മൂന്ന് വർഷമായിട്ടും കെപിസിസിക്ക് ട്രഷറർ ഇല്ലാത്തത് മുതലാക്കി ഫണ്ട് പിരിവിലും കരുണാകരൻ സ്മാരക നിർമ്മാണത്തിലും ക്രമക്കേട് നടക്കുന്നതായി ആരോപണം.
സ്മാരകത്തിനായി മൂന്ന് വട്ടം തറക്കല്ല് ഇട്ടിട്ടും കെട്ടിടം ഉയരാത്തതിന് പിന്നിൽ വൻ സാമ്പത്തിക തിരിമറി നടന്നിരിക്കാമെന്നാണ് അണികളുടെ ആരോപണം.
2022 ഡിസംബർ 20നാണ് കെപിസിസി ട്രഷററായിരുന്ന വി പ്രതാപചന്ദ്രൻ മരിച്ചത്. കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റും മുൻ ധനമന്ത്രിയുമായിരുന്ന എസ് വരദരാജൻ നായരുടെ മകനായിരുന്നു വി പ്രതാപചന്ദ്രൻ.
കെപിസിസിയുടെ ഫണ്ടുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഉണ്ടായ പ്രചാരണം പ്രതാപചന്ദ്രന് അപകീർത്തിയും മാനസിക ആഘാതവും ഉണ്ടാക്കിയെന്നാണ് മക്കൾ ഡിജിപിക്ക് നല്കിയ പരാതിയിൽ പറഞ്ഞിരുന്നത്.
പിന്നീട് കുടുംബം പരാതി പിൻവലിച്ചെങ്കിലും ഇതിന് ശേഷം ട്രഷററുടെ ചുമതല ആർക്കും നൽകിയിട്ടുമില്ല.
2022ൽ കോൺഗ്രസിൻ്റെ 138-ആം വാർഷികം പ്രമാണിച്ച് 138 രൂപ ചലഞ്ച് എന്നൊരു ഫണ്ട് പിരിവ് പരിപാടി കെപിസിസി നടത്തിയിരുന്നു. അതിന് മുമ്പ് 137 രൂപ ചലഞ്ചും നടത്തി.
ഈ രണ്ട് പരിപാടികളിലൂടെ എത്ര രൂപ പിരിച്ചെന്നോ, എവിടെ സൂക്ഷിച്ചെന്നോ ഇതുവരെ ആർത്തും അറിയില്ല.
പാർട്ടി ഫോറത്തിലൊന്നും അറിയിച്ചതായി മുതിർന്ന നേതാക്കൾക്കു പോലും അറിവില്ല. ഇതിൻ്റെ വിനിയോഗത്തെക്കുറിച്ച് നേതാക്കൾക്ക് ആർക്കും വലിയ പിടിപാടില്ലെന്നാണ് പുറത്തു വരുന്ന വിവരം.
കേരളത്തിൽ കോൺഗ്രസ് കെട്ടിപ്പെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ കരുണാകരൻ വിടവാങ്ങിയിട്ട് 15 വർഷം കഴിഞ്ഞിട്ടും അദ്ദേഹത്തിൻ്റെ പേരിൽ ഒരു സ്മാരകമില്ല.
പിരിവും തറക്കല്ല് ഇടീലും മുറപോലെ നടന്നിട്ടും ഒരു ഇഷ്ടിക പോലും വെച്ച് നിർമ്മാണം തുടങ്ങാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
സ്മാരകത്തിനായി എത്ര പിരിച്ചെന്ന് ഇതുവരെ കെപിസിസിയുടെ മുന്നിൽ കണക്ക് വെച്ചിട്ടില്ലെന്നതാണ് മറ്റൊരു വസ്തുത.
ഒരുജില്ലയിൽനിന്ന് 50 ലക്ഷം രൂപവീതം, ഏഴുകോടി രൂപ കഴിഞ്ഞ വർഷം ജൂലായ് 30 ന് മുമ്പായി പിരിച്ച് കരുണാകരൻ ഫൗണ്ടേഷന് നൽകണമെന്ന് പറഞ്ഞാണ് കേരളമൊട്ടാകെ വ്യാപക പിരിവ് നടത്തിയത്.
ഇങ്ങനെ മാസാമാസം പിരിച്ചിട്ടും സ്മാരകം ഉയരാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ‘ജബ ജബാ’ എന്നാണ് മറുപടിയെന്നാണ് ഒരു മുതിർന്ന കോൺഗ്രസ് നേതാവ് പറഞ്ഞത്.
കരുണാകരൻ ഫൗണ്ടേഷന്റെ ഭാരവാഹിത്വത്തിൽ നിന്ന് പത്മജ വേണുഗോപാലിനെ ഒഴിവാക്കി. അതിനു പകരം വർക്കിങ് ചെയർമാനായി കെ മുരളീധരനെ ചുമതല ഏല്പിച്ചിരുന്നു.
സ്മാരകത്തിന്റെ നിർമാണം വേഗത്തിൽ തുടങ്ങുകയെന്നത് കോൺഗ്രസ് പ്രവർത്തകരുടെ ഉത്തരവാദിത്വമായി ഏറ്റെടുക്കണം എന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ജൂണിൽ ചേർന്ന കെപിസിസി യോഗത്തിൽ തീരുമാനം എടുത്തിരുന്നു.
ഇതിന്റെ ഭാഗമായാണ് നിർമാണത്തിനുള്ള പണം കണ്ടെത്താൻ പ്രവർത്തകരോട് വിഹിതം ചോദിക്കാനും തീരുമാനിച്ചിരുന്നു.
ഈ ആഹ്വാനവും പിരിവ് മഹാമഹവും കഴിഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞു. സ്മാരകം ഇപ്പോഴും കെപിസിസി ഓഫീസിലെ മിനിറ്റ്സ് ബുക്കിൽ ഒതുങ്ങി നിൽക്കുന്നു.
പിരിച്ച ഫണ്ട് അടിച്ചുമാറ്റിയോ അതോ ആവിയായിപ്പോയോ എന്നാരും അന്വേഷിക്കുന്നുമില്ല, ഫണ്ട് പിരിവ് സംബന്ധിച്ച കാര്യങ്ങൾ അവതരിപ്പിക്കാൻ കെപിസിസിക്ക് ആണെങഅകിൽ താൽപര്യവുമില്ല.