അരവിന്ദ് കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ശക്തമായ പ്രതിഷേധവുമായി ആം ആദ്മി പാർട്ടി. അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചാലും കെജ്രിവാള്‍ മുഖ്യമന്ത്രിയായി തുടരുമെന്നും ജയിലിൽ കിടന്ന് രാജ്യ തലസ്ഥാനം ഭരിക്കുമെന്നും എ എ പി നേതാക്കൾ പറഞ്ഞു. കെജ്രിവാളിന്‍റെ അറസ്റ്റ് രാഷ്ട്രീയ ഗൂഢാലോചനയെന്നാണ് ആം ആദ്മമി പാര്‍ട്ടിയുടെ പ്രതികരണം. അറസ്റ്റിന് പിന്നാലെ രാജ്യ തലസ്ഥാനത്ത് അതിശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ദില്ലിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മദ്യ നയ കേസിൽ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ് ബിആർഎസ് എംഎൽസിയും മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന്റെ മകളുമായ കവിത നിലവിൽ ഇഡി കസ്റ്റഡിയിലാണ്.
ദില്ലിയുടെ വിവിധ ഭാഗങ്ങളിൽ എ എ പി പ്രവർത്തകരും പ്രതിപക്ഷ പാർട്ടികളുടെ പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിൽ അതിശക്തമായ പ്രതിഷേധമുയർത്തി എ എ പി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കാൻ തുടങ്ങിയിട്ടുണ്ട്. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാൽ മാത്രമേ അരവിന്ദ് കെജ്രിവാളിനെ ഇ ഡി സംഘത്തിന് കൊണ്ടുപോകാൻ സാധിക്കുകയുള്ളു. വിവിധയിടങ്ങളിലും പ്രതിഷേധക്കാർക്ക് നേരെ അറസ്റ്റ് നടപടികളിലേക്കാണ് ദില്ലി പൊലീസ് കടക്കുന്നത്.