ചെന്നൈ: ലോക്‌സഭാ മണ്ഡല പുനർനിർണയത്തിനെതിരെ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചെന്നൈയിലെത്തി.
നാളെയാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ചെന്നൈ സമ്മേളനം. കേന്ദ്ര സർക്കാരിൻ്റെ പുതിയ നീക്കത്തിനെതിരെ ഒന്നിച്ച് നീങ്ങാനുള്ള സ്റ്റാലിൻറെ ക്ഷണം സ്വീകരിച്ചാണ് പിണറായി വിജയൻ ചെന്നൈയിലെത്തിയത്.
തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജന്റെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെന്നൈയിൽ സ്വീകരിച്ചത്.
കേന്ദ്രത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാൻ പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകിയിരുന്നു. മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന എം കെ സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം. അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രമാകണമെന്നാണ് പിണറായി വിജയൻ പ്രസ്‌താവനയിൽ അറിയിച്ചത.
അതേസമയം എംകെ സ്റ്റാലിന്റെ ഇടപെടൽ തെക്കേ ഇന്ത്യ കേന്ദ്രീകരിച്ചുള്ള നീക്കമാണെന്ന വിലയിരുത്തലിലാണ് എഐസിസി.
ഈ യോഗത്തിന് ക്ഷണം ലഭിച്ച രേവന്ത് റെഡ്‌ഡിയും ഡി.കെ ശിവകുമാറും ഹൈക്കമാൻഡ് തീരുമാനം കാക്കുകയാണ്. ബിഹാർ തെരഞ്ഞെടുപ്പ് വരാനിരിക്കെ, കോൺഗ്രസ് വടക്കേ ഇന്ത്യക്കെതിരെന്ന പ്രചാരണം ബിജെപി ഉയർത്താനുള്ള സാഹചര്യം കൂടി കണക്കിലെടുത്താകും എഐസിസി തീരുമാനമെന്ന് ഹൈക്കമാൻഡ് വൃത്തങ്ങൾ പറഞ്ഞു.
ഡൽഹി തെരഞ്ഞെടുപ്പോടെ ഇന്ത്യ സഖ്യത്തിൽ വിള്ളൽ വീണിരുന്നു. ഈ പശ്ചാത്തലത്തിൽ പ്രതിപക്ഷ നിരയെ ഒന്നിപ്പിക്കാനുള്ള സ്റ്റാലിന്റെ നീക്കങ്ങൾ ഡൽഹിയിലെ പാർട്ടി നേതൃത്വങ്ങൾ കൗതുകത്തോടെയാണ് നിരീക്ഷിക്കുന്നത്. എന്നാൽ സ്റ്റാലിന്റെ നീക്കങ്ങൾ പ്രാദേശിക തലത്തിൽ ഒതുങ്ങും എന്നാണ് എഐസിസി വിലയിരുത്തുന്നത്.
തമിഴ്നാട് മന്ത്രി പഴനിവേൽ ത്യാഗരാജനും ദക്ഷിണ ചെന്നൈ എം.പി. ഡോ. തമിഴച്ചി തങ്കപാണ്ഡ്യനും നേരിട്ട് വന്നണ് പിണറായി വിജയനെ സമ്മേളനത്തിലേക്ക് ക്ഷണിച്ചത്. എം. കെ. സ്റ്റാലിന്റെ ക്ഷണക്കത്തും ഇവർ കൈമാറിയിരുന്നു.