കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ് മർദ്ദനം. കൊയിലാണ്ടിയിൽ അണ് മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം നടന്നത്. മർദ്ദനത്തിനിരയായ കാവുംവട്ടം സ്വദേശി കെ. ഇസ്മായീലിന് തലക്കും മുഖത്തുമായി 20ൽ അധികം സ്റ്റിച്ചുകൾ ഉണ്ട്. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിൽ വെച്ച് രാത്രിയിലായിരുന്നു ആക്രമണം നടന്നത്. കല്ല് ഉപയോഗിച്ച് മുഖത്തും തലക്കും അടിക്കുകയായിരുന്നു.
മരണവീട്ടിൽ പോയി തിരിച്ചുവരികയായിരുന്നു കെ. ഇസ്മയില്‍. ബസ് സ്റ്റാന്‍ഡിന് സമീപത്തെ പാലത്തിന് ചുവട്ടിലുണ്ടായിരുന്ന രണ്ട് യുവാക്കൾ ഇസ്മയിലിനോട് പണം ചോദിച്ചു. ഇസ്മായിൽ പണം കൊടുക്കാൻ കൂട്ടാക്കിയില്ല. ഇതോടെ ആക്രമിക്കുകയായിരുന്നു. കൊയിലാണ്ടി പൊലീസ് അന്വേഷണം തുടങ്ങി.
വീടിന്റെ മുന്നിലിരുന്ന് ലഹരി ഉപയോഗിക്കരുതെന്ന് പറഞ്ഞു; വീടിന് തീയിട്ട് ലഹരി സംഘം, ബൈക്കും നശിപ്പിച്ചു
പാലക്കാട്: വീടിന് മുന്നിലിരുന്ന് ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരി സംഘം ഗൃഹനാഥന്‍റെ വീടിന് തീവെച്ചു നശിപ്പിച്ചു. പാലക്കാട് അട്ടപ്പള്ളം ഗണേശപുരത്തെ ഗുരുവായുരപ്പന്‍ എന്നയാളുടെ വീടിനും ബൈക്കിനുമാണ് തീയിട്ടത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഗണേഷപുരം സ്വദേശികളായ സൂര്യപ്രകാശ്, അരുൺ കുമാർ എന്നിവരെയാണ് വാളയാർ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ മൂന്നു മണിയോടെ വലിയ ശബ്ദം കേട്ടാണ് ഗുരുവായൂരപ്പൻറെ മകൻ ഇന്ദ്രജിത്ത് മുൻ വാതിൽ തുറന്നത്. വീടിനകത്തേക്ക് തീ ആളിപ്പടർന്നതോടെ കതകടച്ചു. പിൻവാതിലിലൂടെ വീട്ടിലെ മറ്റംഗങ്ങളെ പുറത്തേക്കെത്തിച്ചു. ഇതിനോടകം പോർച്ചിൽ നി൪ത്തിയിട്ട ബൈക്കിലും വീടിന് മുൻ വശത്തും തീ പടർന്നിരുന്നു. ജനൽ ചില്ലുകൾ പൊട്ടിച്ചിതറി.
വീടിനുള്ളിലേക്ക് പടർന്ന തീ നാട്ടുകാരുടെ സഹായത്തോടെയാണ് അണച്ചത്. പക്ഷെ വീടിൻറെ മുൻഭാഗവും ബൈക്കും കസേരകളും പൂർണമായും കത്തി നശിച്ചിരുന്നു. തീയിടുന്നതിനിടെ പ്രതികളിലൊരാൾക്ക് ഗുരുതരമായി പൊള്ളലേറ്റ് ഇയാൾ ജില്ല ആശുപത്രിയിൽ ചികിത്സ തേടി. ഇയാളെ ചോദ്യം ചെയ്ത പൊലീസ് കൂടെയുണ്ടായിരുന്നയാളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സമാന രീതിയിൽ നേരത്തെയും പരിസരത്തെ ഓട്ടോറിക്ഷയും ഒരു ബൈക്കും ലഹരി സംഘം തീയിട്ട് നശിപ്പിച്ചിട്ടുണ്ട്. പ്രദേശത്ത് കഞ്ചാവിൻ്റെ വിൽപനയും ഉപയോഗവും വ്യാപകമാണെന്നാണ് പരാതി
ആലപ്പുഴയിൽ ഒരു സംഘം യുവാക്കൾ ആറാം ക്ലാസ് വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചു: കുട്ടി അവശനിലയിൽ; പിന്നിൽ ലഹരിസംഘമെന്നു സംശയം
ആലപ്പുഴയിൽ ഒരു സംഘം യുവാക്കൾ ആറാം ക്ലാസ് വിദ്യാർത്ഥിയെ ബലം പ്രയോഗിച്ച് കുപ്പിയിലുണ്ടായിരുന്ന ദ്രാവകം മണപ്പിച്ചതായി പരാതി. ഒരു കൂട്ടം യുവാക്കളാണ് 12 കാരനായ മുഹമ്മദ് മിസ്ബിനെ ദ്രാവകം മണപ്പിച്ചത്. ദ്രാവകം മണത്തിനെ തുടർന്ന് കുട്ടി അവശനിലയിലായി. കുട്ടിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിനു പിന്നിൽ ലഹരിസംഘമാണെന്നാണ് പൊലീസിന്റെ നിഗമനം.In Alappuzha, a group of youths forcibly made a sixth grade student smell the liquid in the bottle:
തിങ്കളാഴ്ച വൈകീട്ട് 6.45 നായിരുന്നു സംഭവം. ആലപ്പുഴ സ്റ്റേഡിയം വാർഡിൽ സുൽഫിക്കറിന്റെ മകനാണ് മുഹമ്മദ് മിസ്ബിൻ. ബീച്ചിനടുത്തുള്ള കളിസ്ഥലത്തുനിന്ന് ഫുട്ബോൾ കളി കഴിഞ്ഞ് ആറു കൂട്ടുകാർക്കൊപ്പം സൈക്കിളിൽ വീട്ടിലേക്കു മടങ്ങുകയായിരുന്നു കുട്ടി. ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിനും ക്യാമ്പ് ഓഫീസിനും ഇടയിലുള്ള ഭാഗത്തുവെച്ച് അഞ്ചു യുവാക്കൾ കുട്ടികളെ പിന്തുടർന്ന് എത്തി.
മറ്റു കുട്ടികൾ ഓടിരക്ഷപ്പെട്ടെങ്കിലും മിസ്ബിനെ കടന്നുപിടിച്ച യുവാക്കൾ കൈയിലുണ്ടായിരുന്ന കുപ്പി ബലംപ്രയോഗിച്ചു മണപ്പിച്ചു. ഭയന്നുവിറച്ച് വീട്ടിലെത്തിയ കുട്ടിക്ക് ഇതേതുടർന്ന് ശാരീരിക അസ്വസ്ഥതകളുണ്ടായി. തുടർന്ന് കടപ്പുറം വനിത-ശിശു ആശുപത്രിയിൽ എത്തിച്ച് കുട്ടിക്ക് പ്രാഥമികശുശ്രൂഷകൾ നൽകി.
അവിടെനിന്ന് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു. ആശുപത്രി അധികൃതർ ആലപ്പുഴ സൗത്ത് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും അവിടെയുണ്ടായിരുന്ന ചിലർ ഓടിരക്ഷപ്പെട്ടു. അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു
English Summary :
Middle-aged man assaulted at night allegedly for refusing to give money when demanded.