ഷിംജിത പകര്‍ത്തിയത് ഏഴു വീഡിയോകള്‍; അസ്വാഭാവികമായി എന്തെങ്കിലും നടന്നതിന് തെളിവില്ല, ദീപക് മരിച്ചത് മനംനൊന്ത്; റിമാന്‍ഡ് റിപ്പോര്‍ട്ട്
കോഴിക്കോട്: സ്വകാര്യ ബസിൽ ലൈംഗികാതിക്രമം നടന്നുവെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഷിംജിത മുസ്തഫയുടെ പൊലീസ് റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു.
ബസിനുള്ളിൽ ഷിംജിത ഏഴ് വീഡിയോകൾ ചിത്രീകരിച്ചെങ്കിലും അസ്വാഭാവികമായ ഏതെങ്കിലും സംഭവം നടന്നതായി തെളിയിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
വീഡിയോകൾ വൈറലാകണമെന്ന ഉദ്ദേശത്തോടെയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതെന്നും, ഇതുമായി ബന്ധപ്പെട്ട് ഷിംജിത പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതിയൊന്നും നൽകിയിട്ടില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ അപമാനവും മാനസിക സമ്മർദവും അനുഭവിച്ച ദീപക് ജീവനൊടുക്കുകയായിരുന്നുവെന്നും പൊലീസ് ചൂണ്ടിക്കാട്ടുന്നു.
ഷിംജിതയുടെ മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ദീപക് ബസിൽ കയറിയ നിമിഷം മുതൽ ഉള്ള ദൃശ്യങ്ങളാണ് ചിത്രീകരിച്ചതെന്നാണ് അന്വേഷണത്തിൽ വ്യക്തമായത്.
ഫോൺ ശാസ്ത്രീയ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് എഡിറ്റ് ചെയ്ത ദൃശ്യങ്ങളാണെന്നും, എഡിറ്റിംഗിന് മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്നതും പൊലീസ് പരിശോധിച്ചുവരികയാണ്. ഡിലീറ്റ് ചെയ്ത വീഡിയോകൾ വീണ്ടെടുക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ചോദ്യം ചെയ്യലിൽ ബസിൽ വെച്ച് ലൈംഗികാതിക്രമം ഉണ്ടായതായി ഷിംജിത ആവർത്തിച്ച് പറയുന്നുണ്ടെങ്കിലും, അത് സാധൂകരിക്കുന്ന തെളിവുകൾ ഇതുവരെ ലഭിച്ചിട്ടില്ല.
സംഭവമുണ്ടായതായി പറയുന്ന പയ്യന്നൂർ റൂട്ടിൽ സർവീസ് നടത്തുന്ന ‘അൽ അമീൻ’ എന്ന സ്വകാര്യ ബസിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.
ഇതിൽ അസ്വാഭാവികമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് പ്രാഥമിക വിവരം.
ബസിലെ ജീവനക്കാരെയും യാത്രക്കാരെയും കണ്ടെത്തി വിശദമായി മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് അന്വേഷണസംഘം.
അറസ്റ്റിലായ ഷിംജിത മുസ്തഫയെ കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഷിംജിത സമർപ്പിച്ച ജാമ്യഹർജി കുന്ദമംഗലം കോടതി ശനിയാഴ്ച പരിഗണിക്കും.
English Summary
The police remand report in the Kozhikode suicide case reveals that no evidence of sexual harassment was found in the private bus where videos were recorded and shared on social media. The accused, Shimjitha Mustafa, had filmed seven videos allegedly to make them go viral. Police say the victim, Deepak, died by suicide due to humiliation after the videos spread online. Edited videos were shared, and further investigation is underway, including forensic examination of the accused’s phone and CCTV footage from the bus.
kozhikode-bus-video-case-police-remand-report-no-evidence
Kozhikode News, Social Media Misuse, Bus Video Case, Police Investigation, Suicide Case, Kerala Crime News, Shimjitha Mustafa, Cyber Crime









