രഞ്ജിതയുടെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞില്ല
അഹമ്മദാബാദ്: അഹമ്മദാബാദ് വിമാന അപകടത്തിൽ 217 മൃതദേഹങ്ങൾ ഡിഎൻഎ പരിശോധന വഴി തിരിച്ചറിഞ്ഞു. രണ്ട് പൈലറ്റുമാരുടേതടക്കം 9 ക്യാബിൻ ക്രൂ അംഗങ്ങളുടെ അടക്കം തിരിച്ചടിഞ്ഞ 200 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി.
തിരിച്ചറിഞ്ഞ മറ്റുള്ളവരുടെ മൃതദേഹങ്ങൾ ഉടൻ ബന്ധുക്കൾക്ക് കൈമാറും. അതേസമയം, അപകടത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിത ഗോപകുമാറിൻ്റെ മൃതദേഹം ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.
രഞ്ജിതയുടെ സഹോദരന്‍ അഹമ്മദാബാദിലെത്തി ഡിഎന്‍എ പരിശോധനയ്ക്ക് വേണ്ടി സാമ്പിള്‍ നല്‍കിയിരുന്നു.
അതേസമയം വിമാന അപകടത്തിൽ എയര്‍ ഇന്ത്യയുടെ ബോയിംഗ് ഡ്രീം ലൈനര്‍ വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സിന് സാരമായ കേടുപാടുകളുണ്ടെന്ന് റിപ്പോർട്ട്. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റാ റെക്കോര്‍ഡറിനാണ് കേടുപാട് സംഭവിച്ചത്.
ഇതോടെ അപകടത്തില്‍പ്പെട്ടതിന്റെ കാരണം കണ്ടെത്താനുള്ള ശ്രമം കൂടുതല്‍ സങ്കീര്‍ണമായി. വിവരം വീണ്ടെടുക്കാനായി ഇപ്പോള്‍ അമേരിക്കയുടെ സഹായം തേടിയിരിക്കുകയാണ് അന്വേഷണ സംഘം.
ഇതിനായി ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കും. വാഷിംഗ്ടണിലെ നാഷണല്‍ ട്രാന്‍പോര്‍ട്ട് സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിൽ വെച്ചാണ് വിവരം വീണ്ടെടുക്കാനുള്ള ശ്രമം നടക്കുക.
ഈ മാസം 12ന് ഉച്ചയ്ക്ക് 1.39നായിരുന്നു രാജ്യത്തെ നടുക്കിയ ആകാശദുരന്തം ഉണ്ടായത്.
അഹമ്മദാബാദ് സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ വിമാനത്താവളത്തില്‍ നിന്ന് ലണ്ടനിലേയ്ക്ക് ടേക്ക് ഓഫ് ചെയ്ത എയര്‍ ഇന്ത്യയുടെ വിമാനമായിരുന്നു അപകടത്തില്‍പ്പെട്ടത്.
242 പേരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ ഒരാളൊഴികെ 241 പേർക്കും ജീവൻ നഷ്ടമായി. എന്നാൽ പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളിലായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്.
ബി ജെ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ മെസ്സിലേയ്ക്കും പിജി വിദ്യാര്‍ത്ഥികളും സ്‌പെഷ്യല്‍ വിഭാഗത്തിലുള്ളവരും താമസിക്കുന്ന ഹോസ്റ്റലിലേക്കുമായിരുന്നു വിമാനം ഇടിച്ചിറങ്ങിയത്.
അപകടത്തില്‍ മരണപ്പെട്ടവര്‍ക്കും രക്ഷപ്പെട്ടവര്‍ക്കും വേണ്ടി എയര്‍ ഇന്ത്യ സഹായധനം പ്രഖ്യാപിച്ചിരുന്നു. മരണപ്പെട്ടവര്‍ക്കും പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ക്കും 25 ലക്ഷം രൂപ വീതം ആണ് അടിയന്തരമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.
ടാറ്റാ ഗ്രൂപ്പ് പ്രഖ്യാപിച്ച ഒരു കോടി രൂപയ്ക്ക് പുറമെയാണ് എയര്‍ ഇന്ത്യ സഹായധനം പ്രഖ്യാപിച്ചത്. ഇതോടെ ആകെ ധനസഹായമായി 1.25 കോടി രൂപ വീതം വിതരണം ചെയ്യും.
ഇതിന് പുറമെ അപകടത്തില്‍ പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാ ചെലവും വഹിക്കുമെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചു.
ടാറ്റാ ഗ്രൂപ്പിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങളിലൊന്ന് എന്നാണ് ചെയര്‍മാന്‍ കഴിഞ്ഞ ദിവസം സഹപ്രവര്‍ത്തകര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കിയത്. എന്താണ് സംഭവിച്ചത് എന്നതറിയാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ടാറ്റാ ഗ്രൂപ്പ് അറിയിച്ചിരുന്നു.
വിമാനത്തിന് തകരാറുകളില്ല
എന്നാൽ അഹമ്മദാബാദിൽ അപകടത്തിൽപ്പെട്ട എയർ ഇന്ത്യ വിമാനത്തിന് തകരാറുകളില്ലായിരുന്നുവെന്ന് എയർ ഇന്ത്യ സിഇഒ ക്യാംപ് ബെൽ വിൽസൺ അറിയിച്ചു.
വിമാനത്തിൽ പരിശോധനകൾ കൃത്യ സമയത്ത് നടത്തിയിരുന്നുവെന്നാണ് ജീവനക്കാര്‍ക്ക് അയച്ച കത്തില്‍ സിഇഒ ക്യാംപ്ബെല്‍ വിത്സണ്‍ വ്യക്തമാക്കുന്നത്.
തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിക്കാന്‍ ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയച്ചേക്കും എന്ന റിപ്പോർട്ടുകൾക്കിടെ വ്യോമയാന മന്ത്രാലയം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.
അഹമ്മദാബാദ് വിമാനാപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴാണ് അപകടത്തിൽപ്പെട്ട വിമാനത്തിന് തകരാറുകൾ ഇല്ലായിരുന്നുവെന്ന് എയർ ഇന്ത്യ സി ഇ ഒ വ്യക്തമാക്കുന്നത്.
Summary: In the Ahmedabad plane crash, 217 bodies have been identified through DNA testing. Among them, 200, including those of 9 cabin crew members and 2 pilots, have been handed over to their families for final rites.