സ്വകാര്യമേഖല കേന്ദ്രീകരിച്ച് കൊച്ചി സിറ്റി പോലീസിന്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ പദ്ധതി നടപ്പാക്കാനൊരുങ്ങുന്നു.
ഇനിമുതൽ ജോലി വേണമെങ്കിൽ മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന് കരാർ ഒപ്പിടണം. ഇടയ്ക്ക് മിന്നൽ പരിശോധനയുണ്ടാകും. പരിശോധനയിൽ കുടുങ്ങിയാൽ പണിപോകും.(Kochi City Police with a cool project focusing on the private sector to reduce drug use)
പോളിസി ഫോർ പ്രിവെൻഷൻ ഓഫ് ഡ്രഗ് അബ്യൂസ് (പി.ഒ.ഡി.എ.) എന്നപേരിൽ തയ്യാറാക്കിയിരിക്കുന്ന കരട് നയമനുസരിച്ച് ജോലിയിൽ പ്രവേശിക്കുന്നസമയത്ത് ഓരോജീവനക്കാരനും മയക്കുമരുന്ന് ഉപയോഗിക്കില്ലെന്ന കരാർ ഒപ്പിടണം.
കൊച്ചിയിൽ തുടങ്ങുന്ന പദ്ധതി വിജയകരമായാൽ സംസ്ഥാനത്തിന്റെ മറ്റുഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് നീക്കം.
പോലീസ് കമ്മിഷണർ എസ്. ശ്യാംസുന്ദർ ഐ.ടി. കമ്പനികളുടെ കൂട്ടായ്മയായ ജി ടെക്കുമായി ഉൾപ്പെടെ കൂടിക്കാഴ്ച നടത്തിയശേഷമാണ് പദ്ധതി ആസൂത്രണംചെയ്തത്. തുടർനടപടികൾക്കായി നയത്തിന്റെ കരട് കമ്പനികൾക്ക് അയച്ചിട്ടുണ്ട്.
ഐ.ടി. കമ്പനികളിൽനിന്നും തുടക്കം കുറയ്ക്കാനാണ് നീക്കം. സ്ഥാപനഉടമ ആവശ്യപ്പെടുന്ന സമയത്ത് പരിശോധനയ്ക്കു ഹാജരാകണം. മയക്കുമരുന്ന് ഉപയോഗം തെളിഞ്ഞാൽ പിരിച്ചുവിടാൻ തൊഴിലുടമയ്ക്ക് അധികാരമുണ്ടാകും. രക്തം, മൂത്രം, മുടി എന്നിവയാണ് പരിശോധിക്കുക.
പദ്ധതി സംബന്ധിച്ച് ഐ.ടി. സ്ഥാപനങ്ങൾ ഉൾപ്പെടെ വിവിധ വാണിജ്യ, വ്യവസായമേഖല പ്രതിനിധികളുമായി ചർച്ച നടത്തിയതായും എല്ലാവരും സഹകരണം വാഗ്ദാനം ചെയ്തതായും കമ്മിഷണർ പറഞ്ഞു.