ് അധികാരത്തിലേറുമെന്നും അതോടെ കോൺഗ്രസ് പാർട്ടിയുടെ അധോഗതിയാകുമെന്നും തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി ഫോൺസംഭാഷണത്തിൽ വ്യക്തമാക്കുന്ന ഓഡിയോ പുറത്തായി.
പഞ്ചായത്ത് തിരഞ്ഞെടുപ്പിലും കോൺഗ്രസ് പാർട്ടി മൂന്നാം സ്ഥാനത്ത് പോകുമെന്നും നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴുമെന്നുമാണ് കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും തർക്കവുമെല്ലാം അപഗ്രഥിച്ച് പാലോട് രവി സംഭാഷണത്തിൽ പറയുന്നത്.
കോൺഗ്രസിനുള്ള തർക്കങ്ങളിലും പ്രവർത്തനരീതികളിലും ആശങ്കപ്പെട്ട് പാർട്ടി പ്രാദേശിക നേതാവുമായുള്ള ഫോൺ സംഭാഷണത്തിലാണ് സംസ്ഥാനത്ത് പാർട്ടി മൂന്നാം സ്ഥാനത്ത് ബിജെപിയ്ക്ക് പിന്നിൽ പോകുമെന്ന് പാലോട് രവി വ്യക്തമാക്കുന്നത്.
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ 60 മണ്ഡലങ്ങളിൽ ബിജെപി കടന്നുകയറ്റം നടത്തുമെന്ന പ്രവചനവും പാലോട് രവി സംഭാഷണത്തിൽ നടത്തുന്നുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപി കാശ്കൊടുത്ത് വോട്ട് വാങ്ങിച്ചതുപോലെ നിയമസഭയിലും അവർ വോട്ട് പിടിക്കുമെന്നും കോൺഗ്രസ് മൂന്നാമതാകുമെന്നുമാണ് പാലോട് രവി പറയുന്നത്.
മുസ്ലിം വിഭാഗത്തിലുള്ളവർ സിപിഎമ്മിലേക്കും മറ്റു പാർട്ടികളിലേക്കും ചേക്കേറുമെന്നും മറ്റുചിലർ ബിജെപിയിലേക്ക് പോകുമെന്നും പാലോട് രവി പറയുന്നു.
പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിയുമ്പോൾ കോൺഗ്രസ് എടുക്കാ ചരക്കാകുമെന്ന് പറയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് വോട്ടർമാരുടെ വീട്ടിലും ചെന്ന് പരാതികൾ കേട്ട് പരിഹാരവും ചങ്ങാത്തവും ഉണ്ടാക്കണമെന്നും നിർദേശിക്കുന്നുണ്ട്.
പാർട്ടിയിലെ തർക്കങ്ങൾ ചൂണ്ടിക്കാട്ടി പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്ന് പറഞ്ഞു പ്രാദേശിക നേതാവുമായി തന്റെ ആശങ്ക പങ്കുവെയ്ക്കുന്ന പാലോട് രവിയുടെ ചോർന്ന സംഭാഷണത്തിലെ ഭാഗങ്ങൾ ഇങ്ങനെയാണ്.
‘പഞ്ചായത്ത് തിരഞ്ഞെടുപ്പിലും മൂന്നാം സ്ഥാനത്ത് പോകും. നിയമസഭയിൽ ഉച്ചികുത്തി താഴെ വീഴും. നീ നോക്കിക്കോ 60 നിയമസഭാ മണ്ഡലത്തിൽ ബിജെപി എന്ത് ചെയ്യാൻ പോകുന്നുവെന്ന്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ കാശ്കൊടുത്ത് വോട്ട് വാങ്ങിച്ചതുപോലെ നിയമസഭയിലും അവർ വോട്ട് പിടിക്കും. കോൺഗ്രസ് മൂന്നാമതാകും.
മാർക്സിസ്റ്റ് പാർട്ടി മൂന്നാമതും ഭരണത്തിലേറും. അതോടുകൂടി ഈ പാർട്ടിയുടെ അധോഗതിയാകും.
മുസ്ലിം വിഭാഗത്തിലുള്ളവർ സിപിഎമ്മിലേക്കും മറ്റു പാർട്ടികളിലേക്കും ചേക്കേറും. മറ്റുചിലർ ബിജെപിയിലേക്ക് പോകും. പഞ്ചായത്ത് തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും കഴിയുമ്പോൾ കോൺഗ്രസ് എടുക്കാ ചരക്കാകും.
നാട്ടിൽ ഇറങ്ങി നടന്ന് ജനങ്ങളുമായി സംസാരിക്കാൻ പത്ത് ശതമാനം സ്ഥലങ്ങളിലേ ആളുള്ളൂ. ഇത് മനസ്സിലാക്കാതെയാണ് നമ്മളൊക്കെ വീരവാദം പറഞ്ഞുനടക്കുന്നത്.
ഈ പാർട്ടിയെ ഓരോ ഗ്രൂപ്പും താത്പര്യങ്ങളും പറഞ്ഞ് തകർക്കുന്നതിന്റെ ഉത്തരവാദിത്തം ഉണ്ടാകണം.
ഒറ്റയെണ്ണത്തിന് പരസ്പരം ആത്മാർത്ഥമായി സ്നേഹമോ ബന്ധമോ ഇല്ല. എങ്ങനെ കാലുവരാമെന്നാണ് നോക്കുന്നത്. ഒരുത്തനും ഒരുത്തനെ അംഗീകരിക്കാൻ തയ്യാറല്ല’ പാലോട് രവി പറഞ്ഞു.
Summary: Following the resignation of Palode Ravi, KPCC Vice President N. Sakthan has been appointed as the interim president of the Thiruvananthapuram DCC.









