തിരുവനന്തപുരം: ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാടുകൾ മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ. വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്.
വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് 2019ലാണ് ശ്രീധന്യ സിവില്‍ സര്‍വീസ് നേടിയെടുത്തത്. ഡിസംബറില്‍ രജിസ്‌ട്രേഷന്‍ ഐജിയായതോടെ രജിസ്റ്റര്‍ വിവാഹം മതിയെന്ന തീരുമാനത്തിലുമെത്തി. ഹൈക്കോടതി അസിസ്റ്റന്റായ വരന്‍ ഗായക് ആര്‍ ചന്ദും ഇതിന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് ലളിത വിവാഹം ഗംഭീരമായി.
സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമായിരുന്നു വിവാഹം. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം വീട്ടില്‍ വിവാഹം നടത്താമെന്ന് അറിയുന്നവര്‍ കുറവാണ്. ഇതുള്‍പ്പെടെ റജിസ്‌ട്രേഷന്‍ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ശ്രീധന്യ പറഞ്ഞു. ശ്രീധന്യയുടെ തിരുവനന്തപുരം കുമാരപുരത്തെ വീട്ടില്‍ ഇന്നലെയായിരുന്നു വിവാഹം.
1000 രൂപ അധികഫീസ് നല്‍കിയാല്‍ വീട്ടില്‍ വിവാഹം നടത്താമെന്നാണു വ്യവസ്ഥ. കേക്ക് മുറിച്ച് ദമ്പതികള്‍ മധുരം പങ്കിട്ടു. ആദിവാസി വിഭാഗത്തില്‍നിന്ന് ഐഎഎസ് നേടിയ ആദ്യ വനിതയാണ് വയനാട് സ്വദേശിനി ശ്രീധന്യ. 2019ല്‍ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 410-ാം റാങ്കാണ് ശ്രീധന്യ നേടിയത്.