തട്ടിപ്പിൻ്റെ മുരാരി മോഡൽ ആന എഴുന്നള്ളിപ്പിലും
കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുരാരി ബാബു ആന എഴുന്നള്ളിപ്പിലും വൻ തരികിട നടത്തിയിരുന്നതായി ആരോപണം.
തിരുവിതാകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള പ്രമുഖ ക്ഷേത്രങ്ങളിലെ ഉത്സവത്തിന് സ്ഫെഷ്യൽ ഓഫീസറായി പ്രവർത്തിച്ചപ്പോഴുള്ള തട്ടിപ്പാണ് പുറത്തുവരുന്നത്.
ആന എഴുന്നള്ളിപ്പിന്റെയും ഉത്സവ നടത്തിപ്പിന്റെയും മറവിലാണ് കമ്മിഷൻ ഏർപ്പാടിലൂടെ തട്ടിപ്പ് നടത്തിയതെന്നാണ് ആക്ഷേപം.
കരയോഗം ഭാരവാഹിത്വവും എൻ.എസ്.എസ് നേതൃത്വത്തിന്റെ അടുപ്പക്കാരനെന്ന പിൻബലവും വഴി തിരുവിതാംകൂർ ദേവസ്വം ബോർഡിൽ വലിയ സ്വാധീനമുള്ളയാളാണ് മുരാരി ബാബു.
വർഷങ്ങളായി പ്രമുഖ ക്ഷേത്രങ്ങളിലെല്ലാം ഉത്സവങ്ങൾക്ക് സ്ഥിരം സ്പെഷ്യൽ ഓഫീസറായിരുന്നു.ആന എഴുന്നള്ളിപ്പിന്റെ ക്വട്ടേഷൻ ഏറ്രെടുക്കും. സ്പോൺസർമാരിൽനിന്ന് വലിയ ‘ഏക്കത്തുക” കൈപ്പറ്റും.
മുരാരി ബാബു വർഷങ്ങളോളം ദേവസ്വം ബോർഡിന്റെ കീഴിലുള്ള ഏറ്റുമാനൂർ, വൈക്കം, തിരുനക്കര തുടങ്ങിയ പ്രധാന ക്ഷേത്രങ്ങളിൽ സ്പെഷ്യൽ ഓഫീസറായാണ് പ്രവർത്തിച്ചിരുന്നത്.
ഈ സ്ഥാനത്തിന്റെ അധികാരം വിനിയോഗിച്ച് ഉത്സവങ്ങളിലേക്കുള്ള ആന എഴുന്നള്ളിപ്പുകൾ, സ്പോൺസർഷിപ്പുകൾ, വഴിപാടുകൾ എന്നിവയിലൂടെ വലിയ കമ്മീഷൻ കളയാനുള്ള വ്യവസ്ഥകളാണ് അദ്ദേഹം കെട്ടിപ്പടുത്തതെന്ന് കരയോഗം ഭാരവാഹികൾ ആരോപിക്കുന്നു.
ദേവസ്വം ബോർഡിൽ സ്വാധീനം ഉറപ്പിക്കാനായി മുരാരി എൻ.എസ്.എസ് നേതൃത്വത്തിന്റെ അടുപ്പം ഉപയോഗിച്ചെന്നാണ് ആരോപണം.
കരയോഗം ഭാരവാഹിത്വം ഉൾപ്പെടെയുള്ള ബന്ധങ്ങൾ വഴി മുരാരി ബാബു പല പ്രധാന ഉത്സവങ്ങളുടെയും സംഘാടനത്തിൽ പ്രധാന വ്യക്തിയായിരുന്നു.
ആന എഴുന്നള്ളിപ്പിനായുള്ള ക്വട്ടേഷനുകൾ സ്വന്തമായി സ്വീകരിച്ച്, സ്പോൺസർമാരിൽനിന്ന് വൻതുക ഈടാക്കുകയും, ആന ഉടമകൾക്ക് അതിൽ നിന്ന് നാമമാത്ര തുക നൽകുകയും ചെയ്തിരുന്നതായി ആരോപണമുണ്ട്.
ദേവസ്വം ബോർഡിന് സ്വന്തമായി ആനകളുണ്ടായിരുന്നിട്ടും, അവയ്ക്ക് “നീരെന്നത് കുറവാണ്” പോലുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി സ്വകാര്യ ആനകളെയാണ് മുരാരി ഉപയോഗിച്ചിരുന്നത്.
സ്വകാര്യ ആനകളുടെ വാടകയടക്കമുള്ള കാര്യങ്ങൾ മുരാരിയുടെ നിയന്ത്രണത്തിലായിരുന്നു.
ഏത് ആനയ്ക്കാണ് ഏത് ദിവസവും ദേവന്റെ തിടമ്പേൽപ്പിക്കേണ്ടതെന്ന് തീരുമാനിക്കുന്നതുവരെ അദ്ദേഹത്തിന്റെ വാക്കാണ് അന്തിമമായിരുന്നത്.
ഈ തീരുമാനങ്ങളിലൂടെ വൻതുക കോഴ ലഭിക്കുമെന്ന ആരോപണമാണ് ഇപ്പോൾ ഉയരുന്നത്.
തിടമ്പേൽപ്പിക്കൽ ആന ഉടമസ്ഥർക്കിടയിൽ വലിയ ബഹുമതിയായതിനാൽ, അതിനായി അവർ മുരാരിക്ക് വലിയ തുക നൽകാറുണ്ടായിരുന്നുവെന്നാണ് പറയുന്നത്.
പണം കൊടുക്കാത്ത ആന ഉടമകളുടെ ആനകളെ തിടമ്പേൽപ്പിക്കുന്നതിൽ നിന്ന് ഒഴിവാക്കുന്ന രീതിയിലായിരുന്നു മുരാരിയുടെ ‘കഴിവ്’.
ഉത്സവസമയത്തിന് പുറത്ത് നടക്കുന്ന ചടങ്ങുകൾക്കും ഈ കമ്മീഷൻ രീതി വ്യാപിച്ചിരുന്നു.
ഓഫ് സീസൺ ഉത്സവങ്ങൾക്ക് ആനകളെ കുറഞ്ഞ ഏക്കത്തിൽ ബുക്ക് ചെയ്തിട്ട്, രേഖകളിൽ വൻതുക കാണിച്ച് പണം കൈക്കലാക്കിയിരുന്നതായും പരാതികൾ ഉണ്ട്.
ഉത്സവങ്ങളിലെ വഴിപാടുകളും അദ്ദേഹത്തിന്റെ ‘കൈപ്പുണ്യം’ ആയിരുന്നു. ഉദയാസ്തമയ പൂജയോ ഉത്സവബലിയോ പോലുള്ള വഴിപാടുകൾ ഒരാൾ ചെയ്യേണ്ടതാണെങ്കിലും, അതേ ദിവസം തന്നെ പലരിൽനിന്നും വഴിപാടിനായി പണം വാങ്ങിയിരുന്നതായും വെളിപ്പെടുത്തലുകൾ പറയുന്നു.
ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥസ്ഥാനങ്ങൾ (അസിസ്റ്റന്റ് കമ്മിഷണർ, ഡെപ്യൂട്ടി കമ്മിഷണർ) പരമാവധി പ്രയോജനപ്പെടുത്തി, മുരാരി ബാബു ക്ഷേത്രസംഘാടനത്തെയും ഉത്സവചെലവിനെയും വ്യക്തിപരമായി നിയന്ത്രിച്ചിരുന്നുവെന്നതാണ് ആരോപണത്തിന്റെ ഭാരം.
വർഷങ്ങളായി വലിയ ഉത്സവങ്ങളിൽ സ്ഥിരമായി ‘സ്പെഷ്യൽ ഓഫീസർ’ പദവി നിലനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞത് ഈ സ്വാധീന ബന്ധങ്ങളിലൂടെ തന്നെയെന്നാണ് വിശകലനം.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായതോടെ, മുരാരിയുടെ ദേവസ്വം ബന്ധങ്ങളും പഴയ സാമ്പത്തിക ഇടപാടുകളും അന്വേഷണ ഏജൻസികൾ ഇപ്പോൾ സൂക്ഷ്മമായി പരിശോധിക്കുന്നു.
നിരവധി ക്ഷേത്രങ്ങളിലെ കരയോഗങ്ങൾക്കും ആന ഉടമസ്ഥർക്കുമിടയിൽ നിന്ന് പരാതികൾ എത്തിയതായും സൂചനയുണ്ട്.
ആന എഴുന്നള്ളിപ്പുകൾ കേരളത്തിലെ ഉത്സവങ്ങളുടെ അഭിമാനചിഹ്നമാണ്. എന്നാൽ ആ പാരമ്പര്യം വ്യക്തിപരമായ ലാഭത്തിനായി ദുരുപയോഗം ചെയ്തുവെന്ന ആരോപണം ദേവസ്വം ഭരണത്തെയും ഭക്ത സമൂഹത്തെയും ഉത്കണ്ഠയിലാഴ്ത്തിയിരിക്കുകയാണ്.
ശബരിമല സ്വർണക്കൊള്ളയിൽ നിന്ന് ഉത്സവങ്ങളിലേക്കുള്ള ഈ തട്ടിപ്പിന്റെ ‘മുരാരി മോഡൽ’ വെളിവാകുമ്പോൾ, ദേവസ്വം സംവിധാനത്തിലെ അഴിമതി വേരോടെ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് ഭക്തജനങ്ങളും ഉദ്യോഗസ്ഥരും.
English Summary:
A detailed investigative report reveals how Murari Babu, arrested in the Sabarimala gold heist case, allegedly manipulated elephant processions and temple festivals under the Travancore Devaswom Board, orchestrating large-scale financial fraud through commissions and favoritism.









