കൊച്ചി: ഒമാനിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ ഒഴുകുന്നതായി റിപ്പോർട്ട്. മലയാളികൾ നിയന്ത്രിക്കുന്ന റാക്കറ്റിന് രാസലഹരി കൈമാറുന്നത് ഒമാൻ പൗരനെന്നാണ് വിവരം.
പൊലീസിന്റെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുകൾക്ക് പിന്നാലെ കേന്ദ്ര ഏജൻസികളും അന്വേഷണ സംഘത്തിൽ നിന്ന് വിവരം ശേഖരിച്ചു. വിദേശബന്ധം സ്ഥിരീകരിച്ചതോടെ കേസ് കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോrട്ട്.
പശ്ചിമകൊച്ചി,ആലുവ എന്നിവിടങ്ങളിൽ 400ലധികം ഗ്രാം എം.ഡി.എം.എ.എ പിടികൂടിയ അഞ്ച് കേസുകളിലെ തുടരന്വേഷണത്തിലാണ് ഒമാൻ ബന്ധത്തെ പറ്റി വിവരം ലഭിച്ചത്.
അവിടെ ലഹരി ഇടപാടിന് ചുക്കാൻപിടിച്ച മലപ്പുറം സ്വദേശിയെ അറസ്റ്റുചെയ്‌തതോടെ മയക്കുമരുന്ന് സംഘം പൊലീസിന്റെ വലയിലായി.
ഒമാനിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരനായ മലപ്പുറം നെടിയിരിപ്പ് സ്വദേശി ആഷിഖാണ് (27) ഇടപാടുകൾ നിയന്ത്രിച്ചിരുന്നത്. കഴിഞ്ഞദിവസം നാട്ടിലെത്തിയ ഇയാളെ വീടുവളഞ്ഞാണ് പോലീസ് അറസ്റ്റുചെയ്തത്.
കേസിൽ വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശി മാഗി ആഷ്ന,മട്ടാഞ്ചേരി സ്വദേശി ഇസ്‌മായിൽ സേഠ് എന്നിവർ നേരത്തെ തന്നെ പിടിയിലായിരുന്നു. ഇവരാണ് വിമാനത്തിൽ ഇവിടേക്ക് ലഹരി എത്തിച്ചിരുന്നത്.
ജോലിക്കായി ഒമാനിലെത്തിയ മാഗി ആഷ് ന സംഘത്തിന്റെ കൂടെക്കൂടി ലഹരിക്കടത്തുകാരിയായി. ഇസ്‌മായിൽ സേഠാണ് കൊച്ചിയിലെ ലഹരി ഇടപാടുകൾക്ക് നേതൃത്വം നൽകുന്നത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം പത്തായി.
ജനുവരി അവസാനമാണ് 443.16 ഗ്രാം എം.ഡി.എം.എയും 6.8ഗ്രാം കഞ്ചാവും 9.41 ഗ്രാം ഹാഷിഷ് ഓയിലും 4.64 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമടക്കം കോടികൾ വിലമതിക്കുന്ന മയക്കുമരുന്നുകളുമായി സംഘം പിടിയിലായത്. മഹാരാഷ്ട്ര പൂനെ സ്വദേശിനി ആയിഷ ഗഫാർസെയ്ത് (39),ലിവിംഗ് ടുഗെതർ പങ്കാളി മട്ടാഞ്ചേരി സ്വദേശി റിഫാസ് റഫീക്ക് (27),മട്ടാഞ്ചേരി സ്വദേശികളായ സജീർ (28),അദിനാൻ സവാദ് (22),ഷഞ്ജൽ (34),മുഹമ്മദ് അജ്മൽ (28),പള്ളുരുത്തിവെളി സ്വദേശി ബാദുഷ (29) എന്നിവരാണ് അറസ്റ്റിലായത്.
ഡി.സി.പി അശ്വതി ജിജി,മട്ടാഞ്ചേരി അസി.കമ്മിഷണർ ഉമേഷ് ഗോയൽ,നാർകോട്ടിക് സെൽ അസി.കമ്മിഷണർ കെ.എ. അബ്ദുൾ സലാം,മട്ടാഞ്ചേരി എസ്.എച്ച്.ഒ കെ.എ.ഷിബിൻ എന്നിവരുടെ നിർദ്ദേശാനുസരണം എസ്.ഐമാരായ ജിമ്മി ജോസ്,മിഥുൻ അശോക്,എസ്.സി.പി.ഒമാരായ എഡ്വിൻ റോസ്,ധനീഷ്,അനീഷ്, സി.പി.ഒ ബേബിലാൽ എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.