കാമുകിയെ സഹായിക്കാൻ വേഷം മാറി പരീക്ഷാ കേന്ദ്രത്തിലെത്തി യുവാവിന്റെ സാഹസം. പക്ഷെ വിരൽ വില്ലനായപ്പോൾ കുടുങ്ങി. പഞ്ചാബിലെ ഫരീദ്കോട്ടിലാണ് ഉദ്യോഗസ്ഥരെപ്പോലും അമ്പരപ്പിച്ച സംഭവം ഉണ്ടായത്. ഫാസിൽകയിൽ നിന്നുള്ള അംഗ്‌രേസ് സിംഗാണ് കാമുകി പരംജിത് കൗറിന് പകരം പരീക്ഷ എഴുതാൻ എത്തിയത്. വ്യാജ വോട്ടർ ഐഡി, ആധാർ കാർഡ് എന്നിവയുണ്ടാക്കി സ്ത്രീ വേഷത്തിൽ കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞാണ് യുവാവ് പരീക്ഷ എഴുതാൻ എത്തിയതെങ്കിലും പിടിയിലായി.
സംഭവം ഇങ്ങനെ:
ബാബ ഫരീദ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി ജനുവരി ഏഴിന് നടത്തിയ പരീക്ഷയ്ക്കിടെയാണ് സംഭവം. കോട്‌കപുര ഡിഎവി പബ്ലിക് സ്കൂളിലാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഈ പരീക്ഷ സംഘടിപ്പിച്ചത്. ഈ പരീക്ഷ എഴുതാൻ പരംജിത് കൗർ എന്ന യുവതിയും എത്തേണ്ടതായിരുന്നു. എന്നാൽ പരംജിത് കൗറിന് പകരം സ്ത്രീരൂപത്തിൽ എത്തിയത് കാമുകൻ അംഗ്‌രേസ് സിംഗാണ്. ചുണ്ടിൽ പിങ്ക് ലിപ്സ്റ്റിക്കും പുരട്ടി, കമ്മലും മാലയും വളയുമൊക്കെ അണിഞ്ഞ് സ്ത്രീ രൂപത്തിലാണ് ഇയാൾ എത്തിയത്. വ്യാജ വോട്ടർ ഐഡി, ആധാർ കാർഡ് തുടങ്ങി എല്ലാ രേഖകളും ഒപ്പം ഉണ്ടായിരുന്നു. ആദ്യവും സംശയം ഒന്നും തോന്നിയില്ല. പക്ഷെ ബയോമെട്രിക് യന്ത്രം ചതിച്ചു. വിരലടയാളം വെരിഫൈ ചെയ്യാനായി യന്ത്രത്തിൽ വിരൽ വച്ചതോടെ വിരലടയാളം പൊരുത്തപ്പെടാതെ വന്നു. ഇതോടെ ഇൻവിജിലേറ്റർമാർ ആൾമാറാട്ടം കയ്യോടെ പൊക്കി. ഇൻവിജിലേറ്റർമാർ പൊലീസിൽ അറിയിച്ചതോടെയാണ് യുവാവ് പിടിയിലായത്.
Also read: ട്രെയിനിലെ ശുചിമുറിയില്‍ കോട്ടയം സ്വദേശിനിയായ യുവതി മരിച്ചനിലയിൽ