ജോലിക്കു നിന്ന വീട്ടില്‍ കയറി ഭാര്യയെ കുത്തിക്കൊന്നു
കൊല്ലം: ഭാര്യയെ ജോലിക്കു നിന്ന വീട്ടില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. കല്ലുവാതുക്കല്‍ സ്വദേശി ജിനുവിനെയാണ് പോലീസ് പിടികൂടിയത്. കൊല്ലം അഞ്ചാലും മൂട്ടിലാണ് സംഭവം.
ജോലിക്ക് നിന്ന വീട്ടില്‍ കയറിയാണ് ഭാര്യ രേവതി(36) യെ പ്രതി കുത്തിക്കൊലപ്പെടുത്തിയത്. കുടുംബ പ്രശ്‌നങ്ങളാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു.
കൊല്ലം അഞ്ചാലുംമൂട് താന്നിക്ക മുക്ക് റേഷൻ കടയ്ക്കു സമീപത്തുള്ള ഷാനവാസ് മൻസിലിൽ ഇന്നലെ രാത്രി 10.30നാണ് കൊലപാതകം നടന്നത്. ഷാനവാസ് മൻസിലിലുള്ള വയോധികനെ പരിചരിക്കുന്നതിനു വേണ്ടിയാണ് രേവതി ഈ വീട്ടിൽ ജോലിക്കു നിന്നിരുന്നത്.
ഇന്നലെ രാത്രിയോടെ വീട്ടിലേക്ക് അതിക്രമിച്ച് എത്തിയ ഭർത്താവ് ജിനു ഭാര്യ രേവതിയുമായി വഴക്കുണ്ടാക്കുകയും കത്തി കൊണ്ട് കുത്തിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു. നിലവിളികേട്ട് ഒാടിക്കൂടിയവർ രേവതിയെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കോതമംഗലത്തെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹത
കൊച്ചി: കോതമംഗലത്ത് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. പെണ്‍സുഹൃത്ത് വിഷം നല്‍കിയതായാണ് പോലീസിന്റെ സംശയം. മാതിരപ്പിള്ളി സ്വദേശി അന്‍സില്‍ (38) ആണ് മരിച്ചത്.
സംഭവത്തില്‍ അൻസിലിന്റെ പെണ്‍ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. യുവാവിന്റെ മരണത്തിൽ വധശ്രമത്തിന് പൊലീസ് നേരത്തെ കേസെടുത്തിരുന്നു.
കൊലപാതക കുറ്റം ചുമത്താന്‍ നീക്കം ഉണ്ടെന്നാണ് വിവരം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്‍സില്‍ മരണത്തിന് കീഴടങ്ങിയത്.
ദമ്പതികളെ വീട്ടില്‍ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി
കൊല്ലം: ദമ്പതികളെ വീടിനുള്ളിൽ തീപൊള്ളലേറ്റ നിലയില്‍ കണ്ടെത്തി. കൊല്ലം അച്ചന്‍കോവില്‍ ചെമ്പനരുവിയിലാണ് സംഭവം. ശ്രീതു, ഭർത്താവ് ഷെഫീക്ക് എന്നിവർക്കാണ് പൊള്ളലേറ്റത്.
നാട്ടുകാര്‍ നല്‍കിയ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ അച്ചന്‍കോവില്‍ പൊലീസ് വീട്ടില്‍ എത്തുമ്പോള്‍ മുറിയില്‍ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ശ്രീതുവിനെയും ഭര്‍ത്താവ് ഷെഫീഖിനെയും കണ്ടെത്തുകയായിരുന്നു.
ഉടന്‍ പൊലീസ് ജീപ്പില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ശ്രീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഭര്‍ത്താവ് ഷെഫീഖിനും പൊള്ളലേറ്റെന്നാണ് പ്രാഥമിക നിഗമനം. ഇരുവരും തമ്മില്‍ കുടുംബ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നു ബന്ധുക്കള്‍ പറഞ്ഞു.
അടുത്തിടെ മൂന്ന് മാസം ഷെഫീഖും ശ്രീതുവും പിണങ്ങി കഴിഞ്ഞിരുന്നു. യുവതിയുടെ പരാതി പ്രകാരം പൊലീസ് ഫെഫീഖിനെ വിളിപ്പിച്ച് കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇനി പ്രശ്നമുണ്ടാകില്ലെന്ന ഉറപ്പിലാണ് ഇരുവരും സ്റ്റേഷനില്‍ നിന്നും മടങ്ങിയതെന്നും ബന്ധുക്കള്‍ പറയുന്നു.
ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്. സംഭവത്തിൽ അച്ചന്‍കോവില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുവരുടെയും മൊഴിയെടുത്ത ശേഷമെ സംഭവത്തില്‍ വ്യക്തത വരൂ എന്നും പൊലീസ് അറിയിച്ചു.
Summary: A man has been arrested for stabbing his wife to death at her workplace. The accused, Jinu, a native of Kalluvathukkal, was taken into custody by the police. The incident occurred at Anchalummoodu in Kollam district, where he entered the house where his wife was working and committed the crime.