കൽപ്പറ്റ: മന്ത്രിമാരുടെ സംഘം ഇന്ന് വയനാട് സന്ദർശിക്കും. വന്യജീവി ആക്രമണങ്ങളുടെ പേരിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രിമാരായ എംബി രാജേഷ്, കെരാജൻ, എകെ ശശീന്ദ്രൻ എന്നിവർ വയനാട്ടിൽ സന്ദർശനം നടത്തുന്നത്.അതേസമയം, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതരെ മന്ത്രിസംഘം കാണുമോ എന്നതിൽ വ്യക്തതയില്ല.
കാട്ടാനക്കലിയിൽ തുടർ മരണങ്ങൾ ഉണ്ടായതോടെ, യുഡിഎഫ് പ്രഖ്യാപിച്ച രാപ്പകൽ സമരവും ഇന്ന് നടക്കും. രാവിലെ 10 മണിക്ക് കലക്ടറേറ്റിനു മുന്നിൽ കെ മുരളീധരൻ എംപി സമരം ഉദ്ഘാടനം ചെയ്യും. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കാട്ടാന യാക്രമണത്തിൽ മരിച്ചവരുടെ വീടുകളിൽ എത്തും. മന്ത്രിമാർക്കെതിരെ പരസ്യ പ്രതിഷേധം സംഘടിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനം.
വന്യജീവി ആക്രമണങ്ങൾ ഉൾപ്പെടെ ജില്ല നേരിടുന്ന പ്രശ്നങ്ങൾ മന്ത്രിസംഘം ചർച്ച ചെയ്യും. രാവിലെ 10ന് സുൽത്താൻ ബത്തേരിയിൽ സർവകക്ഷിയോഗം നടക്കും. ജില്ലയിലെ വനം റവന്യൂ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരുമായും മന്ത്രി സംഘം കൂടിക്കാഴ്ച നടത്തും.