സലാല: മാലിന്യം കളയാൻ പോകുന്നതിനിടെ മാൻ ഹോളിൽ വീണ് മലയാളി നഴ്സിന് ഗുരുതര പരിക്ക്. ഒമാനിലെ ദോഫാര്‍ ഗവര്‍ണറേറ്റിലാണ് അപകടമുണ്ടായത്. കോട്ടയം പാമ്പാടി സ്വദേശി ലക്ഷ്മി വിജയകുമാറിന് (34)ആണ് ഗുരുതര പരിക്കേറ്റത്.
സലാലയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെയാണ് മസ്‌യൂന എന്ന പ്രദേശത്ത് ആണ് അപകടമുണ്ടായത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം നടന്നത്. താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുന്നതിനിടെ അറിയാതെ മാൻ ഹോളിൽ വീണതെന്നാണ് പ്രാഥമിക വിവരം.
ഉടൻ തന്നെ ലക്ഷ്മിയെ തൊട്ടടുത്ത ആശുപത്രിയിലും പിന്നീട് സുൽത്താൻ ഖാബൂസ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. നിലവിൽ വെന്‍റിലേറ്ററിൽ ചികിത്സയിൽ തുടരുകയാണ്.
ആരോഗ്യ മന്ത്രാലയത്തിലെ സ്റ്റാഫ് നഴ്‌സാണ് ലക്ഷ്മി. ഇവർ ഒരു വർഷം മുമ്പാണ് നാട്ടിൽ നിന്ന് സലാലയിലെത്തുന്നത്. ഭർത്താവും ഏക കുട്ടിയും സംഭവമറിഞ്ഞ് സലാലയിലെത്തിയിട്ടുണ്ട്.
നെടുമ്പാശേരിയിൽ 44.4 ലക്ഷത്തിന്റെ സൗദി റിയാലുമായി മൂവാറ്റുപുഴ സ്വദേശിനി പിടിയിൽ
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാരിയിൽ നിന്ന് വിദേശ കറൻസി പിടികൂടി. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. മൂവാറ്റുപുഴ സ്വദേശിനി ഗീതയെയാണ് കസ്റ്റംസ് പിടികൂടിയത്.
സ്പൈസ് ജെറ്റിൽ ദുബായിലേക്ക് പോകാനെത്തിയതായിരുന്നു ഗീത. രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് 44.4 ലക്ഷത്തിന്റെ സൗദി റിയാൽ പിടികൂടിയത്. ചെക്ക്-ഇൻ ബാഗേജിനുള്ളിൽ അലൂമിനിയം പാളികൾക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണം സൂക്ഷിച്ചിരുന്നത്.
സെൻട്രൽ ബോർഡ് ഒഫ് ഇൻഡയറക്ട് ടാക്‌സ് ആൻഡ് കസ്റ്റംസ് തിരുവനന്തപുരം സോൺ ചീഫ് കമ്മീഷണർ എസ്.കെ. റഹ്മാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.