വി എസിന് വിട; വലിയ ചുടുകാട്ടിൽ അന്ത്യവിശ്രമം
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനു വിട നൽകി നാട്. പുന്നപ്ര വയലാര്‍ രക്തസാക്ഷികള്‍ നിത്യനിദ്ര കൊള്ളുന്ന വലിയ ചുടുകാട്ടിലെ മണ്ണിലാണ് സംസ്കാരം നടന്നത്.
മകന്‍ അരുണ്‍ കുമാര്‍ അച്ഛന്റെ ചിതയ്ക്ക് തീ കൊളുത്തി. പ്രിയ നേതാവിനെ അവസാനമായി യാത്രയാക്കാന്‍ പതിനായിരങ്ങളാണ് ആലപ്പുഴയിലേക്ക് ഒഴുകി എത്തിയത്.
വിഎസ് അച്യുതാനന്ദന്റെ ഭൗതികശരീരം ആലപ്പുഴയിലെ ഡിസി ഓഫിസിലും ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലും എത്തിയപ്പോള്‍ ലക്ഷങ്ങളാണ് അവസാനമായി ഒരു നോക്ക് കാണാനെത്തിയത്.
ഇന്നലെ ഉച്ചയ്ക്ക് 2.30ന് തിരുവനന്തപുരത്തു നിന്നാരംഭിച്ച വിലാപയാത്ര ഇന്നു രാവിലെ ഏഴു മണിയോടെയാണ് ആലപ്പുഴ ജില്ലയില്‍ പ്രവേശിച്ചത്.
ജില്ലയിലെ ഓരോ കേന്ദ്രത്തിലുമായി വലിയ ജനക്കൂട്ടമാണ് പ്രിയപ്പെട്ട വിഎസിനെ അവസാനമായി കാണാന്‍ കാത്തു നിന്നിരുന്നത്.
രമേശ് ചെന്നിത്തലയും ജി.സുധാകരനും അടക്കമുള്ള തലമുതിര്‍ന്ന നേതാക്കളും വിഎസിനു വേണ്ടി കാത്തുനിന്നു. തുടർന്ന് ഉച്ചയ്ക്ക് 12. 15 ഓടെയാണ് ഭൗതികശരീരം വേലിക്കകത്ത് വീട്ടിലെത്തിയത്.
കുടുംബാംഗങ്ങള്‍ മാത്രമായി പത്തു മിനിറ്റ് സമയത്തിനു പൊതുദര്‍ശനം ആരംഭിച്ചു. ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയവരുടെ നിര നാലു കിലോമീറ്ററോളം നീണ്ടു.
2.40 ഓടെ വീട്ടിലെ പൊതു ദര്‍ശനം അവസാനിപ്പിച്ച് ഭൗതിക ശരീരം സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലേക്ക് എത്തിച്ചു.
പാര്‍ട്ടി നേതാക്കള്‍ മാത്രമായിരിക്കും അവിടെ അന്ത്യാഭിവാദ്യമര്‍പ്പിക്കുക എന്നാണ് നേരത്തേ അറിയിച്ചിരുന്നതെങ്കിലും സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരും വിഎസിന് ആദരമര്‍പ്പിക്കാന്‍ എത്തി ചേർന്നിരുന്നു.
നാലേമുക്കാലോടെ ഡിസിയില്‍ നിന്ന് വിലാപയാത്ര റിക്രിയേഷന്‍ മൈതാനത്തേക്കു നീങ്ങി. കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നുമുള്ള പ്രവര്‍ത്തകരും സാധാരണക്കാരുമടക്കം പതിനായിരങ്ങളാണ് അവിടെ കാത്തുനിന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി എംഎ.ബേബി, മന്ത്രിമാര്‍ എന്നിവരടക്കമുള്ള നേതൃനിര അവിടെ പൊതുദര്‍ശനത്തിനു നേതൃത്വം നല്‍കി.
സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ പൊലീസ് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി അദ്ദേഹത്തിനെ യാത്രയാക്കി.
നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍
തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ വിലാപയാത്രയടക്കം ടെലിവിഷന്‍ ചാനലുകള്‍ ആവേശത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസമായി പേരിന് മാത്രമാണ് മറ്റ് വാര്‍ത്തകള്‍ നൽകുന്നത്.
ഈ ആവേശ റിപ്പോര്‍ട്ടിങ്ങിനിടയില്‍ 24 ന്യൂസിലെ ശ്രീകണ്ഠന്‍ നായര്‍ക്ക് വന്ന ഒരു നാക്കുപിഴയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.
വിഎസിന്റെ വിലാപയാത്ര എന്ന് പറയുന്നതിന് പകരം മുഖ്യമന്ത്രി പിണറായി വിജയന്റെ ഭൗതിക ശരിരവും വഹിച്ചുള്ള വിലാപയാത്ര എന്നാണ് ലൈവിനിടെ ശ്രീകണ്ഠൻ നായർ പറഞ്ഞത്.
ഈ ഒരു ഭാഗം മാത്രം വലിയ രീതിയില്‍ പ്രചരിപ്പിക്കുകയും കടുത്ത വിമര്‍ശനം ഉയരുകയും ചെയ്തതോടെ 24ന്യൂസ്ചാനലില്‍ നേരിട്ട് പ്രത്യക്ഷപ്പെട്ട് മാപ്പ് പറഞ്ഞിരിക്കുകയാണ് ശ്രീകണഠന്‍നായര്‍.
ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധം ഉണ്ടെന്നും ശ്രീകണ്ഠൻ നായർ വിശദീകരിക്കുന്നു.
“എനിക്കുണ്ടായ നാവുപിഴ പല സുഹൃത്തുക്കളും പ്രേക്ഷകരും ചൂണ്ടികാട്ടുന്നുണ്ട്. വ്യക്തിപരമായ അടുപ്പം മുഖ്യമന്ത്രിയുമായി കാത്തുസൂക്ഷിക്കുന്ന ആളാണ് ഞാന്‍. വിജയേട്ടന്‍ എന്ന് വിളിക്കാന്‍ സ്വാതന്ത്ര്യമുള്ള ഒരു മാധ്യമപ്രവര്‍ത്തകനാണ്.
പലരും പറയുന്നത് ഒരുപാടുകാലം സീനിയോറിറ്റിയുള്ള ഒരാളില്‍ നിന്ന് ഇത് പ്രക്ഷിച്ചില്ല എന്നാണ്. ലൈവിനിടയില്‍ ഇത്തരം പിഴവുകള്‍ സംഭിക്കാം. അത് തിരുത്താന്‍ ഒരു മടിയുമില്ല. ആദ്യം മാപ്പ് പറയുന്നത് മുഖ്യമന്ത്രി പിണറായി വിജയനോടാണ്….
ഇനിയെങ്കിലും ഇത് അവസാനിപ്പിക്കണം. ഇതിലും വലിയ പിഴവുകള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ട്. ഞാന്‍ ന്യായീകരിക്കാന്‍ നില്‍ക്കാത്തതു കൊണ്ടാണ്. വിജയേട്ടന്‍ എന്ന മുഖ്യമന്ത്രിയോടുള്ള ആദരവ് കൊണ്ട് മാപ്പ് പറയുന്നു.
ചില ടെലിവിഷന്‍ ചാനലുകള്‍ തന്നെ എന്റെ തെറ്റ് പ്രചരിപ്പിക്കുന്നുണ്ട്. ഞാന്‍ സാധാരണ മനുഷ്യനാണ്. അത് തിരുത്തും. സംഭവിച്ചത് നാവ് പിഴയാണ്. ജനങ്ങള്‍ അങ്ങനെ തന്നെ കാണണം” ശ്രീകണ്ഠന്‍ നായര്‍ പറയുന്നു.
ഈ മാപ്പ് പറച്ചിലിന്റെ വീഡിയോ 24 ന്യൂസ് തന്നെ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്.
Summary: Kerala bids a heartfelt farewell to former Chief Minister V.S. Achuthanandan. His cremation was held with full state honors at the historic Valiyachudukad, resting place of the Punnapra-Vayalar martyrs.