മേപ്പാടി: വയനാട്ടിൽ ഉരുള്‍പൊട്ടലിൽ ദുരന്തം വിതച്ച ചൂരല്‍മലയില്‍ സൈന്യം രക്ഷാദൗത്യത്തിന് നിർമ്മിച്ച താത്കാലിക പാലത്തിലൂടെ നിരവധിയാളുകളെ രക്ഷപ്പെടുത്തി. Many people were rescued through a temporary bridge built by the army for the rescue mission
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ട് പോയ അഞ്ഞൂറിലധികം പേരെയാണ് താത്കാലിക പാലത്തിലൂടെ രക്ഷപ്പെടുത്തിയത്.
കണ്ണൂരിലെ ഡിഫൻസ് സെക്യൂരിറ്റി കോറിന്റെ (ഡി.എസ്.സി) ഭാഗമായ സൈനികരും അഗ്നിശമന സേനയും ചേർന്നാണ് പാലം ചൂരൽമലയിൽ ചൊവ്വാഴ്ച രാത്രിയോടെ താത്കാലിക പാലം നിർമ്മിച്ചത്. ചൂരൽമലയേയും മുണ്ടക്കൈയേയും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമാണ് നിർമ്മിച്ചത്.
ഉരുൾപൊട്ടൽ നടന്ന് മണിക്കൂറുകൾക്ക് ശേഷം സൈന്യവും എൻഡിആർഎഫും അടങ്ങുന്ന ദൗത്യസംഘം പുഴകടന്ന് മുണ്ടക്കൈയിലേക്ക് എത്തിയിരുന്നു. ദുരന്ത ഭൂമിയിൽ കുടുങ്ങിയ നൂറോളം പേരെ മുണ്ടക്കൈയിൽ കണ്ടെത്തി.
ഇവരെ വടംകെട്ടി പുഴയ്ക്ക് മുകളിലൂടെ രക്ഷപ്പെടുത്താനാണ് ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇത് അതീവദുഷ്കരവും സമയമെടുക്കുന്നതുമായ രക്ഷാപ്രവർത്തനമായിരുന്നു.
താത്കാലിക പാലം യാഥാർഥ്യമായതോടെ രക്ഷാപ്രവർത്തനം അതിവേഗത്തിലായി. അതിനൊപ്പം അതീവ ദുഷ്കരമായ ലാൻഡിങ് നടത്തി വ്യോമസേനയുടെ ഹെലികോപ്റ്ററും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായി.
അടിയന്തര ചികിത്സ ആവശ്യമുള്ളവരെയാണ് എയർഫോഴ്സിന്റെ ഹെലികോപ്റ്ററിൽ എയർലിഫ്റ്റ് ചെയ്തത്. നിലവിൽ താത്കാലിക പാലത്തിലൂടെയും പുഴയ്ക്ക് കുറുകെ കെട്ടിയ വടത്തിലൂടെയും ഒരേസമയം രക്ഷാപ്രവർത്തനം നടക്കുന്നുണ്ട്.