കോളജ് അധ്യാപകനെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ; ആക്രമണം ട്രെയിൻ യാത്രക്കിടെ
കാഞ്ഞങ്ങാട്: കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശിയായ കോളജ് അധ്യാപകനെ കയ്യേറ്റം ചെയ്ത വിദ്യാർത്ഥികൾ അറസ്റ്റിൽ. മംഗളൂരു കോളജിലെ വിദ്യാർഥികളായ പാലക്കുന്ന് തിരുവക്കോളിയിലെ പി.എ. മുഹമ്മദ് ജസീം (20), ചിത്താരി ചേറ്റുകുണ്ടിലെ മുഹമ്മദ് റാസി സലീം (20) എന്നിവരാണ് അറസ്റ്റിലായത്. യാത്രാമധ്യേ ട്രെയിനിൽ കയറിയ വിദ്യാർത്ഥികൾ അധ്യാപകനെ മർദിക്കുകയായിരുന്നു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.
മംഗളൂരു ഗോവിന്ദപൈ കോളജിലെ അസി. പ്രഫസർ കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻഡറി സ്കൂൾ റോഡിലെ കെ. സജനാണ് (48) മർദനമേറ്റത്. മുഖത്തും തലക്കും ആക്രമണത്തിൽ ഗുരുതര പരിക്കേറ്റിരുന്നു. കാസർഗോഡ് റെയിൽവേ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ രജികുമാർ, എസ്.ഐ എം. പ്രകാശൻ, ഇന്റലിജൻസ് ഉദ്യോഗസ്ഥൻ ജ്യോതിഷ് എന്നിവരുൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
പെപ്പർ സ്പ്രൈ പ്രയോഗിച്ച് വിദ്യാർത്ഥി
ഇടുക്കി: മകളുമായുള്ള സൗഹൃദം ചോദ്യം ചെയ്തതിന്റെ പേരിൽ രക്ഷിതാക്കൾക്ക് നേരെ പെപ്പർ സ്പ്രൈ പ്രയോഗിച്ച് സഹപാഠിയായ വിദ്യാർത്ഥി. ഇടുക്കി ബൈസൺവാലി സർക്കാർ സ്കൂളിലാണ് സംഭവം നടന്നത്. രക്ഷിതാക്കൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ മറ്റ് വിദ്യാർത്ഥികളുടെ മുഖത്തും പെപ്പർ സ്പ്രേ പതിച്ചിട്ടുണ്ട്. പത്ത് വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് റിപ്പോർട്ട്
പെൺസുഹൃത്തിന്റെ രക്ഷിതാക്കൾ തങ്ങളുടെ സൗഹൃദത്തെ ചോദ്യം ചെയ്തതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്. പെപ്പർ സ്‌പ്രേ പതിച്ചതിനു പിന്നാലെ ഛർദിയും മറ്റ് ശാരീരിക ബുദ്ധിമുട്ടുകളും നേരിട്ട് വിദ്യാർത്ഥികളെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട്അഞ്ച് വിദ്യാർത്ഥികളെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവരെല്ലാം തന്നെ പ്ലസ് വൺ പ്ലസ് ടു വിദ്യാർത്ഥികളാണ്.
പന്തളത്തേക്കാണെങ്കിൽ കാറിൽ കയറിക്കോ; ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോൾ മുഖത്തേക്ക് മൂന്നുതവണ പെപ്പർ സ്പ്രേ അടിച്ചു; വയോധികയുടെ ആഭരണങ്ങൾ കവർന്നശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളി; പ്രതി മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
ചാരുംമൂട്: വഴി ചോദിക്കാനെന്ന പേരിൽ കാർ നിർത്തി വയോധികയെ കയറ്റിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്നശേഷം ആളൊഴിഞ്ഞ റോഡിൽ തള്ളിയയാൾ മണിക്കൂറുകൾക്കുള്ളിൽ പിടിയിലായി.
അടൂർ മൂന്നളം സഞ്ചിത് ഭവനിൽ സഞ്ജിത് എസ്. നായർ (44) എന്നയാളെയാണ് കസ്റ്റഡിയിൽ എടുത്തത്. ബാങ്കിൽ വാർധക്യകാല പെൻഷൻ വാങ്ങാൻ പന്തളത്തേക്ക് പോകാൻനിന്ന ആറ്റുവ സ്വദേശിയായ 75കാരിയാണ് ആക്രമണത്തിനിരയായത്.
തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു സംഭവം. ഇടപ്പോൺ എ.വി മുക്കിൽ പന്തളത്തേക്ക് പോകാൻ ബസ് കാത്തുനിന്ന വയോധികയുടെ സമീപത്ത് കാർ നിർത്തിയ ശേഷം വയോധികയോട് പന്തളത്തേക്കുള്ള വഴി ചോദിച്ചു.
വഴി പറഞ്ഞുകൊടുത്തപ്പോൾ പന്തളത്തേക്കാണെങ്കിൽ കാറിൽ കയറാൻ പറഞ്ഞു. വരുന്നില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ച് പിൻസീറ്റിൽ കയറ്റി യാത്ര തുടർന്നപ്പോൾ യുവാവ് വിശേഷങ്ങൾ ആരാഞ്ഞു. ചേരിക്കൽ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോഴേക്കും വയോധികയുടെ മുഖത്തേക്ക് മൂന്നുതവണ പെപ്പർ സ്പ്രേ അടിച്ചു.
മുഖം പൊത്തി ശ്വാസംമുട്ടലോടെ ഇരുന്ന വയോധികയുടെ കഴുത്തിൽ കിടന്ന മാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചപ്പോൾ തടയാൻ ശ്രമിച്ചെങ്കിലും കഴുത്തിൽ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.
തുടർന്ന് കഴുത്തിൽ കിടന്ന മൂന്നുപവൻറെ മാലയും ഒരുപവൻ വരുന്ന വളയും ബലമായി ഊരിയെടുത്തു. പിന്നീട് റോഡരികിൽ നിർത്തിയ കാറിൽനിന്ന് ഇയാൾ വയോധികയെ റോഡിൽ തള്ളിയിറക്കി. ഇറങ്ങുന്നതിനിടയിൽ ഇവരുടെ കൈയിലിരുന്ന പഴ്സും യുവാവ് തട്ടിപ്പറിച്ചു.
റോഡിൽ കരഞ്ഞുകൊണ്ടു നിന്ന വയോധികയെ സമീപത്തെ വീട്ടിലെ വീട്ടമ്മയും തൊഴിലുറപ്പു തൊഴിലാളി സ്ത്രീകളും വിവരങ്ങൾ അന്വേഷിച്ചശേഷം വണ്ടിക്കൂലി നൽകി വീട്ടിലേക്ക് ബസ് കയറ്റിവിടുകയായിരുന്നു. വീട്ടിലെത്തിയ ശേഷമാണ് പൊലീസിൽ വിവരമറിയിച്ചത്”
English Summary:
Two Mangalore college students, P.A. Muhammed Jaseem and Muhammed Rasi Saleem, were arrested for allegedly assaulting a college teacher in Kanhangad, Kasaragod. The incident has sparked serious concerns in the academic community.