ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ഡെലവെയറിലെ വിൽമിംഗ്ടണിൽ നടന്ന കാൻസർ മൂൺഷോട്ട് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിചയപ്പെടുത്താൻ മറന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. Joe Biden forgot to introduce Prime Minister Narendra Modi
ക്യാൻസർ മൂൺഷോട്ട് സംരംഭത്തെക്കുറിച്ച് സംസാരിച്ചതിന് അടുത്ത പ്രസംഗത്തിനായി ബൈഡൻ മോദിയെ ക്ഷണിക്കേണ്ടതായിരുന്നു. എന്നാൽ ആരെയാണ് താൻ വിളിക്കേണ്ടത് എന്ന കാര്യം യുഎസ് പ്രസിഡൻ്റ് മറന്നുപോവുകയായിരുന്നു.
‘ഞാൻ അടുത്തതായി ആരെയാണ് പരിചയപ്പെടുത്തുന്നത്? ആരാണ് അടുത്തത്?’ – അദ്ദേഹം ചോദിച്ചു. തുടർന്ന് തുടർന്ന് പരിപാടിയുടെ മോഡറേറ്റർ പ്രധാനമന്ത്രി മോദിയുടെ പേര് അനൗൺസ് ചെയ്യുകയായിരുന്നു.
സമീപകാലങ്ങളിൽ ബൈഡന് പൊതുപരിപാടിക്കിടയിൽ ഇതുപോലെ പെട്ടന്ന് മറവി സംഭവിച്ചിരുന്നു. തുടർച്ചയായി വാക്കുകൾ മരവിക്കുകയും വാക്കുകളിൽ ഇടറുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഈ വർഷം നിരവധി തവണ ആവർത്തിച്ചിരുന്നു.
ഇത് 81 കാരനായ അദ്ദേഹത്തിൻ്റെ മാനസിക ആരോഗ്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ വാഷിംഗ്ടണിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ എന്നാണ് വിളിച്ചത്.
അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇക്കുറി ഡമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി വീണ്ടും ജോബൈഡൻ മത്സരിക്കാനായിരുന്നു തീരുമാനം.എന്നാൽ ഈ വർഷം നടന്ന ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റിലും സമാനമായ അവസ്ഥ അമേരിക്കൻ പ്രസിഡൻ്റ് നേരിട്ടിരുന്നു.
റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ പല തവണ അദ്ദേഹത്തിന് വാക്കുകൾ ഇടറുകയും മറവി സംഭവിക്കുകയും ചെയ്തിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾക്കും വഴിവച്ചു. ഇതിനെ തുടർന്ന് ഒടുവിൽ മത്സരത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു.
കാൻസർ മൂൺഷോട്ട് പരിപാടിയിൽ യുഎസ് പ്രസിഡൻ്റിന് ശേഷം പ്രസംഗിക്കാനെത്തിയ പ്രധാനമന്ത്രി ഇന്തോ-പസഫിക് രാജ്യങ്ങൾക്കായി 40 ദശലക്ഷം വാക്‌സിൻ ഡോസുകളും റേഡിയോ തെറാപ്പി ചികിത്സയും ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്തു.
പരിപാടി സംഘടിപ്പിച്ചതിന് പ്രസിഡൻ്റ് ബൈഡനോട് അദ്ദേഹം നന്ദിയും അറിയിച്ചു.
ഇന്തോ-പസഫിക്കിൽ ഓരോ വർഷവും 1,50,000 സ്ത്രീകൾ സെർവിക്കൽ ക്യാൻസർ മൂലം മരിക്കുന്നുവെന്ന് ജോ ബൈഡൻ വെളിപ്പെടുത്തി. അത് തുടരാൻ അനുവദിക്കില്ല. നാലു അഭിമാനകരമായ ജനാധിപത്യ രാജ്യങ്ങളാണ് ക്വാഡിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സഖ്യമാണ് ക്വാഡ്.