കലവൂർ ∙ സുഭദ്രയുടെ യാത്ര പിന്തുടർന്നു കോർത്തുശേരിയിലെത്തിയ പൊലീസ് കണ്ടത് വീട്ടുവളപ്പിൽ ഈയിടെ മൂടിയ കുഴി. സംശയത്തെത്തുടർന്നാണു കുഴിയെടുത്തയാളെ കണ്ടെത്തിയത്. Locals used to walk over the pit where Subhadra was buried
‘‘മാലിന്യം കുഴിച്ചിടാനായി കുഴിയെടുക്കാൻ ഒരു ദിവസം ആവശ്യപ്പെടുകയായിരുന്നു. മാത്യൂസിന്റെ കയ്യിൽ പരുക്കേറ്റിരുന്നതിനാലാണു കുഴിയെടുക്കാനാകാഞ്ഞതെന്നാണു പറഞ്ഞത്.
രണ്ടടിയോളം മാത്രം ആഴത്തിൽ നീളമേറിയ കുഴിയെടുത്ത ശേഷം മടങ്ങി. കൈ വയ്യാത്ത മാത്യൂസ് എങ്ങനെ കുഴിമൂടിയെന്നുമറിയില്ല’’– എന്നാണ് ഇയാൾ മൊഴി നൽകിയത്.
തുടർന്നാണു പൊലീസ് കഡാവർ നായയെ എത്തിച്ചു കുഴിയിൽ മൃതദേഹമുണ്ടെന്ന് ഉറപ്പാക്കിയത്. മാത്യൂസിന്റെ സുഹൃത്തായ ഇയാളെ മാത്യൂസിനും ശർമിളയ്ക്കും സുഭദ്രയ്ക്കുമൊപ്പം വീടിന്റെ പരിസരത്തു കണ്ടിരുന്നുവെന്ന മൊഴിയും പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളെ കസ്റ്റഡിയിലെടുത്തതായി വിവരമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
സുഭദ്രയെ അടക്കം ചെയ്ത കുഴിക്കു മുകളിലൂടെ നാട്ടുകാർ സ്ഥിരമായി നടന്നിരുന്നു. മാത്യൂസും ശർമിളയും വാടകയ്ക്കു താമസിച്ചിരുന്ന വീടിനു പിന്നിലെ മതിൽ പൊളിഞ്ഞ ഭാഗത്തു കൂടി അടുത്ത റോഡിലേക്കു പോകാനുള്ള എളുപ്പവഴിയായതിനാലാണു നാട്ടുകാർ ഇതിലൂടെ പോയിരുന്നത്.
സുഭദ്രയുടെ സുഹൃത്തുക്കളായ ദമ്പതികൾ സുഭദ്രയെ കൊന്നുകുഴിച്ചു മൂടിയെന്നാണ് പ്രാഥമിക നിഗമനം. കലവൂർ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസും ഭാര്യ ശർമ്മിളയും ചേർന്ന് സ്വർണത്തിനായി നടത്തിയ കൊലപാതകമാകാം എന്നും പൊലീസ് സംശയിക്കുന്നു. എന്നാൽ, ഒളിവിൽ പോയ ഇരുവരെയും കണ്ടെത്തിയാൽ മാത്രമേ കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവരൂ. മാത്യൂസും ശർമ്മിളയും കേരളം വിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് തള്ളിക്കളയുന്നില്ല.
വർഷങ്ങളായി കൊല്ലപ്പെട്ട സുഭദ്രയുടെ സുഹൃത്തുക്കളാണ് മാത്യൂസും ശർമ്മിളയും. നാലു വർഷം മുമ്പ് ഇരുവരും തമ്മിലുള്ള വിവാഹത്തിന് മുൻകൈ എടുത്തതും സുഭദ്രയായിരുന്നു. ശർമ്മിളയുടെ ബന്ധുവെന്നാണ് മാത്യൂസിന്റെ കുടുംബാംഗങ്ങളോട് സുഭദ്ര പറഞ്ഞിരുന്നത്.
വിവാഹ സമയത്താണ് മാത്യൂസിന്റെ മാതാപിതാക്കൾ ആദ്യമായി സുഭദ്രയെ കാണുന്നത്. തന്റെ ആന്റിയാണെന്നു പറഞ്ഞാണു ശർമിള സുഭദ്രയെ പരിചയപ്പെടുത്തിയത്. കർണാടകയിലെ ഉഡുപ്പി സ്വദേശിയായ ശർമിള എറണാകുളത്തെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു. സന്യാസിനിയായ മകൾ വഴിയാണ് ഈ ആലോചന എത്തിയതെന്നും മാത്യൂസിന്റെ മാതാപിതാക്കൾ പറയുന്നു.
തുടർന്ന് മാത്യൂസിന്റെ ബന്ധുക്കൾ ഉഡുപ്പിയിൽ ശർമിളയുടെ ബന്ധുവീടുകളിൽ പോയിരുന്നു. സുഭദ്രയും ഒപ്പമുണ്ടായിരുന്നു. ഭാഷ അറിയാത്തതിനാൽ സുഭദ്രയാണ് അവരോടെല്ലാം സംസാരിച്ചത്.
കാട്ടൂർ സെന്റ് മൈക്കിൾസ് പള്ളിയിൽ വച്ചായിരുന്നു വിവാഹം. ചടങ്ങിൽ ശർമിളയുടെ ബന്ധുവായി സുഭദ്ര മാത്രമാണു പങ്കെടുത്തത്. വിവാഹശേഷം മാത്യൂസിന്റെ കുടുംബവീട്ടിലാണു ദമ്പതികൾ ഏതാനും മാസം താമസിച്ചത്. സുഭദ്ര ഇടയ്ക്കിടെ ശർമിളയെ കാണാൻ വരാറുണ്ടായിരുന്നെന്നും മാത്യൂസിന്റെ കുടുംബം വ്യക്തമാക്കുന്നു.
കൊച്ചി സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയതു സ്വർണാഭരണങ്ങൾ കൈക്കലാക്കാനായിരുന്നെന്നു സൂചന. സ്ഥിരമായി സ്വർണാഭരണങ്ങൾ ധരിക്കാറുള്ള സുഭദ്രയുടെ മൃതദേഹത്തിൽ പക്ഷേ, ആഭരണങ്ങൾ ഇല്ലായിരുന്നു.
മാത്യൂസും ശർമിളയും ആലപ്പുഴയിലെയും ഉഡുപ്പിയിലെയും സ്ഥാപനങ്ങളിൽ സ്വർണം പണയം വച്ചെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഉഡുപ്പിയിൽ ശർമിളയെന്നു സംശയിക്കുന്ന സ്ത്രീ ഒറ്റയ്ക്കാണു സ്വർണം പണയം വയ്ക്കാനെത്തിയത്. ആലപ്പുഴ നഗരത്തിലെ ഒരു ജ്വല്ലറിയിലും ശർമിള തനിച്ചെത്തി സ്വർണം പണയംവച്ചതിന്റെ തെളിവുകൾ പൊലീസിനു ലഭിച്ചു.