മലയാളി ഡോക്ടർ ഗൊരഖ്പൂരിൽ മരിച്ചനിലയിൽ
ലഖ്നൗ: മലയാളി ഡോക്ടറെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി അഭിഷോ ഡേവിഡ് (32) ആണ് മരിച്ചത്. ഉത്തർപ്രദേശിലെ ഗൊരഖ്പൂരിൽ ബിആർഡി മെഡിക്കൽ കോളേജിലെ ഡോക്ടർ ആണ്.
ഹോസ്റ്റൽ മുറിക്കുള്ളിലാണ് അഭിഷോയുടെ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. മൂന്നാംവർഷ പിജി വിദ്യാർഥിയും അനസ്തേഷ്യ ഡിപ്പാർട്മെന്റിലെ ജൂനിയർ ഡോക്ടറുമായിരുന്നു അഭിഷോ.
വെള്ളിയാഴ്ച രാവിലെ ജീവനക്കാർ നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ ഡോക്ടറെ മരിച്ചനിലയിൽ കണ്ടെത്തിയത്. എന്നാൽ ആത്മഹത്യാകുറിപ്പുകളോ മറ്റോ കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഡ്യൂട്ടി സമയമായിട്ടും ഡേവിഡ് ആശുപത്രിയിലെ അനസ്തേഷ്യ ഡിപ്പാർട്മെന്റിൽ എത്തിയിരുന്നില്ല. തുടർന്ന് വകുപ്പ് മേധാവി ഡോ. സതീഷ് കുമാറിന്റെ നിർദേശത്തെത്തുടർന്നായിരുന്നു ജീവനക്കാർ ചെന്ന് പരിശോധന നടത്തിയത്.
എന്നാൽ, മുറി അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. എന്നാൽ ഏറെ നേരം വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്ന് ജീവനക്കാരൻ വിവരം ഡോക്ടറെ അറിയിക്കുകയായിരുന്നു.
തുടർന്ന് വാതിൽ പൊളിച്ച് അകത്ത് കയറിയപ്പോഴേക്കും അഭിഷോയെ കിടക്കയിൽ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ജീവനക്കാരൻ ഉടൻ തന്നെ വിവരം പ്രിൻസിപ്പലിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് ഗുൽറിഹ പോലീസ് സംഭവസ്ഥലത്തെത്തി. പരിശോധനകൾക്ക് ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി അയച്ചു.
പാലക്കാട് കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടം; നാലുവയസുകാരി മരിച്ചു
പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലു വയസ്സുകാരി മരിച്ചു. എമിലീന മരിയ മാർട്ടിൻ ആണ് മരിച്ചത്.
അപകടത്തിൽ പൊൽപ്പുളളി കൈപ്പക്കോട് സ്വദേശി എൽസി മാർട്ടിൻ, മക്കളായ എമിലീന മരിയ മാർട്ടിൻ, ആൽഫ്രഡ് പാർപ്പിൻ എന്നിവർക്കാണ് കഴിഞ്ഞ ദിവസം ഗുരുതരമായി പരിക്കേറ്റത്.
മൂവർക്കും 90 ശതമാനത്തിലധികം പൊളളലേറ്റിരുന്നു. എൽസിയുടെ മുതിർന്ന കുട്ടിയ്ക്ക് നിസാര പരിക്കുകളുണ്ട്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് ദാരുണ സംഭവം നടന്നത്.
സ്വകാര്യ ആശുപത്രിയിൽ നഴ്‌സായ എല്‍സി മക്കളുമായി പുറത്ത് പോകാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത ഉടനെയാണ് തീപിടിച്ചത്.
അപകടത്തിൽ എല്‍സിയുടെ മൂത്തമകള്‍ പത്ത് വയസുകാരി അലീനയ്ക്കും, എല്‍സിയുടെ അമ്മ ഡെയ്‌സിക്കും പരിക്കേറ്റിരുന്നു.
ഇവര്‍ ഇരുവരും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്. പൊട്ടിത്തെറി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് തീയണച്ച് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.
കാറിനുള്ളിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നും ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നും ആണ് വിവരം.
ബൈക്കിന് തീപിടിച്ചു; യുവാവ് മരിച്ചു
പത്തനംതിട്ട: ഓടിക്കൊണ്ടിരിക്കെ ബൈക്കിന് തീപിടിച്ചതിനെത്തുടർന്ന് പൊള്ളലേറ്റ ചികിത്സയിലാരുന്ന യുവാവ് മരിച്ചു. പത്തനംതിട്ട അങ്ങാടിക്കൽ തെക്ക് സ്വദേശി രാജനാണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ച വർക് ഷോപ്പിലേക്ക് പോകവേ പറക്കോട് ബ്ലോക്ക് ഓഫീസിന് സമീപത്ത് വെച്ചാണ് രാജൻ ഓടിച്ചിരുന്ന ഇരു ചക്രവാഹനത്തിന് തീപിടിച്ചത്.
അറ്റകുറ്റപ്പണികൾക്കായി ബൈക്ക് വർക്ക് ഷോപ്പിലേക്ക് കൊണ്ടുപോകുന്നതിനിടെ തിങ്കളാഴ്ച വൈകുന്നേരം മൂന്ന് മണിയോടെ ആയിരുന്നു അപകടം. അപ്രതീക്ഷിതമായി ബൈക്കിന് തീപിടിച്ചതിനാൽ രാജന് ബൈക്കിൽ നിന്ന് ഇറങ്ങാനായില്ല.
ഇതോടെ ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു. സ്ഥലത്തുണ്ടായിരുന്ന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറിനെ നേതൃത്വത്തിലുള്ള സംഘമാണ് രാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബ്ലോക്ക് പഞ്ചായത്തിന്റെ വാഹനത്തിൽ അടൂർ ജനറൽ ആശുപത്രിൽ പ്രവേശിപ്പിച്ച രാജന്റെ നില അതീവ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ നൽകാനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
Summary: Malayali doctor Abhisho David (32) from Thiruvananthapuram was found dead under mysterious circumstances in Gorakhpur, Uttar Pradesh. He was working at BRD Medical College. Investigation into the cause of death is ongoing.