കോട്ടയം: ലൗ ജിഹാദ് പരാമർശത്തിൽ പി.സി ജോര്‍ജിനെതിരെ കേസെടുക്കില്ലെന്ന് പോലീസ്. പി സിക്കെതിരെ കേസെടുക്കണോ എന്ന കാര്യത്തിൽ പൊലീസ് നിയമപദേശം തേടിയിരുന്നു. എന്നാൽ പ്രസംഗത്തിൽ കേസെടുക്കേണ്ടതായി ഒന്നുമില്ല എന്നാണ് നിയമപദേശം ലഭിച്ചത്. പാലായിൽ നടന്ന ലഹരിവിരുദ്ധ സെമിനാറിൽ ആയിരുന്നു പിസി ജോർജ് ലൗ ജിഹാദ് പരാമർശം നടത്തിയത്.
യൂത്ത് കോൺഗ്രസ് തൊടുപുഴ നിയോജക മണ്ഡലം പ്രസിഡൻ്റ് ബിലാൽ സമദാണ് തൊടുപുഴ പൊലീസിനു പരാതി നൽകിയത്. പി സി ജോർജ് നടത്തുന്നത് കള്ള പ്രചരണം ആണെന്ന് പരാതിയിൽ പറയുന്നു. കേരളത്തിൽ ലൗ ജിഹാദ് വർദ്ധിക്കുന്നുവെന്നായിരുന്നു പി സി ജോർജ് നടത്തിയ പ്രസ്താവന.
മീനച്ചിൽ താലൂക്കിൽ മാത്രം 400 പെൺകുട്ടികളെ ലൗ ജിഹാദിലൂടെ നഷ്ടപ്പെട്ടു. 41 പേരെ മാത്രമാണ് തിരികെ കിട്ടിയത് എന്നും പി സി ജോർജ് ആരോപിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഒരു കേസ് പോലും ലൗ ജിഹാദിൻ്റെ പേരിൽ രജിസ്റ്റർ ചെയ്തിട്ടില്ല എന്ന് യൂത്ത് കോൺഗ്രസ് പരാതിയിൽ ചൂണ്ടിക്കാട്ടി.
ക്രിസ്ത്യാനികൾ 24 വയസിന് മുമ്പ് പെൺകുട്ടികളെ കല്യാണം കഴിപ്പിക്കാൻ തയ്യാറാകണം. യാഥാർത്ഥ്യം മനസിലാക്കി രക്ഷിതാക്കൾ പെരുമാറണമെന്നും പി സി ജോർജ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഈരാറ്റുപേട്ടയിൽ പിടികൂടിയ സ്ഫോടക വസ്തുക്കൾ കേരളം മുഴുവൻ കത്തിക്കാനുള്ളതുണ്ട്. അത് എവിടെ കത്തിക്കാൻ ആണെന്നും അറിയാം, പക്ഷേ പറയുന്നില്ല എന്ന് പറഞ്ഞ പി സി രാജ്യത്തിന്റെ പോക്ക് അപകടകരമായ നിലയിലാണെന്നും പറഞ്ഞു.