കൊച്ചി: വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ചിട്ട എറണാകുളം മഹാരാജാസ് കോളേജ് കോളേജ് തുറക്കാൻ തീരുമാനം. വിദ്യാർഥി പ്രതിനിധികളുമായി നടത്തിയ യോഗത്തിലാണ് കോളേജ് നാളെ തുറക്കാൻ ധാരണയായത്. കാമ്പസിൽ അഞ്ച് സെക്യൂരിറ്റ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനും യോഗത്തിൽ തീരുമാനിച്ചു. കോളേജ് ഉടൻ തുറക്കണമെന്ന് ഇന്നലെ നടന്ന പിടിഎ യോഗം തീരുമാനിച്ചിരുന്നു.
വൈകിട്ട് ആറുമണിക്ക് ശേഷം ഗേറ്റ് പൂർണമായും അടയ്ക്കും, ഐഡി കാർഡ് നിർബന്ധമാക്കുക, സുരക്ഷാ ജീവനക്കാരുടെ എണ്ണം കൂട്ടുക എന്നിവയടക്കമുള്ള നിയന്ത്രണങ്ങൾ നടപ്പാക്കാനും യോഗം തീരുമാനിച്ചിരുന്നു. ആറു മണിക്ക് കാമ്പസിനകത്ത് പുറത്തുനിന്നുള്ളവർ എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിലാണ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്.
കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിക്ക് നേരെ ഉണ്ടായ വധശ്രമത്തിൽ ബന്ധപ്പെട്ട 15 പേർക്കെതിരെ ഇതുവരെ പൊലീസ് കേസെടുത്തിരുന്നു. 15 പേരും കെ എസ് യു, ഫ്രട്ടേണിറ്റി സംഘടനകളുടെ സജീവ പ്രവർത്തകരാണ്. വധശ്രമം ഉൾപ്പെടെ 9 വകുപ്പുകൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിയിരിക്കുന്നത്. സംഘർഷത്തിൽ കെഎസ് യു പ്രവർത്തകൻ മുഹമ്മദ് ഇജിലാൽ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് പ്രജിത് കെ ബാബു, വൈസ് പ്രസിഡന്റ് ആഷിഷ് എസ് ആനന്ദ് എന്നിവരെ പിടികൂടിയിരുന്നു.
Read Also: ഭാരത് ജോഡോ ന്യായ് യാത്രക്കിടെ സംഘർഷം; ബാരിക്കേഡ് പൊളിച്ച് പ്രവർത്തകർ