തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം കനക്കുന്നു. ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മരം വീണ് വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് പത്തു വീടുകൾ കൂടി തകർന്നു. വിവിധ നദീ തീരങ്ങളിൽ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകി. കരിപ്പൂർ വിമാനത്താവളത്തിൻറെ ചുറ്റുമതിൽ ഭാഗം കനത്ത മഴയിൽ തകർന്നു.
സംസ്ഥാനത്തെ വടക്കൻ ജില്ലകളിലാണ് ശക്തമായ കാറ്റും മഴയും വ്യാപകനാശനഷ്ടമാണുണ്ടാക്കിയത്. കോഴിക്കോടും കണ്ണൂരും പാലക്കാടും മലപ്പുറത്തുമായി വിവിധയിടങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വീടുകൾ തകർന്നു.
കഴിഞ്ഞ വർഷം ഉരുൾപൊട്ടലുണ്ടായ വിലങ്ങാട് പുഴയിൽ ഇന്നലെ മലവെള്ളപ്പാച്ചിലുണ്ടായി. ഇന്ന് കണ്ണൂരിലും കാസർകോട്ടും റെഡ് അലർട്ടും മറ്റെല്ലാ വടക്കൻ ജില്ലകളിലും ഓറഞ്ച് അലർട്ടുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയും ഇന്ന് രാവിലെയും ഇടവിട്ട് ശക്തമായ മഴയും കാറ്റും വ്യാപക നാശനഷ്ടമാണ് വടക്കൻ ജില്ലകളിലുണ്ടാക്കിയത്.
ഇടുക്കി ചപ്പാത്ത് ഹെവൻ വാലിയിൽ കൂറ്റൻ പാറക്കല്ല് ഇടിഞ്ഞുവീണ് വീട് തകർന്നിട്ടുണ്ട്. പാറക്കൽ പുഷ്പം ഹൃദയരാജിൻറെ വീടാണ് തകർന്നത്. പുഷപവും കുടുംബവവും അത്ഭുതകരമായി രക്ഷപ്പെട്ടു. പാലക്കാട് മരുത റോഡിൽ മരംവീണ് വീട് ഭാഗീകമായി തർന്നു. കാളിപ്പാറ കരുമ്മൻകാട്ടിൽ അഷ്റഫ് അലിയുടെ വീടാണ് തകർന്നത്. ആളപ്പായമില്ല.
കോഴിക്കോട് പെരുമണ്ണ പാറക്കോട്ട് താഴത്ത് കനത്ത മഴയിൽ വീട് മുഴുവൻ തകർന്ന് വീണു. ഇടവന മീത്തൽ അബ്ദുൾ ലത്തീഫിൻറെ വീടാണ് ഇടിഞ്ഞ് വീണത്. ഓരോ ഭാഗങ്ങളായി ഇടിഞ്ഞ് വീഴുന്ന ശബ്ദം കേട്ട് അകത്തുള്ളവർ ഓടി മാറിയതിനാൽ വലിയ അപകടമാണ് ഒഴിവായത്.
കൊയിലാണ്ടിയിൽ മരം വീണ് രണ്ട് വീടുകൾ ഭാഗികമായി തകർന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഉരുൾപൊട്ടൽ വൻനാശം വിതച്ച വിലങ്ങാട് പുഴയിൽ മലവെള്ളപ്പാച്ചിലുണ്ടായത് ആളുകളിൽ പരിഭ്രാന്തി പരത്തി.
വിലങ്ങാടിനടുത്തെ വനമേഖലയിൽ ഇപ്പോഴും കനത്ത മഴ പെയ്യുകയാണ്. വിലങ്ങാട് പുഴയുടെ ഭാഗമായ വാണിമേൽപ്പുഴയിലും ജലനിരപ്പ് കൂടി. കോരപ്പുഴ, പൂനൂർ പുഴ എന്നിവ പലയിടങ്ങളിലായി കര കവിഞ്ഞൊഴുകുന്നതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്.
വെള്ളം തുറന്ന് വിടാനായി കക്കയം ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ടുള്ള കണ്ണൂരിൽ ഇടവിട്ട് കനത്ത മഴ തുടരുകയാണ്. മട്ടന്നൂർ റോഡിൽ വലിയന്നൂർ, ചതുര കിണർ മേഖലകളിൽ ഇന്ന് രാവിലെ ശക്തമായ കാറ്റ് വീശി വ്യാപക നാശനഷ്ടമുണ്ടായി.
നിരവധി മരങ്ങൾ കടപുഴകി വീണു. വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇവിടെ ലോട്ടറി കട തലകീഴായി മറിഞ്ഞ് ലോട്ടറി വില്പനക്കാരന് പരിക്കേറ്റിട്ടുണ്ട്.
അഗ്നിശമനശേന എത്തി മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. കൊട്ടിയൂർ തില്ലങ്കേരിയിൽ കനത്ത മഴയിൽ വീട് ഭാഗികമായി തകർന്നിട്ടുണ്ട്. പട്ടറപ്പറമ്പിൽ സ്വദേശി ഭാർഗവിയുടെ വീടാണ് തകർന്നത്. ആളപായമില്ല.
എറണാകുളം വൈപ്പിൻ മുരിക്കുംപാടത്ത് ശക്തമായ കാറ്റിൽ മരം വീണ് ഒരാൾക്ക് പരിക്കേറ്റിരുന്നു. തൊഴിലുറപ്പ് ജോലിക്കായി എത്തിയ ഷെൽബി ഷാജിയുടെ മുകളിലേക്കാണ് മരം വീണത്.
പിറവത്ത് ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടമുണ്ടായിട്ടുണ്ട്. മെഡിക്കൽ ഷോപ്പിലെ മരുന്നുകളും മറ്റും ശക്തമായ കാറ്റിൽ താഴേക്ക് വീണു.
കുട്ടനാട്ടിലെ പുളിങ്കുന്നിൽ വിവിധയിടങ്ങളിൽ വെളളം കയറിയിട്ടുണ്ട്. ഇവിടെ മാവേലി സ്റ്റോർ വെള്ളത്തിൽ മുങ്ങി. മാവേലി സ്റ്റോറിലെ സാധനങ്ങൾ ഭാഗീകമായി നശിച്ചു.
തൊട്ടടുത്തുളള കൃഷിഭവൻ, മൃഗാശുപത്രി എന്നിവിടങ്ങളിലും വെള്ളം കയറി പത്തനംതിട്ട റാന്നിയിൽ ശക്തമായി കാറ്റ് വീശിയിരുന്നു. ബൈപ്പാസ് ഉൾപ്പെടെയുളള ഭാഗങ്ങളിലാണ് ശക്തമായ കാറ്റ് വീശിയടിച്ചത്.
പാലക്കാട് മലയോര മേഖലയിലും ശക്തമായ മഴ തുടരുകയാണ് പാലക്കാട് മൂലത്തറ റെഗുലേറ്ററിൻറെ രണ്ടുഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർപുഴയിൽ ജലനിരപ്പ് ഉയരുകയാണ്.
ഇതോടെ പുഴയുടെ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. നദിയുടെ വൃഷ്ടിപ്രദേശത്തു ശക്തമായ മഴ തുടരുന്നതിനാൽ കാഞ്ഞിരപ്പുഴ ഡാമിൻറെ ഷട്ടർ തുറക്കുമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
പാലക്കാട് മരുത റോഡിൽ മരം വീണ് വീട് ഭാഗികമായി തക4ന്നിട്ടുണ്ട്. കാളിപ്പാറ കരുമ്മൻകാട്ടിൽ അഷറഫ് അലിയുടെ വീടാണ് പൂർണമായും തകർന്നത്.
കരിപ്പൂരിൽ വിമാനത്താവളത്തിൻറെ ചുറ്റുമതിൽ തകർന്ന് കൂറ്റൻ പാറ പതിച്ച് കുടിവെള്ള ടാങ്ക് തകർത്തു. റൺവേയുടെ കിഴക്ക് വശത്തായാണ് അപകടം നടന്നത്. അപകട ഭീഷണിയെ തുടർന്ന് മാറി താമസിച്ചിരുന്നതിനാൽ വലിയ അപകടമാണ് വഴി മാറിയത്.
കോട്ടയം, പാലക്കാട്, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴക്കെടുതി രൂക്ഷമാണ്. മീനച്ചിൽ, മണിമല ആറുകൾ കരകവിഞ്ഞതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
കോട്ടയം ജില്ലയിൽ 15 ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 62 കുടുംബങ്ങളിലായി 181 പേർ ക്യാമ്പിലുണ്ട്. അയ്മനം പഞ്ചായത്തിലെ കരീംമഠം വേഴപ്പറമ്പ് പാടശേഖരത്തിൽ മടവീണിട്ടുണ്ട്. രണ്ടാം കൃഷി ഇറക്കാൻ ഒരുക്കങ്ങൾ പൂർത്തിയായ പാടത്താണ് ഇന്നലെ മട വീണത്.