എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന നവകേരള സദസിനിടെ ആളുമാറി മര്‍ദനമേറ്റ സിപിഎം പ്രവര്‍ത്തകന്‍ പാര്‍ട്ടി വിട്ടു. എറണാകുളം തമ്മനം ഈസ്റ്റ് ബ്രാഞ്ച് കമ്മിറ്റി അംഗം റയീസാണ് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടത്. പാർട്ടിക്കാരനെന്ന് പറഞ്ഞിട്ടും തന്നെ ക്രൂരമായി മർദ്ദീച്ചെന്ന് റയീസ് പറഞ്ഞു. പാർട്ടിക്ക് പരാതി നൽകുമെന്നും ഇദ്ദേഹം വ്യക്തമാക്കി. ആളുമാറി സംഭവിച്ചതെന്നാണ് സിപിഐഎം പ്രാദേശിക നേതാവ് നൽകിയ വിശദീകരണം.
കൊച്ചി മറൈന്‍ഡ്രൈവിലെ നവകേരളസദസ്സ് വേദിക്ക് സമീപം ലഘുലേഖകള്‍ വിതരണം ചെയ്ത ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റിരുന്നു. പരിപാടി നടക്കുന്ന സദസ്സില്‍ ഇവര്‍ക്കടുത്തായിട്ടായിരുന്നു റയീസ് ഇരുന്നത്. ഇതോടെയാണ് ഇയാൾക്കും മർദ്ദനമേറ്റത്. കൈക്കും തലക്കും സാരമായി പരിക്കുക്കേറ്റ ഇദ്ദേഹം ഇന്ദിരാഗാന്ധി ആശുപത്രിയിൽ ചികിത്സയിലാണ്.
മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഡിഎസ് എ പ്രവർത്തകരായ ഹനീൻ, റിജാസ് എന്നിവരെ സെൻട്രൽ പൊലീസ് പിന്നീട് ജാമ്യത്തിൽ വിട്ടു. ജാമ്യത്തിലിറങ്ങിയ ഇവർ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് തങ്ങളെ മര്‍ദിച്ചതെന്നാണ് ഡിഎസ്എ പ്രവര്‍ത്തകരുടെ ആരോപണം. എറണാകുളം ജില്ലയിലെ രണ്ടാം ദിവസ പര്യടനത്തിന്റെ സമാപനവേദിയായ മറൈന്‍ഡ്രൈവില്‍ വെള്ളിയാഴ്ച വൈകിട്ട് മുഖ്യമന്ത്രി എത്തും മുമ്പായിരുന്നു സംഭവം. വേദിക്കരികിലേക്ക് പ്ലക്കാർഡുമായി എത്തിയ ഇവരെ ഒരു സംഘം ആളുകൾ പൊലീസിന് മുന്നിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. മർദ്ദനം തടയാൻ ശ്രമിച്ച പൊലീസുകാർക്കും സംഭവത്തിൽ പരിക്കേറ്റു. തീവ്ര ഇടത് സ്വഭാവമുള്ള സംഘടനയാണ് ഡെമോക്രാറ്റക്ക് സ്റ്റുഡന്റസ് അസോസിയേഷൻ.