കോഴിക്കോട്: ഊട്ടിയിൽ വിനോദയാത്രയ്‌ക്കെത്തിയ വിദ്യാർഥി മരം തലയിൽ വീണു മരിച്ചു. കോഴിക്കോട് കുറ്റ്യാടി മൊകേരി കോവുക്കുന്നിലെ ഒന്തംപറമ്പത്ത് പ്രസീദിന്റെയും രേഖയുടെയും മകൻ ആദിദേവ് (15) ആണ് മരിച്ചത്.
കോഴിക്കോട് നിന്നും കുടുംബത്തോടൊപ്പം വിനോദയാത്രക്കെത്തിയപ്പോഴാണ് അപകടമുണ്ടായത്. പതിനാലു പേരടങ്ങിയ സംഘമാണ് ഊട്ടിയിൽ എത്തിയത്.
ഊട്ടി- ഗൂഡല്ലൂർ ദേശീയപാതയിലെ വിനോദസഞ്ചാരകേന്ദ്രത്തിൽ വെച്ചാണ് സംഭവം. ഏറെ മരങ്ങളുള്ള സ്ഥലമായ ഗൂഡല്ലൂരിലേക്കുള്ള റോഡിലൂടെ നടക്കുന്നതിനിടെ ആദിദേവിന്‍റെ തലയിൽ മരം വീഴുകയായിരുന്നു. ആദിദേവ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. പൊലീസും വനംവകുപ്പും സ്ഥലത്തെത്തി.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ഊട്ടി സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. വട്ടോളി സംസ്കൃതം ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ആദിദേവ്. അച്ഛൻ പ്രസീദ് കൺസ്യൂമർ ഫെഡിൽ നീതി മെഡിക്കൽസ് വെയർഹൗസ് മാനേജറാണ്.
ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറിൽ കുടുങ്ങി; തൊഴിലാളിയുടെ കൈ അറ്റുപോയി
കോഴിക്കോട്: ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനിടെ ലോഹക്കയറില്‍ കുടുങ്ങി അതിഥി തൊഴിലാളിയുടെ കൈ അറ്റു പോയി. ചാലിയം ഫിഷ് ലാന്റിംഗ് സെന്ററിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസം രാത്രി 11.30 ഓടെയാണ് സംഭവം.
കരുവന്‍തിരുത്തി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിലെ തൊഴിലാളിയുടെ കൈ ആണ് അറ്റുപോയത്. ബോട്ട് കരയ്ക്കടുപ്പിക്കുന്നതിനായി മോട്ടോര്‍ വിഞ്ച് പ്രവര്‍ത്തിക്കുന്നതിനിടയില്‍ കരയുമായി ബന്ധിപ്പിച്ച ലോഹക്കയറില്‍ തൊഴിലാളിയുടെ കൈ കുടുങ്ങുകയായിരുന്നു.
തുടർന്ന് വലതു കൈയ്യുടെ എല്ല് പൊട്ടുകയും ഇടത് കൈ തോളിന് താഴെയായി അറ്റ് പോവുകയും ചെയ്തു. വലത് വാരിയെല്ലിന്റെ ഭാഗം കയറിന്റെ ഇടയില്‍ കുടുങ്ങിയതിനാല്‍ തൊഴിലാളിക്ക് ശക്തമായ ശ്വാസ തടസ്സവും അനുഭവപ്പെട്ടു.
ഇയാളെ ഉടന്‍ തന്നെ ചെറുവണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.