അടൂർ: കടമ്പനാട് വില്ലേജ് ഓഫിസർ മനോജ് ജീവനൊടുക്കിയത് സമ്മർദം മൂലമെന്ന് ആർഡിഒ റിപ്പോർട്ട്. മനോജിന് സമ്മർദമുണ്ടായിരുന്നുവെന്നാണ് ആർഡിഒ കളക്ടർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ആരുടെയും പേര് റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല. ബന്ധുക്കളും സഹപ്രവർത്തകരുമടക്കം ഇരുപതോളം പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.സ്ഥലംമാറി കടമ്പനാട്ട് എത്തിയ മനോജ് അസ്വസ്ഥനായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.
![IMG_20240331_081318](https://news4media.in/wp-content/uploads/2024/03/IMG_20240331_081318.jpg)
കടമ്പനാട് വില്ലേജ് ഓഫിസർ ജീവനൊടുക്കിയത് കടുത്ത മാനസീക സമ്മർദ്ദത്തെ തുടർന്ന്; ആരുടേയും പേര് പരാമർശിക്കാതെ ആർ.ഡി.ഒ റിപ്പോർട്ട്; മണ്ണുമാഫിയ ബന്ധമുള്ള നേതാക്കൾ രക്ഷപ്പെടുമോ?
പത്തനംതിട്ട ജില്ലാ കളക്ടർ പ്രേംകൃഷ്ണ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മിഷണർക്ക് കൈമാറും. മനോജിന്റെ മരണത്തിന് പിന്നാലെ 12 വില്ലേജ് ഓഫിസർമാർ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മരണം സംബന്ധിച്ച് ആർഡിഒയിൽ നിന്ന് റിപ്പോർട്ട് ശേഖരിച്ചത്. വില്ലേജ് ഓഫിസർമാരുടെ പരാതി ജില്ലാ പൊലീസ് മേധാവിക്കും കൈമാറിയിരുന്നു. ഇതിൽ അന്വേഷണം നടക്കുന്നുണ്ട്.
മണ്ണുമാഫിയ ബന്ധമുള്ള സിപിഎം പ്രാദേശിക നേതാക്കളാണ് മരണത്തിന് കാരണമെന്ന് ഓഫിസറുടെ കുടുംബം ആരോപിച്ചിരുന്നു. കഴിഞ്ഞ പതിനൊന്നാം തീയതിയാണ് മനോജിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.